കോട്ടയം: സൂര്യഭഗവാന് താലസമര്‍പ്പണം നടത്തുന്നതിന് എസ്എന്‍പുരം സൂര്യക്ഷേത്രത്തില് ഒരുക്കങ്ങള്‍ ആരംഭിച്ചു. 23ന് ഉദയംപൂജയും താലസമര്പ്പണവും നടക്കും. താലസമര്‍പ്പണം ഉത്സവ സമാപനദിനമായ പത്താമുദയത്തിന് മദ്ധ്യാഹ്നപൂജയോടെയാണ് നടത്തുന്നത്.
സൂര്യപൊങ്കാലയ്ക്ക് സമാനമാണ് അപ്പത്താലസമര്പ്പണം. ഒരു വര്‍ഷം നീണ്ടുനിന്ന സൂര്യോപാസനയുടെ പരിസമാപ്തികൂടിയാണ് ഭക്തര്‍ക്ക് ഈ സമര്‍പ്പണം. കാര്‍ഷിക സമൃദ്ധിയുടെ പ്രതീകമായി പാടശേഖരങ്ങളില്‍ നടത്തിയിരുന്ന ചടങ്ങ് കോത്തല എസ്എന്‍പുരത്ത് സൂര്യക്ഷേത്രത്തില് സൂര്യക്ഷേത്ര സ്ഥാപകാചാര്യനായ സ്വാമി സൂര്യനാരായണ ദീക്ഷിതരാണ് തുടക്കം കുറിച്ചത്. ഭക്തര്‍ കുളിച്ച് ശുദ്ധവൃത്തിയോടെ ക്ഷേത്രമൈതാനിയില്‍ പ്രവേശിക്കും. വലിയ തട്ടത്തില്‍ അപ്പവും ഉണ്ണിയപ്പവും നിരത്തും. എള്ളും ഉണക്കലരിയും ചേര്‍ത്ത് തുണിയില്‍ ചെറുകിഴി കെട്ടി നാളികേരമുറിയുടെ മദ്ധ്യത്തില്‍ വയ്ക്കും. കമുകിന് പൂക്കുല, പുഷ്പങ്ങള്‍ എന്നിവയാല്‍ തട്ടം അലങ്കരിക്കും. തട്ടത്തിന്റെ വശങ്ങളിലായി മൂന്നു കോല്ത്തിരികളും വയ്ക്കും. ഒരു ചാണ് നീളത്തില്‍ ചീന്തിയെടുത്ത കൊതുമ്പിന്റെ അറ്റത്ത് തുണി ചുറ്റിയാണ് ഇതിനായി കോല്‍ത്തിരി തയ്യാറാക്കുന്നത്.
മദ്ധ്യാഹ്നപൂജയുടെ സമയത്ത് പാണിവിളക്ക്, മുത്തുക്കുട, ശംഖനാദ് എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രംതന്ത്രിയെത്തി താലങ്ങളില്‍ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി താലത്തിലെ ദീപം തെളിയിക്കും. സൂര്യകീര്ത്തനത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ ഭക്തര്‍ ഇരുകൈകളാലും താലം ഉയര്‍ത്തി കര്‍മ്മസാക്ഷിയായ സൂര്യഭഗവാന് സമര്‍പ്പിക്കും. എല്ലാ ഞായറാഴ്ചകളിലും സൂര്യക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയും നവഗ്രഹപൂജയിലും നവഗ്രഹശാന്തിഹവനത്തിലും പങ്കാളികളാവുന്നത് ഉപാസനയുടെ ഭാഗമാണെന്ന് വൈദിക പരിഷത്ത് സെക്രട്ടറി പി.ആര്. പുരുഷോത്തമന് ശാന്തി പറഞ്ഞു.
23ന് രാവിലെ 6ന് മഹാഗണപതിഹോമം, 7ന് സൂര്യാര്‍ഘ്യം, 8ന് പന്തീരടിപൂജ, 9ന് നവഗ്രഹപൂജ, നവഗ്രഹശാന്തിഹവനം, 9.30ന് പഞ്ചവിംശതി കലശപൂജ, 12ന് കലശാഭിഷേകം, തുടര്‍ന്ന് പുഷ്പാഭിഷേകം, കളഭാഭിഷേകം, 12ന് മദ്ധ്യാഹ്നപൂജ, ഉദയംപൂജ, താലസമര്‍പ്പണം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി 9ന് അത്താഴപ്പൂജ, 10.30ന് വടക്കുപുറത്ത് ഗുരുസി എന്നിവ നടക്കും. കോരൂത്തോട് ബാലകൃഷ്ണന് തന്ത്രി, വിശ്വനാഥന് ശാന്തി, പി.ആര്. പുരുഷന് ശാന്തി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: