ആലപ്പുഴ: ഹെല്‍മറ്റ് വേട്ട നടത്താന്‍ മത്സരിക്കുന്ന പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും കാഴ്ചക്കാരാക്കി നിയമം ലംഘിച്ച് ആഡംബര വാഹനങ്ങള്‍ പായുന്നു. സുപ്രീം കോടതി വിധി പോലും ലംഘിച്ച് ഉന്നതരടക്കമുള്ളവര്‍ വാഹനങ്ങളില്‍ കര്‍ട്ടണുകള്‍ ഉപയോഗിക്കുകയും ഗ്ലാസുകളില്‍ കറുത്ത ഫിലിമുകള്‍ ഒട്ടിക്കുകയും ചെയ്യുന്നു.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ പരിശോധനകള്‍ നടത്തിയതിനാല്‍ ഏതാനും വാഹനങ്ങളിലെ ഗ്ലാസുകളില്‍ നിന്ന് കറുത്ത ഫിലിമുകള്‍ നീക്കം ചെയ്തെങ്കിലും പിന്നീട് പരിശോധനകളും നടപടികളും നിലച്ചു. ഉന്നതോദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ വാഹനങ്ങളിലെ കറുത്ത ഫിലിം നീക്കം ചെയ്യാന്‍ ഇതുവരെ തയാറായിട്ടില്ല. പലരും കര്ട്ടണുകളിട്ട് വാഹനങ്ങളിലെ ഉള്‍ക്കാഴ്ചകള്‍ മറച്ചിരിക്കുകയാണ്. കര്ട്ടണ് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ അനധികൃതമായി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാകുന്നില്ല.
മന്ത്രിമാര്‍ക്കും മറ്റ് ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്നവര്‍ക്കും എസ്കോര്‍ട്ടും പെയിലറ്റും പോകുന്ന പോലീസ് വാഹനങ്ങള്‍ക്ക് മാത്രമേ നീല ബീക്കണ്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അനുമതിയുള്ളൂ. ഈ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകളില്‍ ഫ്ലാഷര്‍ ഉപയോഗിക്കരുതെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ ലംഘിച്ച് ഉന്നത പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളില്‍ നീല ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നു. ചില വാഹനങ്ങളില്‍ ഫ്ലാഷറും ഘടിപ്പിച്ചിട്ടുണ്ട്.
ക്രമസമാധാനപാലനത്തിനോ മറ്റ് അത്യാവശ്യ സന്ദര്‍ഭങ്ങളിലോ ഡ്യൂട്ടിക്ക് പോകുമ്പോള്‍ മാത്രമേ പോലീസ് വാഹനങ്ങളില്‍ ചുവപ്പ്, നീല, വെള്ള നിറത്തിലുള്ള ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സുകള്‍ക്കും അഗ്നിശമന സേനാ വാഹനങ്ങള്‍ക്കും മള്‍ട്ടികളര്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ നിയമം നടപ്പാക്കേണ്ട പോലീസ് സേന തന്നെയാണ് ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്നതില്‍ മുന്നിലുള്ളത്.
ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ നിയമപരമായി അര്‍ഹതയില്ലാത്തവര്‍ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകളില്‍ കറുത്ത കവറുകള്‍ ഇടപെടണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: