കോട്ടയം: മതം വ്യക്തിബന്ധങ്ങളില്‍ മാത്രമല്ല രാജ്യാന്തര ബന്ധങ്ങളിലും സ്പര്‍ദ്ധയും തര്‍ക്കങ്ങളും വളര്‍ത്തുന്നത് ജാഗ്രതയോടെ വീക്ഷിക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി കെ.ടി. തോമസ് പറഞ്ഞു. ദക്ഷിണേഷ്യന്‍ മേഖലയില്‍ പുതിയ നയന്ത്രത്തിന്റെ സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ രാജ്യാന്തരപഠനവകുപ്പിന്കീഴിലുള്ള കെപിഎസ് മേനോന് ചെയര്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമുള്ള യഥാര്‍ത്ഥ പരിഹാരം മതനിരപേക്ഷതയാണെന്ന് ജസ്റ്റീസ് കെ.ടി. തോമസ് ചൂണ്ടിക്കാട്ടി. നാനാത്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഇതര തര്‍ക്കങ്ങളും പരിഹരിച്ച് ശാശ്വതസമാധാനം സ്ഥാപിക്കുന്നതിന് മതനിരപേക്ഷത അനിവാര്യമാണ്. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ഭരണഘടനാപരമായ വ്യവഹാരത്തിലൂടെയും തര്ക്കപരിഹാരത്തിലൂടെയുമാണ്. ഇത്തരമൊരു സംവിധാനമില്ലായെങ്കില് അരാജകത്വമായിരിക്കും ഫലം. ഇന്ത്യന്‍ ഭരണഘടനയുടെ 51-ാം വകുപ്പ് രാജ്യാന്തര സുരക്ഷയും സമാധാനവും ഉയര്ത്തിപ്പിടിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്ഘാടന സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എ.വി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പിവിസി ഡോ. ഷീനാ ഷുക്കൂര്‍ ആശംസാ പ്രസംഗം നടത്തി. കെപിഎസ് മേനോന് ചെയര്‍ അംബാസിഡര്‍ കെ.പി. ഫാബിയാന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ഡയറക്ടര്‍ ഡോ. കെ.എം. സീതി സ്വാഗതവും നിപ്പി ജാന്‍ ടോമി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: