കോഴിക്കോട്: ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ നിലവിലുള്ള സാങ്കേതിക സാഹചര്യം വിലയിരുത്തും. ഈ വര്‍ഷം തന്നെ പുതിയസംവിധാനം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടപ്പില്‍ വരും.
കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി ഓണ്‍ലൈന്‍ ആയി നല്‍കുന്നതിലൂടെ ഈ രംഗത്തെ കാലതാസവും തര്‍ക്കങ്ങളും ഒഴിവാക്കാനാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് ഇത് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ നടപ്പാക്കുകയുണ്ടായി.
‘സങ്കേതം’ എന്ന പേരില്‍ പ്രത്യേകം സോഫ്റ്റ് വെയറാണ് ഇതിനായിതയ്യാറാക്കിയിരിക്കുന്നത്. സങ്കേതം ഉപയോഗിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത് സമയബന്ധിതമായി തീര്‍ക്കുകയാണിപ്പോള്‍. നഗരസഭകളില്‍ ഈ സംവിധനം നടപ്പാക്കുന്നതിന്റെ ഭാഗമായി 80 ഉദ്യോഗകസ്ഥര്ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്ന നിലയില്‍ പരിശീലനം മെയ് രണ്ട്, മൂന്ന,് നാല് തിയ്യതികളില്‍ നിശ്ചയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ കിലയില്‍ നടക്കുന്ന പരിശീലനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍/ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് പങ്കെടുക്കേണ്ടത്. ഈ പരിശീലനം കഴിയുന്നതോടെ അടുത്ത ഘട്ടം പഞ്ചായത്ത് തലത്തിലായിരിക്കും.
ഇതര തദ്ദേശസ്ഥാപനങ്ങളെ അപേക്ഷിച്ച് ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ വേണം. കൂടുതല്‍ കമ്പ്യൂട്ടര്‍ പ്രത്യേകം സര്‍വര്‍, മതിയായ ജീവനക്കാര്‍ എന്നിവ നിര്‍ബന്ധമാണ്. പഞ്ചായത്തുകളെ സംബന്ധിച്ച് ഇത്രയും സൗകര്യം ഒരുക്കുകയെന്നത് തന്നെയാണ് പ്രതിസന്ധി. ആവശ്യത്തിന് ജീവനക്കാരില്ലാതെ ഞെരുങ്ങുകയാണ് ഗ്രാമപഞ്ചായത്തുകള്‍. ക്ലാര്‍ക്കുമാര്‍ ഇല്ലാത്തതിനാല്‍ മാര്‍ച്ചിലെ പദ്ധതി പ്രവര്‍ത്തനം വരെ തടസ്സപ്പെട്ടിരുന്നു.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: