എരുമേലി: വിഷു ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. വിഷുക്കണിയൊരുക്കാന്‍ കൊന്നപ്പൂക്കളും കണിവെള്ളരിയും അടക്കമുള്ള വസ്തുക്കള്‍ വിപണിയിലെത്തിത്തുടങ്ങി. വിഷുക്കണിയൊരുക്കാനുള്ള കൃഷ്ണവിഗ്രഹങ്ങളുമായി അന്യസംസ്ഥാനത്തുനിന്നും കരകൗശല വിദഗ്ദ്ധരുടെ സംഘവും നാടിന്റെ നാനാ ഭാഗങ്ങളിലും തമ്പടിച്ചു. രാജസ്ഥാനടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും സകുടുംബം എത്തിയവരാണ് ഉത്സവക്കാല വിപണി മുന്നില്‍ക്കണ്ട് കേരളത്തിലെത്തിയിരിക്കുന്നത്.
അതിമനോഹരങ്ങളായ ശ്രീകൃഷ്ണവിഗ്രഹങ്ങളാണ് ഇവരുടെ പ്രത്യേകത. വിവിധ വര്‍ണ്ണങ്ങളിലുള്ള കൃഷ്ണവിഗ്രഹങ്ങള്‍ അതതു സ്ഥലങ്ങളില്‍ വച്ചുതന്നെ നിര്‍മ്മിച്ച് നിറം നല്കി, വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്. പട്ടണങ്ങളിലെ പൊതുനിരത്തുകളില്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ നിരത്തി ഇരിക്കുന്നതോടൊപ്പം ഗ്രാമങ്ങളിലെ വീടുവീടാന്തരം വിഗ്രഹങ്ങളുമായി ഇക്കൂട്ടര്‍ എത്തുന്നുണ്ട്. കണിയൊരുക്കാന്‍ കമനീയ വിഗ്രഹങ്ങളുമായി എത്തുന്നവരോട് വിലപേശി യാണ് വിഗ്രഹങ്ങള്‍ വാങ്ങുന്നത്.
വിഷുവെത്തുന്നതിന് ഏറെ മുമ്പുതന്നെ കണിക്കൊന്നകള്‍ പൂത്തൊഴിഞ്ഞതിനാല് കണിയൊരുക്കാന്‍ കൊന്നപ്പൂവിന് ഇക്കുറിയും വന്‍വില നല്കി വിപണിയില്‍ നിന്നും വാങ്ങേണ്ടിവരും. പൂക്കാലം കഴിഞ്ഞ് തളിര്ത്തുനില്ക്കുന്ന കൊന്നമരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുനില്ക്കുന്ന പൂക്കളും വേനല്‍ മഴയും കാറ്റും ശക്തമായതോടെ കൊഴിഞ്ഞുപോകുകയും ചെയ്തു. എന്നാല്‍ ചിലയിടങ്ങളില്‍ വിഷുവെത്തുന്നതോര്മ്മിപ്പിച്ച് കണിക്കൊന്നകള്‍ ഇപ്പോഴും പൂത്തുനില്ക്കുന്നു. വിഷുക്കണിയൊരുക്കാനുള്ള വിഭവങ്ങളുമായി ഇന്ന് ഉച്ചയോടെ വിപണി സജീവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: