വെള്ളനാട് (തിരുവനന്തപുരം): “ജാതകവശാല്‍ ഭരണിയാണ് നക്ഷത്രം…..” എന്നു തുടങ്ങി ‘കിളിക്കുഞ്ഞിന് കല്ലും കവണയും ഭയക്കാതെ ഇരിക്കാവുന്ന മരത്തോട്ടത്തിലെ ഉദ്യാനപാലകന്‍-എങ്കില്‍ ആരായിരുന്നു വിശ്വനാഥന്?’ എന്ന ചോദ്യത്തില്‍ അവസാനിപ്പിച്ച മിത്രാനികേതന് കെ. വിശ്വനാഥനെന്ന വെള്ളനാട്ടുകാരുടെ വല്യണ്ണന്റെ ആത്മകഥ. പുസ്തകത്തിന് രചിയതാവ് അനീഷ് നല്കിയ പേരാണ് ‘ഊര് മിത്രാനികേതന്-പേര് വിശ്വനാഥന്’ എന്ന്. 200 പേജു വരുന്ന അനീഷിന്റെ ആദ്യപുസ്തകം അടുത്തയാഴ്ച ഡിസി ബുക്സ് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണമെന്ന നിത്യസത്യം വിശ്വനാഥനെ കൂട്ടിക്കൊണ്ടു പോയത്. പുസ്തകത്തിന്റെ അവസാനം ബാക്കി വച്ച ചോദ്യത്തിന് ഉത്തരമെഴുതി വല്യണ്ണന്റെ അന്ത്യവാര്‍ത്ത കൂടി എഴുതിച്ചേര്ക്കേണ്ടതും ഇനി അനീഷിന്റെ നിയോഗം.
“അക്രമം അവസാനിപ്പിച്ചിരുന്നെങ്കില്‍ ഞാനൊരു കമ്മ്യൂണിസ്റ്റുകാരനായേനെ…… പക്ഷേ അവര്‍ ക്കെന്നെ ഇഷ്ടമല്ല.” വിശ്വനാഥന് പലപ്പോഴും പറയാറുള്ള വാക്കുകളാണെന്ന് അനീഷ് ഓര്‍മിക്കുന്നു. വെള്ളനാടെന്ന കൊച്ചു ഗ്രാമത്തെ ലോകമറിയുന്ന നാടാക്കി മാറ്റണമെന്ന അടങ്ങാത്ത മോഹം വിശ്വനാഥന് മനസ്സില്‍ സൂക്ഷിച്ചിരുന്നു. ദലൈലാമ രണ്ടുപ്രാവശ്യം ആരോരുമറിയാതെ മിത്രയില് വന്നുപോയി. അമര്‍ത്യാസെന്‍ തുടങ്ങി മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്‍വരെ വിശ്വനാഥനെന്ന മണ്ണിനെയും മരത്തിനെയും സ്നേഹിക്കുന്ന ഗ്രാമീണന്റെ സൗഹൃദവലയത്തില്‍ കുടുങ്ങിയവരായിരുന്നു.
സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്തു. ഗ്രാമീണ പുനരുദ്ധാരണം എന്തെന്ന് പഠിച്ചു. അത് തന്റെ ഗ്രാമത്തില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചു. അമ്പതുവര്‍ഷം നീണ്ട പ്രയത്നത്തിലൂടെ 75,000ത്തില്‍ പ്പരം പുതുതലമുറയ്ക്ക് പുതുജീവിതം പടുത്തുയര്‍ത്തുവാന്‍ മിത്രാനികേതനിലൂടെ വിശ്വനാഥന് സാധിച്ചു. സാധാരണ കുടുംബത്തില്‍ ജനിച്ച് ലോകത്തു മുഴുവന്‍ മിത്രങ്ങളെ സൃഷ്ടിച്ച വിശ്വനാഥന് നാടിന്റെ വല്യണ്ണനാണ്. സ്നേഹിക്കാന്‍ മാത്രമറിയുന്ന വെള്ളനാട്ടുകാരുടെ വല്യണ്ണന്.
ശിവകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: