ന്യൂദല്‍ഹി: രാഷ്ട്രീയമെന്നാല്‍ ആഗ്രഹമല്ല മറിച്ച് രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്ന ദൗത്യമാണെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി വ്യക്തമാക്കി.
ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കാന്‍ സാധിക്കില്ലെന്നും കൂട്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മുമ്പോട്ട് നീങ്ങുന്നതെന്നും അതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്ങനെയാണ് തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയുക. ഇതൊരു ടീമാണ്, ടീമിലെ അംഗമായ താന്‍ മറ്റള്ളവരുമായി കൂടിയാലോചിച്ച് ഒരു തീരമാനത്തിലെത്തുകയാണ് ചെയ്യുകയെന്നും മോദി പറഞ്ഞു. പാര്‍ട്ടിയുടെ ആദര്‍ശ സംഘടയായ ആര്‍എസ്എസിനോട് താന്‍ കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം അറിയിച്ചു.
മനുഷ്യകുലത്തെ സേവിക്കുക എന്നത് ദൈവ സേവനത്തിലെ ഏറ്റവും വലിയ ഘടകമാണെന്ന് ആര്‍എസ്എസിലൂടെയാണ് താന്‍ മനസിലാക്കിയതെന്നും മോദി വ്യക്തമാക്കി. കൂടാതെ ആര്‍എസ്എസ് പ്രവര്ത്തകനായിരുന്നതിലൂടെ തനിക്ക് ജീവിതത്തില്‍ ചിട്ടയും ദീര്‍ഘ വീക്ഷണവും സ്വായത്തമാക്കാന്‍ സാധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
ചത്തീസ്ഗഢിലും, മദ്ധ്യപ്രദേശിലും, രാജസ്ഥാനിലും അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ നന്നായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്രത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: