എരുമേലി: തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം എയ്ഞ്ചല്വാലിയിലെത്തിയ ആന്റോ ആന്റണി എംപിയെ കോണ്‍ഗ്രസുകാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം കുഴിമാവിലെ പ്രചരണപരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രിക്കൊപ്പമായിരുന്നു ആന്റോ ആന്റണിയും എത്തിയത്. സ്വീകരണ പരിപാടികളുടെ ഭാഗമായി എയ്ഞ്ചല്‍വാലിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമെന്നും കസ്തൂരിരംഗന്‍-പട്ടയ പ്രതിസന്ധി എന്നിവയില്‍ മുഖ്യമന്ത്രി വ്യക്തമായി പറയുമെന്ന് പ്രാദേശിക നേതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി സ്ഥലത്ത് നിര്‍ത്താതെ കടന്നുപോയതാണ് ആന്റോ ആന്റണിയെ തടയുന്നതില്‍ കലാശിച്ചത്. ജീപ്പില്‍നിന്നും ഇറങ്ങിയ എംപിയെ വട്ടംകൂടിയ കോണ്ഗ്രസ്സുകാര് കൂവിയാണ് പ്രതിഷേധിച്ചത്. രണ്ടു മണിക്കൂറിലേറെ റോഡില്‍ തടഞ്ഞുവെച്ചുവെങ്കിലും എംപി പറയുന്നതൊന്നും കേള്‍ക്കാന്‍ നാട്ടുകാരും കോണ്‍ഗ്രസ്സുകാരും തയ്യാറായില്ല.
മലയോര മേഖലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിയുടെ ആദ്യ തെരഞ്ഞെടുപ്പ് പരിപാടിയാണ് പൊളിഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മേഖലയില്‍ ഒന്നും ചെയ്യാത്ത ആന്റോ ആന്റണിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നതെന്നും മുഖ്യമന്ത്രി എയ്ഞ്ചല്വാലിയിലെത്തുന്നതുവരെ പ്രചരണ പരിപാടികള്ക്കിറങ്ങില്ലെന്നും നാട്ടുകാര്‍ മൈക്കിലൂടെ പ്രഖ്യാപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ആദ്യമായി എയ്ഞ്ചല്വാലിയിലെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധിച്ച് കോണ്ഗ്രസ്സുകാര് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കീജയ് വിളിച്ചാണ് പിരിഞ്ഞുപോയത്.
ഗതാഗതക്കുരുക്കുമൂലമാണ് മുഖ്യമന്ത്രി സ്ഥലത്ത് നിര്‍ത്താതിരുന്നതെന്നും വേണമെങ്കില്‍ മുഖ്യമന്ത്രിയെ തിരിച്ചുവിളിക്കാമെന്നും ആന്റോ ആന്റണി പറഞ്ഞുവെങ്കിലും നാട്ടുകാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല.
മണിമല സിഐ അബ്ദുള്‍ റഷീദ്, എരുമേലി എസ്ഐ വി.പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഏറെ നേരത്തെ ഇടപെടലുകളെ തുടര്‍ന്നാണ് എംപിയെ മോചിപ്പിച്ചത്. എയ്ഞ്ചല്‍വാലിയില്‍ നില്‍ക്കാതെപോയ മുഖ്യമന്ത്രി മുക്കൂട്ടുതറയിലിലെത്തി സ്വീകരണ പരിപാടിയില്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: