കോട്ടയം: മാന്ത്രിക ഗ്രന്ഥങ്ങള്‍ കൈക്കലാക്കുന്നതിന് വേണ്ടി ചങ്ങനാശേരി തൃക്കൊടിത്താനം വയലിപ്പറമ്പില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മ (77) നെ കൊന്ന് കക്കൂസ് ടാങ്കില്‍ ഒളിപ്പിച്ച കേസിലെ രണ്ടാംഘട്ട വിചാരണ ഇന്നാരംഭിക്കും. കോട്ടയം സ്പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന് മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഒന്നുമുതല്‍ 50 വരെയുള്ള സാക്ഷികളുടെ വിസ്താരം
പൂര്‍ത്തിയായിരുന്നു. 51 മുതല്‍ 107 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. 2007 സെപ്തംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. തൃക്കൊടിത്താനം സ്വദേശികളായ പാര്വ്വതിഭവനില് രാജന്, ഉറവയില്‍ വീട്ടില്‍ അനില്‍കുമാര്‍, കോട്ടയം പുത്തനങ്ങാടി കണ്ണാട്ട് വീട്ടില്‍ ഷെജി, പായിപ്പാട് ഗുരുനിവാസില്‍ സുധീഷ്, ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ താജുദ്ദീന് എന്നിവരാണ് കേസിലെ പ്രതികള്‍. മന്ത്രിവാദത്തില്‍ അന്ധമായി വിശ്വസിച്ചിരുന്ന പ്രതികള്‍ പൂജവിദ്യകളും മന്ത്രവാദങ്ങളും നടത്തിവന്ന കാര്‍ത്യായനിയമ്മയില്‍ നിന്നും മന്ത്രവാദ സംബന്ധമായ താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കുന്നതിനു വേണ്ടി നടത്തിയ കൊലപാതകമാണെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജുകുട്ടി ചിറയില്‍ ഹാജരാകും. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സുരേഷ് ബാബു തോമസ്, അഡ്വ. ബോബന് ടി തെക്കേല്‍, അഡ്വ. കെ പി സുരേഷ് എന്നിവരും ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: