ന്യൂദല്‍ഹി: പാര്‍ട്ടിയുടെ പേര് ആംആദ്മി(സാധാരണക്കാരന്) പാര്‍ട്ടി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സാധാരണക്കാരുടെ വികാരങ്ങളെ അതിസമര്‍ത്ഥമായി ചൂഷണം ചെയ്ത് അസാധാരണവേഗത്തില്‍ വളര്‍ന്ന പ്രസ്ഥാനം. എന്നാല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാത്രം ആംആദ്മികളെ കണികാണാന്‍ കിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനായി ഇതുവരെ എഎപിക്കുവേണ്ടി പത്രിക സമര്‍പ്പിക്കപ്പെട്ട 200 മണ്ഡലങ്ങളില്‍ പകുതിയിലും കോടീശ്വരന്മാരാണ് സ്ഥാനാര്‍ത്ഥികള്‍.
ഇതുവരെ 86 കോടീശ്വരന്മാരാണ് എഎപി ടിക്കറ്റ് കരസ്ഥമാക്കിയിരിക്കുന്നത്. മറ്റു രാഷ്ട്രീയപാര്ട്ടികളിലൊന്നും ഇത്രയധികം കോടീശ്വരന്മാരില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എഎപി നേതൃത്വത്തിന്റെ കോടീശ്വരപ്രേമം പുറംലോകമറിഞ്ഞത്.
എഎപി ടിക്കറ്റില്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ നിന്നും മത്സരിക്കുന്ന മുന്‍ ഇന്‍ഫോസിസ് സിഇഒ വി.ബാലകൃഷ്ണന് 189 കോടിയുമായി പട്ടികയില്‍ ഒന്നാമനാണ്. അഞ്ജലി ധമാനിയ(19 കോടി),ആര്.എസ് കട്യന്‍(13 കോടി), ഗുല്‍ പനാഗ്(12 കോടി), ഷാസിയ ഇല്‍മി(30 കോടി), എറണാകുളത്തെ സ്ഥാനാര്‍ത്ഥി അനിത പ്രതാപ്(20 കോടി), അശുതോഷ്(8കോടി),ആശിഷ് കേതന്(1 കോടി),ജര്‍ണെയില്‍ സിങ്(1 കോടി), പാര്‍ട്ടിയുടെ താത്വികാചാര്യന്‍ യോഗേന്ദ്രയാദവ്(2 കോടി) എന്നിവരാണ് ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച സ്ഥാനാര്‍ത്ഥികളിലെ കോടീശ്വരന്മാര്.
പഞ്ചാബിലെ 13 എഎപി സ്ഥാനാര്‍ത്ഥികളില്‍ 7 പേരും കോടീശ്വരന്മാരാണ്. അമൃതസറില്‍ മത്സരിക്കുന്ന ഡോ.ദല്‍ജിത് സിങ്(25.17 കോടി),ഹര്‍വീന്ദര്‍ സിങ് ഫൂല്‍ക്ക(7 കോടി), പട്യാലയില്‍ മത്സരിക്കുന്ന ധരംവീര്‍ ഗാന്ധി(4.51 കോടി),അനന്ത്പൂര്‍ സാഹിബില്‍ മത്സരിക്കുന്ന ഹിമ്മത്സിങ് ഷെര്‍ഗില്‍(4.44 കോടി), ഫത്തേഗട്ട് സാഹിബില്‍ മത്സരിക്കുന്ന ഹരീന്ദര്‍ സിങ് ഖല്‍സ(3.55 കോടി), ഗുര്‍ദാസ്പൂരിലെ സ്ഥാനാര്‍ത്ഥി സുചാസിങ് ഛോട്ടേപൂര്‍(3 കോടി), ഭഗവത് മാന്‍(1.84 കോടി) എന്നിങ്ങനെ പട്ടിക തുടരുന്നു.
മധ്യപ്രദേശില്‍ മത്സരിക്കുന്ന 30 ശതമാനം എഎപി സ്ഥാനാര്‍ത്ഥികളും കോടീശ്വരക്ലബിലെ അംഗങ്ങളാണ്. മധ്യപ്രദേശില്‍ മത്സരിക്കുന്ന എഎപിക്കാരില് 40 ശതമാനവും ക്രിമിനല്‍ കേസ് പ്രതികളാണെന്നും അസോസിയേഷന് ഓഫ് ഡമോക്രാറ്റിക് റിഫോംസ് എന്ന സംഘടന പുറത്തുവിട്ട വിവരങ്ങളിലുണ്ട്. സാധാരണക്കാരന്റെ പാര്‍ട്ടിയുടെ അസാധാരണ രീതികളെ തുറന്നുകാണിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: