എരുമേലി: കുന്നുകളാല്‍ സമ്പന്നമായ മലയോര മേഖലയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കി മണ്ണ്മാഫിയയുടെ മണ്ണെടുപ്പ്. എരുമേലി ഗ്രാമപഞ്ചായത്തില്‍ മുക്കൂട്ടുതര ടൗണിനു സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുന്നുകള്‍ ഇടിച്ചുനിരത്തി നൂറുകണക്കിന് ലോഡ് മണ്ണ് അധികൃതമായി കടത്തുന്നത്.
മലയോര മേഖലയിലെ ജനജീവിതത്തെയും വാഹനയാത്രക്കാരെയും ആശങ്കയിലും ഭീതിയിലുമാക്കിയ അനധികൃത മണ്ണെടുപ്പിന് ഉന്നതാധികാരികളേക്കാള് കൂടുതല്‍ സിപിഎം പാര്‍ട്ടി സഖാവിന്റെ ഒത്താശയാണ് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. രാത്രിയില്‍ അനധികൃതമായി കടത്തുന്ന ഓരോ ലോഡിനും 200 രൂപയ്ക്കു മുകളില്‍ പടി വാങ്ങുന്ന ബ്രാഞ്ചുകമ്മറ്റി നേതാവിന്റെ സ്വാധീനത്തിനെതിരെ അണികളിലും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
എന്നാല്‍ പാര്‍ട്ടി സഖാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയാതെ നട്ടംതിരിയുന്ന നേതാക്കളുടെ മൗനത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അണികളും നാട്ടുകാരും ഒന്നടങ്കം പറയുന്നു. മുക്കൂട്ടുതറയില്‍ നിന്നും കടത്തുന്ന അനധികൃത മണ്ണ് പത്തനംതിട്ട ജില്ലയിലേക്കും ജില്ലയ്ക്കു പുറത്തേക്കുമാണ് കൊണ്ടുപോകുന്നത്. മണ്ണെടുപ്പിനായി റോഡരികില്‍ കിടക്കുന്ന ടിപ്പര്‍ലോറികളാണ് മേഖലയിലെ വാഹനാപകടങ്ങള്‍ക്ക് കൂടുതലും വഴിയൊരുക്കുന്നതെന്നും ആരോപണവുമുണ്ട്.
കഴിഞ്ഞദിവസം മുട്ടപ്പള്ളിയില്‍ നിന്നും പുലര്‍ച്ചെ ജോലിക്കുപോയ ഗൃഹനാഥന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിലിടിച്ച് സാരമായി പരിക്കേറ്റുന്നു. പാര്‍ട്ടി സഖാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മണ്ണെടുപ്പിനെതിരെ ബന്ധപ്പെട്ട ഉന്നതാധികാരികഗളാരും നടപടിയെടുക്കാത്തതും ജനകീയ പ്രതിഷേധത്തിനു വഴിയൊരുക്കിയിരിക്കുകയാണ്.
പരാതിക്കാരെയും പ്രതിഷേധക്കാരെയും പണംകൊടുത്തും ഭീഷണിപ്പെടുത്തിയും അടിച്ചൊതുക്കുന്ന പാര്‍ട്ടി സഖാവിന്റെ ചട്ടുകമായി ഉദ്യോഗസ്ഥര്‍ മാറിയെന്നും നാട്ടുകാര്‍ പറയുന്നു. സന്ധ്യ കഴിഞ്ഞാല്‍ മുക്കൂട്ടുതറയില്‍ മരണക്കെണിയൊരുക്കിക്കൊണ്ട് ടിപ്പറുകളുടെ ചീറിപ്പായുന്ന ശബ്ദം മാത്രമാണ് കേള് ക്കാന്‍ കഴിയുക. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന അനധികൃത മണ്ണെടുപ്പില്‍ ഒരു ലോഡു പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയോ തടയുകയോ ചെയ്തിട്ടില്ലെന്നതും അവിശുദ്ധ കൂട്ടുകെട്ടിന് ഉദാഹരണമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
മുക്കൂട്ടുതറ ടൗണിനോട് ചേര്‍ന്ന സ്ഥലം ഏതാണ്ട് ഇടിച്ചുനിരത്തിയ അവസ്ഥയിലായിരിക്കുകയാണ്. ആയിരക്കണക്കിന് ലോഡ് മണ്ണാണ് അനധികൃതമായി കടത്തിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പട്ടിണിപ്പാവങ്ങളായ സാധാരണക്കാരന് വീടു വയ്ക്കാന്‍ മണ്ണ് എടുത്താല്‍ നിയമത്തിന്റെ നൂലാമാലകളില്‍ ചുറ്റിക്കറക്കി നട്ടംതിരിക്കുന്ന ഉദ്യോഗസ്ഥലോബി വന്‍കിട മണ്ണുമാഫിയകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: