കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരിശോധന ഇന്നലെ ആരംഭിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനാണ് ഇപ്പോള്‍ നടക്കുന്നത്.
മെഡിക്കല്‍ കോളേജിലെ നിലവിലുള്ള ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഇന്നലെ വിശദമായ പരിശോധനക്ക് വിധേയമാക്കിയത്. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മറ്റു വിഭാഗങ്ങളിലെ മുഴുവന്‍ ജീവനക്കാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഇന്നും നാളെയുമായി പരിശോധിക്കും. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ഹെല്‍ത്ത് സെക്രട്ടറിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഡെപ്യൂട്ടി സെക്രട്ടറി ദിലീപ് ഖാന്, കൊച്ചി മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എം.ഐ.ജുനൈദ് റഹ്മാന് എന്നിവരാണ് പരിശോധനക്ക് നേതൃത്വം കൊടുക്കുന്നത്. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ നിന്നുള്ള സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഇന്നും നാളെയും നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കും.
മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതി കേപ്പിന് നല്കിയ മൂന്നു പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് ഉദ്യോഗസ്ഥരെ സര്‍ക്കാരിലേയ്ക്ക് ലയിപ്പിയ്ക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിയ്ക്കുക എന്നത്. അതിന്‍പ്രകാരം നടക്കുന്ന പരിശോധനകളാണ് ഇപ്പോള്‍ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: