ന്യൂദല്‍ഹി: പ്രശസ്ത അഭിഭാഷകന് രാം ജെത്മലാനി ഇന്ത്യയിലെ മുസ്ലിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ കോണ്‍ഗ്രസിന്റെ കുപ്രചാരണങ്ങളില്‍ കുടുങ്ങി നരേന്ദ്ര മോദി വിരുദ്ധരാകരുതേ… പ്രസിദ്ധ എഴുത്തുകാരനായ മധു കിഷ്വാര് എഴുതിയ മോദി, മുസ്ലിം ആന്‍ഡ് മീഡിയ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ജെത്മലാനിയുടെ ആഹ്വാനം.
മോദിക്കെതിരേ ആസൂത്രിതമായി, നിരന്തരമായി കോണ്‍ഗ്രസ് നടത്തുന്ന നുണപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന ജെത്മലാനി വിശദീകരിക്കുന്നതിങ്ങനെ.
” കോണ്‍ഗ്രസിന്റെ ആസൂത്രിത ശ്രമം നിങ്ങളെ അവരുടെ ഭിക്ഷക്കാരാക്കാനാണ്. നിങ്ങളെ നിങ്ങളല്ലാതാക്കുകവഴി അവരുടെ ചൊല്‍പ്പടിക്കു നിര്‍ത്താനും അവരുടെ പിന്തുണ നേടുന്ന ഭിക്ഷാടകരാക്കാനുമുള്ളതാണ്. ഇതു തിരിച്ചറിയണം.”
” മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത് 2001 ഒക്ടോബര്‍ ഏഴിനാണ്. സംസ്ഥാനത്തെ ഭൂകമ്പം തകര്‍ത്തു തരിപ്പണമാക്കിയ സമയം. അദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളി പുനരധിവാസവും പുനര്‍ നിര്‍മാണവുമായിരുന്നു. അദ്ദേഹം ഓരോരോ സ്ഥലങ്ങളും സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു. മുസ്ലീങ്ങള്‍ മാത്രം തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ നേരിട്ടു പോയി.അവരുടെ കണ്ണീര് കണ്ടു, സഹായങ്ങള്‍ ചെയ്തു.” 2002 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കണ്ടുവെന്നും അതാണ് മോദിക്കെതിരായ കരു നീക്കങ്ങള്‍ക്കു കോണ്‍ഗ്രസിനെയും കൂട്ടാളികളേയും പ്രേരിപ്പിച്ചതെന്നും ജെത്മലാനി വിശദീകരിക്കുന്നു.
മോദിക്കു കിട്ടിയ പ്രചണ്ഡമായ മുസ്ലിം പിന്തുണയാണ് കോണ്‍ഗ്രസിനെ വിറളി പിടിപ്പിച്ചതെന്ന് മധു കിഷ്വാറിന്റെ പുസ്തകത്തിലെ ആധികാരിക വിവരങ്ങള്‍ ഉദ്ധരിച്ച് ജെത്മലാനി പറഞ്ഞു, “മോദിയുടെ ആദ്യ മത്സരം രാജ്കോട്ടിലായിരുന്നു, 2002-ല്‍. 28 മുസ്ലിം സംഘടനകള്‍ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു. പ്രമുഖ മുസ്ലിം നേതാക്കളും മുസ്ലിം വനിതകളും അദ്ദേഹത്തിനു വേണ്ടി പ്രചാരണം നടത്തി. 70 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലങ്ങളിലെ ബൂത്തുകളില്‍ പോലും മോദി വന്‍ ഭൂരിപക്ഷം നേടി. വന്‍ വിജയം മോദിവിരുദ്ധരെ കോണ്‍ഗ്രസുമായി സഖ്യത്തിലാക്കി.”
മോദിക്കു ലഭിക്കുന്ന മുസ്ലിം പിന്തുണ കോണ്‍ഗ്രസിനെ സംസ്ഥാനത്തു നിന്ന് തുടച്ചുനീക്കുമെന്ന് അവര്‍ മനസിലാക്കി. അതാണ് മോദി വിരുദ്ധ നീക്കം ഗൂഢാലോചനയായത്. ജെത്മലാനി വിശദീകരിക്കുന്നു.
“ഗോധ്ര സംഭവങ്ങളെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും ഞാന്‍ പരിശോധിച്ചിട്ടുണ്ട്.
10 വര്‍ഷമായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുകയും പലരും വിശ്വസിച്ചു പോരികയും ചെയ്യുന്ന തരത്തില്‍ മുസ്ലിങ്ങള്‍ക്കെതിരേ വിദ്വേഷജനകമായ ഒരു പ്രസംഗമോ പ്രവൃത്തിയോ ഒന്നും മോദിയുടെ പേരില്‍ ചുമത്താനാവില്ലെന്നു ഞാന്‍ ഉറപ്പുതരുന്നു.
ഗുജറാത്തിലെ നിങ്ങളുടെ സഹോദരങ്ങളോടു നിങ്ങള്‍തന്നെ ചോദിക്കൂ, അവിടെ മുസ്ലിങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി മോദി എന്താണുചെയ്തിരിക്കുന്നതെന്ന്. അതു സ്വയം വിലയിരുത്തി അദ്ദേഹത്തില്‍ ഒരിറ്റു വിശ്വാസവും ആഭിമുഖ്യവും നല്‍കൂ, ജെത്മലാനി അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: