ന്യൂദല്‍ഹി: നരേന്ദ്രമോദി കാശ്മീരിലെ വിഘടനവാദ നേതാക്കളുടെ പിന്തുണ തേടിയെന്ന ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഖിലാനി വെളിപ്പെടുത്തല്‍ അസംബന്ധവും നിരുത്തരവാദപരവുമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇത്തരത്തില്‍ പ്രസ്താവന നടത്തിയ ഖിലാനി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി മോദി രഹസ്യ ദൂതന്മാരെ അയച്ചിരുന്നെന്നാണ് ഖിലാനിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ബിജെപി നേതൃത്വമോ മോദിയോ ഇത്തരമൊരു ആവശ്യവുമായി ആരെയും ഖിലാനിക്ക് അരികിലേക്ക് അയച്ചിട്ടില്ലെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ബിജെപിയുടെ നിലപാടില്‍ ഒരു മാറ്റവും വരുത്തേണ്ടി വന്നിട്ടില്ല.
അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് വികസനം മുരടിച്ച കാശ്മീരിന്റെ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണ്. അഴിമതിരഹിതമായ ഒരു സര്‍ക്കാര്‍ ജമ്മുവില്‍ ഉണ്ടാവണമെന്ന് ബിജെപി ആഗ്രഹിക്കുന്നുവെന്നും പ്രസാദ് പറഞ്ഞു. കാശ്മീരിലെ യുവാക്കളെ വിഘടനവാദി നേതതാക്കള്‍ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 22നാണ് മോദി ദൂതന്മാര് ചര്‍ച്ചക്കായി തന്നെ സമീപിച്ചതെന്നാണ് ഖിലാനിയുടെ വെളിപ്പെടുത്തല്‍. രണ്ട് കശ്മീരി പണ്ഡിറ്റുകളാണ് ദൂതന്മാരായി എത്തിയത്. എന്നാല്‍ അവരുടെ പേരുകള്‍ ഖിലാനി വെളിപ്പെടുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: