ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 ജമ്മു കാശ്മീരിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതോടെ ജമ്മു കാശ്മീര്‍ പുരോഗതി നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാറ്റ്നയിലെ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. ആര്‍ട്ടിക്കിള്‍ 370 ജമ്മു കാശ്മീരിന്റെ എല്ലാ മേഖലകളിലുമുള്ള വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുകയാണ്. വ്യാവസായിക വളര്‍ച്ചയ്ക്കും ടൂറിസം മേഖലയ്ക്കും ഈ നിയമം വലിയ തടസമാണ് സൃഷ്ടിക്കുന്നത്. ഈ നിയമം റദ്ദാക്കുന്നതോടെ സംസ്ഥാനം പുരോഗതി പ്രാപിക്കുമെന്ന് നരേന്ദ്രമോദി പറയുന്നത് വളരെ ശരിയാണ്.
എല്ലാ വിഭാഗം ജനങ്ങളുടെയും വികസനമാണ് ബിജെപി ആഗ്രഹിക്കുന്നത്. ദാരിദ്ര്യം ഇല്ലാതാക്കുകയും അനുയോജ്യമായ സാമ്പത്തിക നയത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതോടെ കാശ്മീരിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ച് നീക്കപ്പെടും.
കാശ്മീരിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോദി രണ്ട് ദൂതന്മാരെ അയച്ചുവെന്ന കാശ്മീരില്‍ വിഘടനവാദ നേതാവ് സയ്യിദ് അലിഷാ ഖിലാനിയുടെ വെളിപ്പെടുത്തല്‍ ഗഡ്കരി തള്ളി. ചര്‍ച്ചയ്ക്കായി എത്തിയ ദൂതന്മാരുടെ പേര് വിവരം വെളിപ്പെടുത്താന്‍ ഖിലാനി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: