ന്യൂദല്‍ഹി: വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കാന്‍ ജസ്റ്റിസ് എം.ബി ഷാ അദ്ധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീംകോടതി നിയോഗിച്ചു. വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക തിങ്കളാഴ്ചയ്ക്ക് മുമ്പ് ഹര്ജിക്കാരന് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
മുന്‍ സുപ്രീംകോടതി ജഡ്ജി അരിജിത്ത് പസായത്തിനെ ഉപാധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. സമിതി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ജസ്റ്റിസ് പി.ബി ജീവന് റെഡ്ഡി തയ്യാറാകാതിരുന്നതോടെയാണ് പുതിയ അന്വേഷണ സംഘത്തെ കോടതി പ്രഖ്യാപിച്ചത്.
അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് മൂന്നാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച 26 പേരുടെ പട്ടിക ഉടന്‍ കൈമാറണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പട്ടികയിലുള്ള 18 പേര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തികരിച്ചതാണ്. മറ്റുള്ള 17 പേര്‍ക്കെതിരായ നടപടികള്‍ നികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ജര്‍മ്മന്‍ അധികൃതരില്‍ നിന്നും മുദ്രവെച്ച രണ്ടു കവറുകളിലാണ് പേരുകള്‍ ലഭിച്ചിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് കോടതിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച 26 പേരുകളില്‍ 12 എണ്ണം ട്രസ്റ്റുകളുടെയാണ്. അംബ്രുനോവ ട്രസ്റ്റ്, മാര്‍ലിന്‍ മാനേജ്മെന്റ്,മനിച്ചി ട്രസ്റ്റ്, റുവിഷ് ട്രസ്റ്റ്,ഉര്‍വശി ഫൗണ്ടേഷന്, രാജ് ഫൗണ്ടേഷന് എന്നിവയാണ് ട്രസ്റ്റുകള്‍. 2009 മാര്‍ച്ചില്‍ ജര്‍മ്മന്‍ ടാക്സ് അതോറിറ്റി കേന്ദ്രസര്‍ക്കാരിന് കൈമാറിയ പട്ടിക കോടതിയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
കള്ളപ്പണം പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് 2011 ജൂലൈ 4നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ അപേക്ഷ മാര്‍ച്ചില്‍ കോടതി തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: