ചെമ്പഴന്തി: പ്രപഞ്ചത്തിന്റെ അന്തര്‍ധാര കണ്ടെത്തിയ മഹാജ്ഞാനിയായിരുന്നു ശ്രീനാരായണഗുരു എന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കണ്വന്ഷന് ഉദ്ഘാടനം ചെയകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് മറ്റേതൊരുകാലത്തേക്കാളുമധികം ഇന്ന് പ്രസക്തി കൈവന്നിരിക്കുന്നു. കേവലമൊരു സാമൂഹിക പരിഷ്കര്‍ത്താവായി ശ്രീനാരായണ ഗുരുവിനെ ചുരുക്കിക്കാണാനുള്ള ശ്രമങ്ങള്‍ പലയിടത്തും കാണാറുണ്ട്. എന്നാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് ആത്മീയതയുടെ പുതുവെളിച്ചം പകര്‍ന്ന മഹാജ്ഞാനിയായിരുന്നു ഗുരു. ദൈവസ്നേഹത്തിന്റെ പരമമായ വഴി നമ്മെ ബോധ്യപ്പെടുത്തിയ മഹാത്മാവ്. ഭൗതികതയുടെ ആധിക്യം ഇന്ന് മനുഷ്യനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റിക്കൊണ്ടിരിക്കുന്നു. സംശുദ്ധമായ ജീവിതത്തിന് നാം ഓരോരുത്തരും ഗുരുധര്‍മ്മത്തില്‍ ജ്ഞാനസ്നാനം ചെയ്യപ്പെടണം.
ഗുരുവിന്റെ ദാര്ശനികമനസ് പ്രപഞ്ചത്തിന്റെ പൊരുളുകള്‍ കണ്ടറിയുന്നതാണ്. ഗുരുവിന്റെ ദര്‍ശനത്തെയും ത്യാഗത്തെയും എളിമയെയും അടുത്ത തലമുറയിലേക്ക് കൈമാറേണ്ടുന്ന ഉത്തരവാദിത്തമാണ് സമകാലിക ലോകത്തിനുള്ളതെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.
ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിച്ചു. ലോകത്തെ എല്ലാ മനുഷ്യരെയും ഒന്നായിക്കാണുന്ന വിശ്വദര്‍ശനമാണ് ശ്രീനാരായണഗുരുവിന്റേതെന്നും ഒരു ജാതി ഒരു മതം ഒരു ദൈവം എന്നുള്ളത് മനുഷ്യരാശിയുടെ വിമോചന മുദ്രാവാക്യമാണെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. സ്വാമി ബോധിതീര്‍ത്ഥ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി പരാനന്ദ, സ്വാമി അരൂപാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ചൈതന്യനാന്ദ, സ്വാമി അരൂപാനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: