തിരുവനന്തപുരം: സിനിമ നിര്‍മ്മിക്കാന്‍ ടിവി ചാനലുകള്‍ മുന്‍കൂര്‍ പണം നല്‍കുന്നത് നിര്‍ത്തിയതോടെ സിനിമാ മേഖല പ്രതിസന്ധിയിലായി. അന്‍പതോളം പുതിയ സിനിമകളുടെ നിര്‍മ്മാണമാണ് ഇതെത്തുടര്‍ന്ന് സ്തംഭിച്ചിരിക്കുന്നത്.
പുതിയ സിനിമ പ്രഖ്യാപിച്ചു കഴിയുമ്പോഴേ സിനിമ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള സാറ്റലൈറ്റ് റൈറ്റിനായി നിര്‍മ്മാതാവിന് ലക്ഷങ്ങള്‍ നല്‍കുന്നതായിരുന്നു പതിവ്. താരമൂല്യമായിരുന്നു നിരക്കിന് അടിസ്ഥാനം. 50 ലക്ഷം മുതല്‍ ഒരു കോടിവരെ ഇത്തരത്തില്‍ മുന്‍കൂറായി നല്‍കിയിരുന്നത് നിന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ആയിരങ്ങള്‍ക്ക് തൊഴിലില്ലാതായി.
വന്‍തുക കൊടുത്തു വാങ്ങിയ ന്യൂജനറേഷന് സിനിമകള്‍ക്ക് ടിവി പ്രേക്ഷകര്‍ കുറഞ്ഞതാണ് പുതിയ തീരുമാനത്തിനു വഴിവെച്ചത്. നാലുകോടി രൂപ നല്കി വാങ്ങിയ ചില സിനിമകളില്‍ നിന്ന് 50 ലക്ഷം മാത്രമാണ് ചാനലുകള്‍ക്ക് തിരികെ കിട്ടിയത്. ചാനല്‍ പണം കിട്ടിയപ്പോള്‍ ചവറുപോലെ ന്യൂജനറേഷന് സിനിമകളുമുണ്ടായി. ഒന്നും പ്രേക്ഷകര്ക്കിഷ്ടപ്പെടുന്നതോ കുടുംബസമേതം കാണാവുന്നതോ ആയിരുന്നില്ല. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സിനിമയ്ക്കിടയിലെ പരസ്യങ്ങളുടെ സമയ ദൈര്‍ഘ്യം വെട്ടിക്കുറച്ചതും ചാനലുകാര്‍ക്ക് വിനയായി.
സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ചാനലുകാര് പണം നല്കിയിരുന്നതിനാല് മുടക്കു മുതല്‍ പോക്കറ്റില്‍നിന്നു പോകാതെ സിനിമാ നിര്‍മ്മാണം തുടങ്ങാമെന്ന സ്ഥിതിയുണ്ടായിരുന്നു. കൂടാതെ വിതരണക്കാരും മുന്‍കൂര്‍ പണം നല്‍കിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഫഹദ്ഫാസില്‍, പൃഥ്വിരാജ് എന്നിവരുടെ സിനിമകള്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടിവരെ സാറ്റലൈറ്റ് റൈറ്റായി മുന്‍കൂര്‍ നല്‍കിയിരുന്നു.
നിര്‍മ്മാണം ആരംഭിച്ച അന്‍പതോളം സിനിമകള്‍ ഇപ്പോള്‍ പകുതി വഴിയിലാണ്. ചര്‍ച്ചയുടെ ഘട്ടത്തിലുള്ള നൂറോളം സിനിമകളും മുടങ്ങി. സിനിമ തീയറ്ററിലെത്തി പ്രേക്ഷകരുടെ അഭിപ്രായം കേട്ടതിനു ശേഷം മാത്രം പണം നല്കി സിനിമ വാങ്ങിയാല്‍ മതിയെന്നാണ് ചാനലുകളുടെ തീരുമാനം. തീയറ്ററില്‍ നന്നായി പ്രേക്ഷകര്‍ സ്വീകരിച്ച സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കും.
ഈ പുതിയ പ്രതിസന്ധി പരിഹരിക്കാന്‍ സംഘടനകളിടപെടണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം പകുതിയാക്കി കുറച്ചില്ലെങ്കില്‍ കേരളത്തില്‍ സിനിമാ വ്യവസായം തകരുമെന്നും അവര്‍ പറയുന്നു. മോഹന്‍ലാല്‍ മൂന്നു കോടിവരെയും മമ്മൂട്ടി, ദിലീപ് എന്നിവര്‍ രണ്ടരക്കോടിയും പ്രതിഫലം വാങ്ങുന്നുണ്ട്. രണ്ടാം നിരത്താരങ്ങളും ഇതനുസരിച്ച് വന്‍തോതിലുള്ള പ്രതിഫലമാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: