കറുകച്ചാല്‍: മാടപ്പള്ളിമേഖലയിലെ കുന്നുകള്‍ ഓരോന്നായി ഇടിച്ചു നിരപ്പാക്കി മണ്ണുകടത്തി കഴിഞ്ഞതോടെ കറുകച്ചാല്‍-നെടുംകുന്നം മേഖലകളില്‍ മണ്ണു മാഫിയ പിടിമുറുക്കി. മാടപ്പളളി പഞ്ചായത്തില വെങ്കോട്ട, ഈയ്യാലി, കൊരണ്ടിത്താനം, പൊറുമ്പുകുളം, കുറുമ്പനാടം, കരിങ്കണ്ടം, ഇടപ്പളളി പരപ്പൊഴിഞ്ഞ, പാലമറ്റം, മുതലപ്രാ തുടങ്ങിയ പ്രദേശങ്ങളിലെ കുന്നുകളെല്ലാം മണ്ണെടുത്തു നിരപ്പാക്കി. ഇതിനുപിന്നാലെയാണ് അടുത്ത പ്രദേശം നിരപ്പാക്കാനുളള നീക്കം ശക്തമായത്. ഏതാനും വര്‍ഷം മുമ്പ് നെടുംകുന്നത്തെ മാന്തുരുത്തിക്കടുത്തുളള ആഴാംചിറയില്‍ കുന്നിടിച്ചു മണ്ണെടുക്കാനുളള നീക്കം നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതുപോലെ കറുകച്ചാല്‍ പഞ്ചായത്തിലെ കൂത്രപ്പളളിക്കടുത്ത് തുരുത്തിക്കാടു പ്രദേശത്തെ മണ്ണെടുക്കാനുളള നീക്കവും പൊളിഞ്ഞു. പ്രദേശവാസികളുടെ പ്രക്ഷോഭം മൂലം കറുകച്ചാല്‍ മേഖലയില്‍ മണ്ണെടുപ്പ് നടന്നില്ല. ഇപ്പോള്‍ അതല്ല. മണ്ണെടുപ്പു വ്യാപകമാവുകയാണ്. സമരം ചെയ്യുന്നവരേയും ചോദ്യം ചെയ്യുന്നവരെയും മണ്ണുമാഫിയ ഭീഷണിപ്പെടുത്തുകയാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല. സ്ഥലം വാങ്ങിയതിനു ശേഷം അഞ്ചേ പത്തോ സെന്റു സ്ഥലം വീടുവയ്ക്കാനെന്ന പേരില്‍ അനുമതി വാങ്ങി ആ പ്രദേശത്ത് രാത്രിയിലും പകലുമായി മണ്ണെടുത്തു നിരപ്പാക്കും. ഏക്കറുകളോളം മണ്ണെടുത്തു മാറ്റിയാലും റവന്യു വകുപ്പോ മെനിംഗ് ആന്റ് ജിയോളജി വകുപ്പോ ഈ വഴിക്കു വരാറില്ല. സാധാരണ മണ്ണെടുക്കണമെങ്കില്‍ ഇത്രി ദിവസത്തേയ്ക്ക് മണ്ണെടുക്കാനാണ് അനുമതി. എന്നാല്‍ ഇതുപയോഗിച്ച് മാസങ്ങളോളം മണ്ണെടുക്കും. ഇവയൊന്നും ഉത്തരവാദപ്പെട്ടവര്‍ ചോദിക്കാറില്ല. കറുകച്ചാല്‍ – നെടുംങ്കുന്നം പ്രദേശത്തെ ചമ്പക്കര, ആശ്രമംപടി, കൊച്ചുപറമ്പ്, മാമുണ്ട, നെത്തല്ലൂര്‍, മാന്തുരുത്തി എന്നിവിടങ്ങളില്‍ മണ്ണെടുത്തു കഴിഞ്ഞു. ഇപ്പോള്‍ കൂടുതല്‍ പ്രദേശത്തു മണ്ണെടുക്കാനുളള നീക്കവും തുടങ്ങി. ഇതിനു സഹായമായി പ്രാദേശിക രാഷ്ട്രീയക്കാരും രംഗത്തുണ്ട്. ഈയിടെ വെട്ടിക്കാവുങ്കല്‍ ക്ഷേത്രത്തിനടുത്ത് കുന്നിടിച്ചു നിരപ്പാക്കി കഴിഞ്ഞു. പ്രകൃതിയെ തകര്‍ക്കുന്ന രീതിയില്‍ മണ്ണെടുത്താല്‍ കുടിവെളളത്തിനായി നെട്ടോട്ടം ഓടേണ്ടി വരും. ഇപ്പോള്‍ തന്നെ കുന്നിടിച്ചു മാറ്റിയ പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെളളക്ഷാമത്തിലാണ്. വര്‍ഷങ്ങളോളം മണ്ണെടുത്തു മാറ്റിയ മാടപ്പളളി മേഖലയില്‍ മുമ്പെന്നത്തെക്കാളും കുടിവെളളക്ഷാമം രൂക്ഷമാണ്. ഇത്തരത്തില്‍ കറുകച്ചാല്‍ നെടുംങ്കുന്നം മേഖലകളില്‍ കുടിവെളളക്ഷാമം ഉണ്ടാകാതിരിക്കാന്‍ കുന്നിടിച്ചുളള മണ്ണെടുപ്പു തടയേണ്ടതാണ്. ആലപ്പുഴ ജില്ലയിലെ ഭൂമാഫികകളാണ് ഈ പ്രദേശങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടി മണ്ണെടുക്കാനുളള നീക്കം നടത്തുന്നത്. ഇവര്‍ എന്തു വിലകൊടുത്തും ഭൂമി വാങ്ങും. ആലപ്പുഴ ജില്ലയിലെ പാടങ്ങള്‍ നികത്താനാണ് അധികവും മണ്ണുകൊണ്ടുപോകുന്നത്. പൊതുമരാമത്തു വകുപ്പിന്റെ പണിക്കാണെന്നുളള ബോര്‍ഡുവച്ചാണ് ടിപ്പറുകളില്‍ മണ്ണു കടത്തുന്നത്. എന്നാല്‍ കൂടുതലും പാടം നികത്താന്‍ സ്വകാര്യ വ്യക്തിക്കാണ് നല്‍കുന്നത്. ഇതൊന്നും അധികൃതര്‍ പരിശോധിക്കാറില്ല. ഇതുകൊണ്ടൊക്കെ മേഖലകളിലെ കുന്നുകള്‍ ഓരോന്നായി ഇല്ലാതാകും. അതോടൊപ്പം കുടിവെളളവും മുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: