ന്യൂദല്‍ഹി: ഒരുകാലത്ത് തന്റെ ബോസായിരുന്ന ദാവൂദ് ഇബ്രാഹിമിനെ വകവരുത്താന്‍ പാക്കിസ്ഥാനിലേക്ക് ആളയച്ചിരുന്നതായി അധോലോക നായകന് ഛോട്ടാ രാജന്. മുംബൈ അധോലോകത്തെ രണ്ടു പ്രബല സംഘങ്ങളുടെ കുടിപ്പകയുടെ ആഴത്തിലേക്ക് വെളിച്ചം വീശുന്ന ഈ വെളിപ്പെടുത്തല്‍ ടെലിഫോണിലൂടെ ആജ് തക് ടിവിയോടാണ് ഛോട്ടാ രാജന് നടത്തിയത്. ഏറെക്കാലമായി ഒളിവില്‍ക്കഴിയുന്ന രാജന് വൃക്കരോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
“അതെ. ദാവൂദിനെ കൊല്ലാന്‍ ആറേഴുപേരടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ നേപ്പാള്‍ വഴിയാണ് പോയത്. പാക്കിസ്ഥാനിലെ കറാച്ചിയിലെ വീടിനു സമീപത്തെ ദര്ഗയ്ക്കരുകില്വച്ച് ദാവൂദിനെ കാലപുരിയ്ക്ക് അയയ്ക്കാനായിരുന്നു നീക്കം. എന്നാല്‍ ആ ദിവസം ദാവൂദ് ദര്ഗയ്ക്കരികില് വന്നില്ല. അങ്ങനെ ഞങ്ങളുടെ പദ്ധതി വെളിച്ചത്തായി. അതോടെ ദൗത്യം ഉപേക്ഷിച്ച് സംഘം മടങ്ങി.
ദാവൂദ് പാക്കിസ്ഥാനിലില്ല. ഗള്‍ഫ് മേഖലയില്‍ എവിടെയോ ഒളിച്ചുകഴിയുകയാണ്. നടന്നതെല്ലാം പഴയകഥ. അയാളുമായി ഗ്യാങ്ങ്വാറിന് ഇനി എനിക്കൊട്ടും താത്പര്യമില്ല,” രാജന് പറഞ്ഞു.
“1990കള്‍ മുതല്‍ തന്നെ ക്രിക്കറ്റ് വാതുവയ്പ്പ് നടക്കുന്നുണ്ടായിരുന്നു. ഷാര്‍ജ സ്റ്റേഡിയത്തില്‍ എന്റെ കണ്മുന്നില്വച്ചാണ് അത് ആരംഭിച്ചത്. ദാവൂദും ശരത്തും ചേര്‍ന്ന് തുടക്കംകുറിച്ചു. പക്ഷേ, ഒരിക്കലും ഞാന്‍ വാതുവയ്പ്പില്‍ പങ്കാളിയായിരുന്നില്ല,” ഇതുസംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി രാജന് പറഞ്ഞു.
ഐഎസ്ഐയും ഇന്ത്യന്‍ മുജാഹീദിനും ഡി- കമ്പനിയും തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്കു പദ്ധതിയിടുന്നുണ്ടാവും. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നുമില്ലെന്നും ഛോട്ടാ രാജന് കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളോളം ദാവൂദിന്റെ വലംകൈയായിരുന്ന ചോട്ടാ രാജന് 1993ലെ മുംബൈ സ്ഫോടന പരമ്പരയെ തുടര്‍ന്നാണ് തെറ്റിപ്പിരിഞ്ഞത്. മാഫിയാ ശക്തിയെ മതവിദ്വേഷം തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തിയ ദാവൂദിനെ രാജന് അതോടെ നിതാന്ത ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: