തിരുവനന്തപുരം: സംസ്ഥാനത്തെ നേതാക്കളെല്ലാം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവരവരുടെ ബൂത്തുകളിലെത്തിയത് കുടുംബസമേതം. വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരുമുള്‍പ്പെടെ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി. സിനിമാ താരങ്ങളും അവരുടെ വോട്ടുകള്‍ രേഖപ്പെടുത്തി. മഹാകവി അക്കിത്തം, എം.ടി. വാസുദേവന്‍നായര്‍, സുഗതകുമാരി, എം.കെ.സാനു തുടങ്ങിയ സാഹിത്യനായകന്മാരും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവരവരുടെ ബൂത്തുകളിലെത്തി.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ജവഹര്‍നഗര്‍ എല്‍പി സ്കൂളിലെ 67-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്. മകനും സിനിമാ സംവിധായകനുമായ ശ്യാമപ്രസാദ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, നഗരസഭാ കക്ഷിനേതാവ് പി. അശോക് കുമാര്‍ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി കുടുംബസമേതം തിരുവനന്തപുരം ജഗതി യുപി സ്കൂളില്‍ രാവിലെ ഒമ്പതരയോടെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. എം.എം.ഹസന്റെ കുടുംബത്തോടൊപ്പം വീട്ടില്‍ നിന്ന് നടന്നാണ് ബൂത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആലപ്പുഴ പുന്നപ്രയിലെ പനയകുളങ്ങര ഗവ. ഹൈസ്കൂളിലെത്തിയതും കുടുംബസമേതമായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് കോഴിക്കോട് കാരാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. ഭാര്യ ഡോ.കെ.എസ്.ജയശ്രീയും അതേ ബൂത്തില്‍ അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് രഘുനാഥ് അദ്ദേഹത്തെ അനുഗമിച്ചു. ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 70-ാം നമ്പര്‍ ബൂത്തായ തിരുവങ്ങാട് ഗേള്‍സ് സ്കൂളില്‍ രാവിലെ പത്തുമണിക്ക് വോട്ട് ചെയ്തു. ഭാര്യ ഗീതയും അമ്മ പത്മിനിയും ബിജെപി മണ്ഡലം പ്രസിഡന്റ് ഹരിദാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ ഒമ്പത് മണിയോടെ പുതുപ്പള്ളി സെന്റ്ജോര്‍ജ് പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം മറ്റു ബൂത്തുകളിലേക്ക് പോയി.
ചലച്ചിത്ര താരം സുരേഷ്ഗോപി ദുബൈയില്‍ നിന്നാണ് വോട്ട് ചെയ്യാനെത്തിയത്. മൂന്നുദിവസം മുമ്പ് ദുബൈയിലേക്ക് പോയ അദ്ദേഹം ഇന്നലെ പുലര്‍ച്ചെയോടെയാണ് എത്തിയത്. ശാസ്തമംഗലത്തെ സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. എന്നാല്‍ മെഗാതാരം മമ്മൂട്ടി വോട്ട് ചെയ്യാനായി ഷൂട്ടിംഗ് നിര്‍ത്തിവെച്ച് എത്തിയിരുന്നെങ്കിലും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. എറണാകുളം പനമ്പിള്ളി നഗര്‍ സ്കൂളിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. പതിവായി ഇതേ സ്കൂളിലായിരുന്നു താരം വോട്ട് ചെയ്തിരുന്നത്. എന്നാല്‍ സ്ഥലത്തില്ലാത്തതിനാല്‍ മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂര്‍ പിണറായി ഓയമ്പലം ആര്‍സി അമല ബേസിക് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് രാവിലെ പത്തുമണിയോടെയാണ് കുന്നുകുഴി യുപി സ്കൂളില്‍ കുടുംബത്തോടൊപ്പം വോട്ടുചെയ്യാനെത്തിയത്. സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന് കോടിയേരി ജൂനിയര്‍ ബേസിക് സ്കൂളിലും, എസ്.രാമചന്ദ്രന്‍പിള്ള പിഎംജിയിലെ സിറ്റി സ്കൂളിലും വോട്ട് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്കൂളിലും സ്പീക്കര്‍ ജി.കാര്ത്തികേയന് ശാസ്തമംഗലം എന്‍എസ്എസ് സ്കൂളിലും, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യുപി സ്കൂളിലും, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും പാണക്കാട് എല്‍പി സ്കൂളിലും മന്ത്രി എം.കെ.മുനീര്‍ കോഴിക്കോട്ട് സെന്റ്വിന്‍സെന്റ് കോളനി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വോട്ട് ചെയ്തു.
കവി ഒഎന്‍വി കുറുപ്പ് വഴുതക്കാട് കോട്ടണ്‍ ഹില്‍ ജിഎച്ച്എസ്എസിലും, സുഗതകുമാരി നന്ദാവനത്തും വോട്ട് രേഖപ്പെടുത്തി. സക്കറിയ തിരുവനന്തപുരം മ്യൂസിയം സത്യന് മെമ്മോറിയല്‍ ഹാളിലും, ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം ജവഹര്‍ നഗറിലും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ പട്ടം ഗേള്‍സ് ഹൈസ്ക്കൂളിലും വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മുകേഷ് കൊല്ലം പട്ടത്താനം എല്‍ പി സ്കൂളിലും ദിലീപ് ആലുവ ദേശീയപാത അതോറിറ്റി സ്കൂളിലും, കെപിഎസി ലളിത തൃശൂരിലെ വടക്കാഞ്ചേരി സ്കൂളിലും, കലാഭവന്‍ മണി ചാലക്കുടി ഗവ. സ്കൂളിലും വോട്ട് ചെയ്തു. ഹിന്ദുഐക്യവേദി ജനറല്‍ കണ്‍വീനര്‍ കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് എസ്.പി.ഫോര്‍ട്ട് സ്കൂളില്‍ വോട്ടുരേഖപ്പെടുത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിലും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: