കോട്ടയം: ചേമ്പ് നടാന്‍ വീടിനു മുന്നിലെ പറമ്പിലിറങ്ങിയ വീട്ടുടമക്കു കിട്ടിയത് 35 കിലോയുടെ കാച്ചില്. കോട്ടയം അമയന്നൂര്‍ പള്ളിതെക്കേതില്‍ പി.കെ. റെജിമോനാണു ഈ അപൂര്‍വ കാര്‍ഷിക നിധി ലഭിച്ചത്. കാച്ചിലിനു 5.9 അടി നീളമുണ്ട്.
ഒരു ഞെടുപ്പില്‍നിന്നു രണ്ടെണ്ണമായാണു വളര്‍ന്നിരിക്കുന്നത്. നാലഞ്ചു വര്‍ഷമായി വീടിനോടു ചേര്‍ന്നുള്ള പറമ്പില്‍ കയ്യാലക്കരികിലായി കാച്ചില്വള്ളി പടര്ന്നുകിടപ്പുണ്ടായിരുന്നുവെന്നു റെജിമോന് പറയുന്നു. കാച്ചില് വള്ളി അല്പം ഉണങ്ങിയിരുന്നതിനാല് കാച്ചിലുണ്ടെന്നു കരുതിയിരുന്നില്ല. മേസ്തരി പണിക്കാരനായ റെജിമോന് ഞായറാഴ്ച ചേമ്പ് നടാനായി പറമ്പില്‍ ചെന്നപ്പോഴാണ് ഇതു ശ്രദ്ധയില്‍ പെട്ടത്. ചേമ്പ് നടാനായി കുഴിയെടുത്തപ്പോള്‍ കാച്ചില് തൂമ്പയില്‍ തടയുകയായിരുന്നു.
തുടര്‍ന്നു പരിശോധിച്ചപ്പോള്‍ ഇതിന്റെ അടിഭാഗം മണ്ണിനടിയിലേക്കുണ്ടെന്നു മനസിലായി. ഒടുവില്‍ കയ്യാലയുടെ ചെറിയൊരു ഭാഗം പൊളിച്ചു നീക്കിയാണ് കാച്ചില് പുറത്തെടുക്കാനായത്. പക്ഷെ ഇതു വില്‍ക്കണോ വേണ്ടയോ എന്നൊന്നും റെജിമോന് തീരുമാനിച്ചിട്ടില്ല. ഇത്രയും വലിയ കാച്ചില് കിട്ടിയത് കൃഷി വകുപ്പില്‍ അറിയിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഫോണ്‍ നമ്പറൊന്നും കയ്യിലില്ലാത്തതിനാല്‍ അതിനു തുനിഞ്ഞില്ല. എന്തായാലും കാണാന്‍ താല്പര്യമുള്ളവരെല്ലാം ഇതു വന്നു കാണട്ടെയെന്നു റെജിമോനും കരുതുന്നു. ഇപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം കൗതുകമായി കഴിഞ്ഞു റെജിമോനു കിട്ടിയ ഇമ്മിണി വലിയ കാച്ചില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: