തിരുവനന്തപുരം: നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചു പൂട്ടിയതോടെ ദുരിതത്തിലായത് കാല്‍ലക്ഷത്തോളം ബാര്‍തൊഴിലാളികള്‍. അടച്ചു പൂട്ടിയ ബാറുകളില്‍ പണിയെടുത്തിരുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും പണിയില്ലാതെ പട്ടിണിയിലായി. അടച്ചു പൂട്ടിയ ബാറുകളെ കേന്ദ്രീകരിച്ച് നേരിട്ട് പണിയെടുത്തിരുന്ന കാല്‍ലക്ഷത്തോളം പേരെ കൂടാതെ അത്രത്തോളം തന്നെ മറ്റു തൊഴിലാളികള്‍ക്കും വരുമാനമാര്‍ഗ്ഗം ഇല്ലാതായി.
അടച്ചു പൂട്ടിയ ബാര്‍ഹോട്ടലുകളില്‍ ജോലിചെയ്തിരുന്നവരില്‍ ഭൂരിപക്ഷവും സ്ഥിരം ജീവനക്കാരായിരുന്നില്ല. അവര്‍ക്ക് കിട്ടിയിരുന്ന ശമ്പളവും കുറവായിരുന്നു. ബാറുകളില്‍ വന്നിരുന്നവര്‍ നല്‍കിയിരുന്ന ടിപ്പായിരുന്നു പ്രധാന വരുമാനമാര്‍ഗ്ഗം. ബാറുകള്‍ പൂട്ടിയതോടെ ശമ്പളവുമില്ല, മറ്റ് വരുമാനവുമില്ലാത്ത സ്ഥിതിയായി. ബാറുകളുടെ പരിസരത്ത് ചെറിയ കച്ചവടം നടത്തി വരുമാനം കണ്ടെത്തിയിരുന്ന ആയിരക്കണക്കിന് ആളുകളും വരുമാനം നിലച്ചതോടെ പട്ടിണിയിലായി, സിഗററ്റും മുറുക്കാനും കച്ചവടം ചെയ്തവരും പരിപ്പുവടയും മുട്ടയുമൊക്കെ കച്ചവടം നടത്തിയവരും ചെറിയ തട്ടുകടകള്‍ നടത്തിയവരുമെല്ലാം അക്കൂട്ടത്തിലുണ്ട്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവാരമില്ലെന്ന് കണ്ടെത്തിയ സംസ്ഥാനത്തെ 418 ബാറുകള്‍ പൂട്ടിയത്. പിന്നീടത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തര്‍ക്ക വിഷയമായി മാറി. സംസ്ഥാനത്തെ 750 ഓളം ബാറുകളില്‍ 300 എണ്ണത്തിനാണ് സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് പുതുക്കു നല്‍കിയത്. ഇതില്‍ തന്നെ വലിയതോതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമുണ്ടായി.
കേരളത്തില്‍ പുതുതായി ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചത്. ഇപ്പോള്‍ പൂട്ടിയ ബാറുകള്‍ എന്നെങ്കിലും തുറക്കുമെന്ന തൊഴിലാളികളുടെ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചിരിക്കുന്നത്. ജീവിതം വഴിമുട്ടിയതോടെ ഒരു ബാര്‍ തൊഴിലാളി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. മറ്റ് തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണ്. സ്കൂള്‍ തുറപ്പു കാലം കൂടിയായതോടെ പണം ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠിപ്പും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
ബാറുകള്‍ക്ക് ലൈസന്‍സ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം കോടതിയില്‍ നിന്നും ഉണ്ടായില്ല. ബാറുകള്‍ അടച്ചു പൂട്ടാന്‍ വ്യഗ്രതകാട്ടിയ സര്‍ക്കാര്‍ അവിടെ പണിയെടുത്തിരുന്ന തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച് ചിന്തിച്ചില്ലെന്ന ആക്ഷേപമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. ബാറുകള്‍ അടച്ചിട്ടതുകൊണ്ട് സംസ്ഥാനത്ത് മദ്യ ഉപയോഗത്തില്‍ കുറവുണ്ടായിട്ടില്ല. ബിവറേജസ് ഔട്ട്ലെറ്റുകളില് റിക്കോര്‍ഡ് വില്പനയാണ് ഉണ്ടാകുന്നത്. പൂട്ടിയ ബറുകള്‍ തുറക്കുന്നില്ലെങ്കില്‍ തൊഴിലാളികളെ പുനഃരധിവസിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: