തിരുവനന്തപുരം: സംവാദസംസ്കാരത്തിന്റെയും സാംസ്കാരിക ദേശീയതയുടെയും സംഘടനാ സാമര്‍ത്ഥ്യത്തിന്റെയും വിശ്വോത്തര മാതൃകയാണ് ശങ്കരാചാര്യരെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. സംസ്കൃതിഭവനില് നടന്ന ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്തിഭദ്രമായ സംവാദങ്ങളിലൂടെ ആശയപ്രചാരണം നടത്തി സ്വപക്ഷം മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കപ്പെടേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുത്ത ആളായിരുന്നു ജഗത്ഗുരു ശങ്കരാചാര്യര്‍. മതങ്ങള്‍ പ്രചരിപ്പിക്കുവാന്‍ അക്രമത്തിന്റെ മാതൃക സ്വീകാര്യമാണെന്ന വിശ്വാസം പ്രാബല്യത്തിലിരുന്ന കാലത്താണ് ശങ്കരാചാര്യര്‍ സമാധാനപരമായ പരസ്പര സംവാദത്തിലൂടെ എഴുപതോളം വ്യത്യസ്ത സമ്പ്രദായങ്ങളെ വേദാന്തദര്‍ശനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്.
ഭാരതത്തെ മുഴുവന്‍ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിക്കുകയും സാംസ്കാരിക ദേശീയതയെ സുദൃഢമായി അരക്കിട്ടുറപ്പിക്കുയും ചെയ്ത ശ്രീശങ്കരനോട് അനന്തര തലമുറ കടപ്പെട്ടിരിക്കുന്നു. വിദേശാക്രമികളുടെയും സാമ്രാജ്യത്വവാദികളുടെയും ഭരണകാലത്തുപോലും ഭാരതം ഛിന്നഭിന്നമായിപോകാതെ കാത്തുരക്ഷിച്ചതില് ശ്രീശങ്കരാചാര്യര്‍ വഹിച്ച പങ്ക് ഐതിഹാസികമാണ്. അതുല്യമായ സംഘടനാപാടവത്തിലൂടെയാണ് അദ്ദേഹം കഠിനമായ ആ ദൗത്യം വിജയകരമായി നിര്‍വഹിച്ചത്. ഭാരതത്തിന്റെ നാലറ്റങ്ങളിലായി കാവല്ഗോപുരങ്ങളെപ്പോലെ ശൃംഗേരി, ദ്വാരക, ബദരിനാഥ്, ജഗന്നാഥപുരി എന്നീ നാലുമഠങ്ങള്‍ സ്ഥാപിക്കുകയും ഓരോ മഠത്തിനും നാലുവേദങ്ങളില്‍ ഒന്നിന്റെ പ്രചാരണം ഏല്‍പ്പിക്കുകയും ചെയ്തു. പഞ്ചായതന പൂജയിലൂടെ ഇഷ്ടദേവതാസങ്കല്പത്തിന് അസ്ഥിവാരമിടുകയും ഷണ്മത സ്ഥാപനത്തിലൂടെ കൗമാരം, ശൈവം, വൈഷ്ണം, ഗാണപത്യം, ശാക്തേയം, സൗരം എന്നീ ആറ് ഉപാസന സമ്പ്രദായങ്ങള്‍ക്ക് അംഗീകാരം നല്കി ഉത്തരദക്ഷിണഭാരതത്തെ സമന്വയിപ്പിച്ചു. ഭാരതത്തിലെ ബൃഹത്തായ സന്ന്യാസി സമൂഹത്തെ പത്തായി വിഭജിച്ച് സരസ്വതി, ഭാരതി, പുരി, തീര്‍ത്ഥ, ആശ്രമ, ഗിരി, പര്‍വ്വത, സാഗര, വന, ആരണ്യ എന്നിങ്ങനെ ദശനാമി സമ്പ്രദായത്തിലൂടെ സ്പഷ്ടമായ ദൗത്യബോധം നല്കി ധര്മ്മപ്രചരണത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊടുത്തു. വെറും മുപ്പത്തുവര്ഷത്തിനിടെ ഭാരതത്തില്‍ രണ്ടുപ്രാവശ്യം കാല്‍നടയായി സഞ്ചരിക്കുകയും നൂറ്റിഇരുപതോളം കൃതികള്‍ രചിക്കുകയും പ്രസ്ഥാനത്രയത്തിന് ഭാഷ്യം രചിക്കുക എന്നീ അതികഠിനമായ ദൗത്യവും അദ്ദേഹം നിര്‍വഹിച്ചിരുന്നു. ശ്രീശങ്കരനെ ലോകത്തിന് സംഭാവനചെയയ്തത് കേരളമാണ് എന്ന് നമുക്ക് അഭിമാനിക്കാം. അതേസമയം ആ വിശിഷ്ട സനാതനധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്ന് പി.പരമേശ്വരന് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: