തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര സ്വത്തിന്റെ കണക്കെടുക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദത്തിലേക്ക്. ക്ഷേത്രഭരണത്തില്‍ നിന്നും രാജകുടുംബത്തെ പൂര്‍ണമായി ഒഴിവാക്കണമെന്നു നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കുന്നു. രാജകുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമിക്കസ് ക്യൂറിക്ക് ക്ഷേത്രാചാരങ്ങളില്‍ കൈകടത്താന്‍ താല്പര്യമുണ്ടെന്ന ആരോപിച്ചും അധികാര പരിധി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കോടതിയില്‍ കൊടുക്കും മുമ്പു റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു നല്‍കിയെന്നുമാണ് ആരോപണം.
അതിനിടെ, വിവാദമുണ്ടാക്കി ക്ഷേത്രസ്വത്തിന്റെ ഭരണം കൈക്കലാക്കാനുള്ള സര്‍ക്കാര്‍ ഗൂഢനീക്കമാണു വിവാദങ്ങള്‍ക്കു പിന്നിലെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടു പിടിക്കുകയും ഭക്തരും വിശവാസികളും ഉള്‍പ്പെടുന്ന രാഷ്ട്രീയ വിമുക്തമായ സമിതിക്ക് ക്ഷേത്ര ഭരണം കൈമാറണമെന്നുമാണ് ആവശ്യം. ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ സംവിധാനമുണ്ട്. അതിനു പകരം വിവാദമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണെന്ന് ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. കേസ് 23ന് പരിഗണിക്കാനിരിക്കെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്കുമെന്നു ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇതിനായി ദേവസ്വം സെക്രട്ടറിയെ ദല്ഹിക്കയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ സ്വര്ണ്ണപ്പണിക്കു നിയുക്തനായിരുന്ന രാജുവെന്നയാളിന്റെ മൊഴിയാണ് റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക തെളിവ്. അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ള ഒന്നാംനമ്പര്‍ പണിപ്പുരയില്‍ നിന്ന് മണ്ണില്‍ കലര്‍ത്തിയ സ്വര്‍ണം തഞ്ചാവൂര്‍ ജ്വല്ലറിയെന്ന സ്ഥാപനമാണ് ലോറികളില്‍ കടത്തിയത്. കുറ്റബോധം തോന്നിയ സ്ഥാപനം പിന്നീട്”കാണിക്കപ്പെട്ടി” സംഭാവന നല്‍കിയെന്ന് രാജുവെന്ന സ്വര്ണപണിക്കാരന് മൊഴിനല്‍കിയതായി അമിക്കസ് ക്യൂറി സുപ്രീംകോടതിക്കു നല്കിയ റിപ്പോര്‍ട്ടിലുണ്ട്. രാജു ജോലിക്കു വരുന്നതിന് മുമ്പാണ് തഞ്ചാവൂര്‍ ജ്വല്ലറി സ്വര്ണപണികള് ചെയ്തിരുന്നത്. ക്ഷേത്രത്തിനകത്ത് സ്വര്‍ണ പണി ചെയ്യാന്‍ മാര്‍ത്താണ്ഡവര്‍മ തനിക്ക് അനുമതി നല്‍കിയെന്നാണ് രാജു പറയുന്നത്. ഒറ്റക്കല്‍ മണ്ഡപത്തില്‍ പൂശാന്‍ അഞ്ച് കിലോ സ്വര്‍ണം മാര്‍ത്താണ്ഡവര്‍മ നല്കി. ഇതിന്റെ കണക്ക് കയ്യിലില്ലെന്ന് രാജു പറയുന്നു. ഈ സ്വര്‍ണം ”മുതല്‍പാടി” മുറികളില്‍ നിന്നാണ് എടുത്തത്. ”മുതല്‍പാടി”യുടെ നിയന്ത്രണം രാജാവിനാണെന്ന് ഇത് വ്യക്തമാക്കുന്നെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടുന്നു.
കാണിക്കയായി ലഭിച്ച സ്വര്‍ണം താന്‍ കട്ടിയായും പാളിയായും മാറ്റിയെന്നും ബാക്കി ഭരണസമിതിക്കു നല്‍കിയെന്നുമാണ് രാജുവിന്റെ മൊഴി. എന്നാല്‍, പണിപ്പുരയിലെ ട്രങ്ക് പെട്ടിയില്‍ കണ്ടെത്തിയ സ്വര്‍ണം കലര്‍ന്ന മണ്ണിനെക്കുറിച്ച് വിശദീകരിക്കാന്‍ രാജുവിനായിട്ടില്ല. വിവിധ ഘട്ടങ്ങളിലായി ഇയാള്‍ക്ക് 17 കിലോഗ്രാം സ്വര്‍ണവും മൂന്നു കിലോഗ്രാം ശരപ്പൊളി മാലയും ലഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സ്വര്‍ണം കടത്തി കൊണ്ടുപോയി പകരം ചെമ്പ് കൊണ്ടു വെയ്ക്കുകയായിരുന്നു രാജു. ചെമ്പിന് മുകളില്‍ സ്വര്‍ണം പതിച്ച് കണക്കുണ്ടാക്കാനും രാജു ലക്ഷ്യമിട്ടു. രാജുവിന് പഴവങ്ങാടിയില്‍ ജ്വവല്‍ ഗിഫറ്റ് സ്ഥാപനമുണ്ടെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
പണിപ്പുരയുടെ താക്കോല്‍ ലഭിക്കാത്തതിനാല്‍ പോലിസിന്റെ സാന്നിധ്യത്തില്‍ പൂട്ടു പൊളിച്ചാണ് പരിശോധന നടത്തിയതെന്ന് അമിക്കസ് ക്യൂറി പറയുന്നു. വെള്ളി കൊണ്ടുള്ള വസ്തുക്കളടക്കം നിരവധി വസ്തുക്കള്‍ ഇവിടെ നിന്നും കണ്ടെടുത്തു. താന്‍ ക്ഷേത്രപരിശോധന തുടങ്ങിയ ശേഷവും മുറിയില്‍ പണികള്‍ നടന്നിരുന്നതായി രജിസ്റ്റര്‍ പറയുന്നു. ഏതാനും ദിവസംമുമ്പ് പണിനടന്ന ഈ മുറിയുടെ താക്കോല്‍ ഇല്ലെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞത് സംശയമുണര്‍ത്തുന്നു. എന്തൊക്കെ പണികളാണ് നടക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുക്കള്‍ ശേഖരിച്ചിട്ടുള്ള ക്ഷേത്രത്തിന് അടുത്തുള്ള മറ്റു കൊട്ടാരങ്ങള്‍ സുരക്ഷാ ഭീഷണിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ അടുത്തുള്ള കൊട്ടാരങ്ങളിലും പരിശോധന നടത്തി. ഒരു കൊട്ടാരം പരിശോധിച്ചപ്പോള്‍ അവിടെ രഹസ്യ ഭൂഗര്‍ഭ പാത കണ്ടെത്തി. ഇത് ഒരു ഗ്രില്‍ ഇട്ട് അടച്ചിരിക്കുകയായിരുന്നു. ഗ്രില്‍ മുറിച്ചു മാറ്റി. ഇതിനകത്ത് വലിയ ഒരു രഹസ്യഅറ കണ്ടെത്തി. പുതിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പിടിയാണ് ഈ അറയുടേതെന്നും അദ്ദേഹം പറയുന്നു. ഇവിടെ വിലമതിക്കാനാവാത്ത ലോഹങ്ങള്‍ സൂക്ഷിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന നൈട്രേറ്റ് അംശങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട നടപടികളില്‍ സുപ്രിംകോടതി ഇടപെട്ടതിന് ശേഷവും ഈ അലമാരകള്‍ ഉപയോഗിച്ചിരിക്കാമെന്ന് അമിക്കസ് ക്യൂറി സംശയം പ്രകടിപ്പിച്ചു. അതിനാല്‍ ക്ഷേത്രത്തിനു സമീപമുള്ള കൊട്ടാരങ്ങളിലെ അറകളും ഭൂഗര്‍ഭപാതകളും ഉപയോഗിക്കുന്നത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭൂഗര്‍ഭ അറകളും പാതകളും പരിശോധിക്കണം. രഹസ്യപാതകള്‍ ക്ഷേത്രത്തിലേക്ക് വഴി തുറക്കുന്നുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: