കൊച്ചി: അതിവേഗം വളരുന്ന മെട്രോ നഗരമായ എറണാകുളത്തെ ആരോഗ്യവത്താക്കാനും പുകയിലപ്പുകയില്‍ നിന്നു മോചിപ്പിക്കാനും ജില്ലാ ഭരണകൂടവും പൊലീസും കൈകോര്‍ക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും അര്‍ബുദത്തിന്റെ 40 ശതമാനവും പുകയിലയുടെ ഉപയോഗം മൂലമാണെന്ന പഠനറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്പ 2003ലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലയെ പുകയില വിമുക്തമാക്കാനുള്ള സമയബന്ധിത ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്കം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതോടെ സ്കൂളുകളിലും മറ്റും മിന്നല്‍ പരിശോധനകള്‍ നടത്തുകയും നൂറു വാര ചുറ്റളവില്‍ നിയമം ലംഘിച്ച് പുകയില ഉല്പന്നങ്ങള് വില്ക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടികളെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പു ബോര്‍ഡുകള്‍ പോലുള്ള കോട്പയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോട്പ നിയമം നടപ്പാക്കുന്നതിനായി തൃത്താല സമിതിക്കു രൂപം നല്കാന് 2012 മാര്‍ച്ച് 26ന് കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥാപന മേധാവിയുടെ അധ്യക്ഷതയില്‍ സ്ഥലത്തെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ സ്കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയാണ് ഏറ്റവും താഴെത്തലത്തിലുള്ള ഘടകം. ജില്ലാ പൊലീസ് മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ മെഡിക്കല്‍ ഓഫീസറും അംഗങ്ങളായ ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയാണ് മധ്യതലത്തിലുള്ളത്. ആഭ്യന്തര സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന സമിതിയാണ് ഏറ്റവും മുകളില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നത്. പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലും സ്ഥാപനങ്ങള്‍ക്ക് ഉള്ളിലെ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളിലും നിശ്ചിത വലുപ്പത്തിലും രീതിയിലുമുള്ള ‘പുകവലി പാടില്ല’ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: