പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പിന്റെ ചൂട് പൂര്‍ണ്ണമായും ഇല്ലാതായി. മീനസൂര്യന്റെ ചൂടിന് ചെറിയൊരു ശമനവുമായി. പെരുമ്പാവൂര്‍ നിവാസികള്‍ക്ക് ഇന്നും നാളെയും ഇനി പൂരങ്ങളുടെയും മേളക്കൊഴുപ്പിന്റെയും പെരുമഴക്കാലമാണ് വരുന്നത്. ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് മേളപ്പെരുമഴ തീര്‍ക്കുമ്പോള്‍, പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിന്റെ ആഘോഷപ്പൂരമാണ് നാളെ നടക്കുന്നത്.
കേരളത്തിലെ പ്രധാന കലാകാരന്മാര് അണിനിരക്കുന്ന പാണ്ടിമേളം, പഞ്ചാരിമേളം, നാദസ്വരക്കച്ചേരി, പഞ്ചവാദ്യം എന്നിവ മേളക്കമ്പക്കാരില് ആവേശത്തിന്റെ അലമാലകള്‍ തീര്‍ക്കും. എണ്ണംപറഞ്ഞ തലപ്പൊക്കത്തിന്റെ തമ്പുരാക്കന്മാരായ ഗജവീരന്മാരുടെ നിര ആനക്കമ്പക്കാര്‍ക്കും ആവേശം നല്‍കും. അക്ഷരാര്‍ത്ഥത്തില്‍ രണ്ട് ദിവസങ്ങള്‍ പെരുമ്പാവൂരിലെ മേളാസ്വാദകരെ സംബന്ധിച്ച് വിഷുവിന് മുമ്പുള്ള സ്വര്ണകൈനീട്ടമാണ് സമ്മാനിക്കുന്നത്.
ഇന്ന് രാവിലെ 7.30ന് ഇരിങ്ങോള്‍ ഭഗവതി ആറാട്ടിനായി എഴുന്നള്ളും. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 60ല്‍പ്പരം കലാകാരന്മാര് അണിനിരക്കുന്ന പാണ്ടിമേളം ദേവിക്ക് അകമ്പടി സേവിക്കും. തുടര്‍ന്ന് 11 മുതല്‍ പഞ്ചാരിമേളവും അരങ്ങേറും. വൈകിട്ട് 3 മുതല്‍ തിമില പ്രമാണി ചോറ്റാനിക്കര വിജയന് മാരാരും മദ്ദള പ്രമാണി കൈലിയാട് മണികണ്ഠനും നയിക്കുന്ന പഞ്ചവാദ്യം നാദവിസ്മയമാകും. രാത്രി 11 മുതല്‍ നടക്കുന്ന പൂരം എഴുന്നള്ളിപ്പിന് ചോറ്റാനിക്കര സുഭാഷ് മാരാര്‍ പഞ്ചവാദ്യം അവതരിപ്പിക്കും.
നാളെയാണ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വലിയവിളക്ക് ആഘോഷം. രാവിലെ 8ന് അഞ്ച് ഗജവീരന്മാര് അണിനിരക്കുന്ന ശ്രീബലി എഴുന്നള്ളിപ്പിന് കാവാലം ഷാജികുമാര്‍, ശ്രീമൂലനഗരം ഗണപതി എന്നിവര്‍ നയിക്കുന്ന നാദസ്വരവും വാദ്യലോകത്തെ മുടിചൂടാമന്നന്‍ പെരുവനം കുട്ടന്മാരാര് നയിക്കുന്ന പഞ്ചാരിമേളവും അകമ്പടിയാകും. വൈകിട്ട് കാഴ്ചശ്രീബലി എഴുന്നള്ളിപ്പിന് ചോറ്റാനിക്കര വിജയന് മാരാരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യവും മാറ്റുകൂട്ടും. വൈകിട്ട് 7.30ന് മട്ടന്നൂര്‍ ശ്രീകാന്ത്, ശ്രീരാജ് എന്നിവര്‍ ഒരുക്കുന്ന ഡബിള്‍ തായമ്പക ആസ്വാദകര്‍ക്ക് ഹരം പകരുമെന്നതില്‍ രണ്ടഭിപ്രായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: