കോട്ടയം: ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ എട്ടാം പട്ടികയിലുള്‍പ്പെടുന്ന ചില സമുദായ സംഘടനക്ക് യുഡിഎഫിന് നിരുപാധികം പിന്തുണനല്‍കുമെന്ന് പ്രസ്താവിക്കുന്നത് പരിഹാസ്യവും കഥയറിയാതെയുമാണെന്ന് ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഇന്നേവരെ ഉത്തരവിറങ്ങാത്ത ഒരു തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് ഈ സമുദായസംഘടനകള്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രസ്താവിക്കുന്നത്. ചില സംഘടനകളെ തെരഞ്ഞെടുപ്പിന് ശേഷം ഒഇസി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് എട്ടാം പട്ടികയിലുള്‍പ്പെടുന്ന ചെറിയ സമുദായങ്ങള്‍ക്ക് അഞ്ച് ബോര്‍ഡ് – കോര്‍പറേഷനുകളില്‍ പ്രാതിനിധ്യം അനുവദിക്കുമെന്നും ഇതേപോലെ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഭരണം മൂന്നുവര്‍ഷം പിന്നിട്ടിട്ടും ആ വാഗ്ദാനം ഇന്നേവരെ പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ചെറിയസമുദായങ്ങളുടെ ആവശ്യം ന്യായമാണെന്നും ചെറിയ സമുദായങ്ങള്‍ക്ക് ഐക്യമില്ലെന്നും അഭിപ്രായപ്പെടുന്ന മുഖ്യമന്ത്രി കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ചെറിയ സമുദായങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗത്തിന്റെ വക്താവായ മുഖ്യമന്ത്രിയാണ് ചെറിയ സമുദായങ്ങള്‍ക്ക് ഐക്യമില്ലെന്ന് ആക്ഷേപിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നു പറയുമ്പോള്‍ ചെറിയ സമുദായങ്ങളെ നിരന്തരം വഞ്ചിച്ച മുഖ്യമന്ത്രി സ്വന്തം സ്ഥാനം നഷ്ടമാകാതിരിക്കാന്‍ പരിശ്രമിക്കുന്നതാവും നല്ലതെന്ന് ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറി കെ. വേണുകുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: