ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദിന് സ്ഥാപകനേതാവും കൊടു ഭീകരനുമായ യാസിന് ഭട്കലിനും കൂട്ടാളി അസദുള്ള അക്തറിനുമെതിരെ ദല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2010 സെപ്റ്റംബറില്‍ കോമണ്‍വെത്ത് ഗെയിംസിനു മുന്നോടിയായി ദല്‍ഹി ജമാ മസ്ജിദിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളാണിവര്‍. പാകിസ്ഥാന്റെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ആക്രമണത്തില്‍ രണ്ട് തയ്വാന് വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റിരുന്നു. വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ഇരുവര്‍ക്കുമെതിരെ ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ദയാ പ്രകാശിനു മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അലങ്കോലപ്പെടുത്തുക, ഗെയിംസില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിദേശ ടീമുകളെ പിന്തിരിപ്പിക്കുക, ഇന്ത്യ അസ്വസ്ഥമായ രാജ്യമാണെന്ന പ്രതീതി വിദേശത്തുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആക്രമണത്തിനു പിന്നിലുണ്ടായിരുന്നത്.
ഇതിനായി യാസിന് വെടിക്കോപ്പുകള്‍ സംഭരിച്ചിരുന്നു. ആദ്യ ലക്ഷ്യം ദല്‍ഹിയിലെ ജര്‍മന്‍ ബേക്കറിയായിരുന്നു. ഈ ദൗത്യം ഏറ്റെടുത്ത ഖത്തീല്‍ സിദ്ദിഖിക്ക് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റതോടെ ജര്‍മന്‍ ബേക്കറി ആക്രമണം വേണ്ടെന്നു വച്ചു. സിദ്ദിഖി പിന്നീട് പൂനെ യര്‍വാദ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.
തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 10ന് ജമാ മസ്ജിദില്‍ ബസിറങ്ങുകയായിരുന്ന വിനോദ സഞ്ചാരികളെ ഭട്കലും കൂട്ടാളിയും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: