തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും വടക്കേ നടയിലും കണ്ടെത്തിയ ഭൂമിക്കടിയിലെ കല്‍പ്പടവുകളെ കുറിച്ചുള്ള പുരാവസ്തു വകുപ്പിന്റെ ഖാനനം ആരംഭിച്ചു. ഒരാഴ്ച നീളുന്ന ഖാനനത്തിന്റെ ചുമതല പുരാവസ്തു വകുപ്പിലെ ഉദ്ഖനന വിഭാഗം മേധാവി മോഹന ചന്ദ്രനാണ്.
പടിക്കെട്ടുകളുടെ പഴക്കം മുതല്‍ അത് എങ്ങോട്ടു പോകുന്നുവെന്നതും പഠന വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ക്ഷേത്ര സുരക്ഷയുടെ ഭാഗമായി രണ്ടു സ്ഥലങ്ങളിലും ബൊള്ളാര്ഡ്സ് സ്ഥാപിക്കാന്‍ കുഴിയെടുത്തത്. കുഴിയെടുക്കുമ്പോള്‍ അതിന്റെ ഒരുഭാഗത്ത് ഇഷ്ടിക കൊണ്ടും വെട്ടുകല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന പടികള്‍ കണ്ടു. കിഴക്കേ നടയിലാണ് ഇത്തരം പടികള്‍ കണ്ടത്. എന്നാല്‍ വടക്കേ നടയില്‍ കണ്ടത് കരിങ്കല്‍ പാളികള്‍ കൊണ്ടുണ്ടാക്കിയ പടികളാണ്. പടികള്‍ കണ്ടതോടെ കുഴിയെടുക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തുടര്‍ന്ന് പുരാവസ്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പടിക്കെട്ടുകള്‍ വിശദമായി പരിശോധിച്ചു. ഇന്നലെ മുതല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിക്കാനാണ് വകുപ്പ് തീരുമാനിച്ചത്.
വടക്കേ നടയിലെ കുഴിയില്‍ കണ്ട പടികളാണ് ഇന്നലെ നിരീക്ഷണത്തിനു വിധേയമാക്കിയത്. ഇവിടെ പടിക്കു ചുറ്റുമുള്ള മണ്ണിന്റെ നിറം ക്ഷേത്രത്തിനു ചുറ്റുമുള്ള മണ്ണിന്റെ നിറത്തില്‍ നിന്നും വ്യത്യസ്തമാണ്. കറുത്ത നിറത്തിലുള്ള മണ്ണ് കരിമണല്‍ കൂടിചേര്ന്നതായിരിക്കാമെന്നു കരുതുന്നുണ്ട്. എന്നാല്‍ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തും കാണാത്ത മണ്ണ് ഇവിടെ എത്തിയത് വര്‍ഷങ്ങള്‍ക്കു മുമ്പ് ചതുപ്പു നിലങ്ങളായിരുന്നവ നികത്തിയതാകാമെന്നും മോഹന ചന്ദ്രന് പറഞ്ഞു. പടികള്‍ക്കു ചുറ്റുമുള്ള മണ്ണ് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മണ്ണിന്റെ പഴക്കം മനസ്സിലാക്കല്‍, മണ്ണില്‍ പഴയ കാലത്തെ അവശിഷ്ടങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കല്‍ എന്നിവയായിരിക്കും അന്വേഷണത്തിന്റെ ഭാഗമായി ആദ്യം ചെയ്യുക. ഉയര്‍ന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റും നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ചതുപ്പു നിലങ്ങളായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്രം വന്നതോടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മണ്ണിട്ടു നികത്തിയിട്ടുണ്ട്. കൂടാതെ ക്ഷേത്രക്കുളത്തിലേക്കു പോകുന്നതിനു വേണ്ടിയുള്ള കല്പ്പടവുകളാകാമെന്നും വിലയിരുത്തുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ കല്പടിക്കടകള് ഉണ്ടായിരുന്നുവെന്നും ഈ കടകളുടെ അവശിഷ്ടങ്ങളാകാമെന്നും മറ്റൊരു നിഗമനവുമുണ്ട്. വരും ദിവസങ്ങളില്‍ നടത്തുന്ന വിശദമായ ഖാനനത്തിലൂടെ ഇതു വെളിവാകുമെന്നു മോഹന ചന്ദ്രന് പറഞ്ഞു.
ഒരാഴ്ചക്കുള്ളില്‍ ഖാനനത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാകും. ഇതിന്റെ ഒരു കോപ്പി സാംസ്ക്കാരിക വകുപ്പിനും, പുരാവസ്തു വകുപ്പിനു നല്‍കും. ക്ഷേത്ര സുരക്ഷയ്ക്കായി ബൊള്ളാര്ഡ്സ് എന്ന അത്യാധുനിക സംവിധാനം സ്ഥാപിക്കാനാണ് കുഴിയെടുത്തത്. ക്ഷേത്ര സ്വത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബൊള്ളാര്ഡ്സ് സ്ഥാപിക്കുന്നത്. വലിയ ട്രക്കുകളിലോ വാഹനങ്ങളിലോ സ്ഫോടക വസ്തുക്കള്‍ കൊണ്ടു വരുമ്പോള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ടിരിക്കുന്ന ബൊള്ളാര്ഡ്സുകള് തനിയെ പ്രവര്‍ത്തിക്കും. മണ്ണിനടിയില്‍ നിന്നും പൊങ്ങി വന്ന് ഈ വാഹനത്തെ തടഞ്ഞു നിര്‍ത്തും. ബൊള്ളാര്ഡ്സുകള് വേഗത്തില്‍ തന്നെ മണ്ണിനടിയില്‍ കുഴിച്ചിടേണ്ടതുണ്ട്. അതിനാല്‍ ഖാനനം നീട്ടിക്കൊണ്ടു പോകാനാകില്ല. ഒരാഴ്ച കൊണ്ട് പടിക്കെട്ടുകളുടെ ദുരൂഹത മാറ്റി റിപ്പോര്‍ട്ട് കൊടുക്കുകയാണ് ലക്ഷ്യമെന്നും മോഹനചന്ദ്രന് പറഞ്ഞു. ഇന്നലെ രാവിലെ 11.30ഓടെയാണ് ഖാനനം ആരംഭിച്ചത്. വൈകിട്ട് 5 മണി വരെയും ഖാനനം തുടര്‍ന്നു. ഇന്നും ഉണ്ടാകുമെന്നു പുരാവസ്തു വകുപ്പധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: