കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരണപ്പെട്ടതിനെകുറിച്ചുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന ഒരു മഹതി ദുരൂഹമായ സാഹചര്യത്തില്‍ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് മരിച്ചുകിടന്നത്. അന്ന് ഉയര്‍ന്നുവന്ന സംശയങ്ങളൊന്നും മാസം രണ്ടു കഴിഞ്ഞിട്ടും ദുരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ദുരൂഹത ഒന്നുകൂടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നല്ല സുനന്ദ പുഷ്കര്‍ മരണപ്പെട്ടതെന്നാണ് ആന്തരികാവയവ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് പറയുന്നത്. ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഇതോടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെപ്പറ്റിയാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതമാകും. പോസ്റ്റ്മോര്‍ട്ടം നടത്തിയ ‘എയിംസി’ലെ ഡോക്ടര്‍മാരുടെ അഭിപ്രായം വീണ്ടും തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടു മാസമായി നടക്കുന്ന പോലീസ് അന്വേഷണത്തിന്റെ ദിശയിലും ഇതു മാറ്റംവരുത്താന്‍ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ സംശയമില്ല.
ജനുവരി 17ന് രാത്രിയിലാണ് ദല്‍ഹിയിലെ ഹോട്ടലില്‍ സുനന്ദ പുഷ്ക്കറിന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തില്‍ കാണപ്പെട്ട പാടുകളേപ്പറ്റിയും ക്ഷതങ്ങളേപ്പറ്റിയും കാര്യമായ അന്വേഷണം നടത്താന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. ഗുളികകളുടെ അമിതമായ ഉപയോഗമാണ് മരണകാരണമായതെന്ന നിലപാടിലാണ് സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ ശശി തരൂരും ദല്‍ഹി പോലീസും. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ശരീരത്തില്‍ കാണപ്പെട്ട ഒരു ഡസനിലധികം മുറിവുകളേപ്പറ്റി ഒരന്വേഷണവും നടക്കാതെ മരണകാരണം എഴുതിത്തള്ളാനാവില്ല. സുനന്ദയുടെ രണ്ടു കൈകളിലും മുഖത്തും ബലപ്രയോഗം നടത്തിയതിന്റെ പാടുകളും മുറിവുകളുമുണ്ടായിരുന്നു. കയ്യില്‍ ആഴത്തില്‍ കടിയേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. അമിതമായി ഗുളിക കഴിച്ചതുകൊണ്ട് സംഭവിച്ചതാണ് മരണമെന്ന നിഗമനത്തിലെത്തുമ്പോള്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗുളിക കഴിച്ചാല്‍ ശരീരത്തിന്റെ ഏതെല്ലാം ഭാഗത്ത് എന്തൊക്കെ മുറിവുകളുണ്ടാകും എന്നതാണ് അതിലൊന്ന്. പല്ലിന്റെയും അതുപോലെ ശക്തിമായേറ്റ പ്രഹരത്തിന്റെയും പാട് ഗുളിക കഴിച്ചാല്‍ ഉണ്ടാകുമോ. ആരെ കബളിപ്പിക്കാനാണ് ഇത്തരം ന്യായങ്ങള്‍ നിരത്തുന്നത്. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ശശി തരൂരും തമ്മില്‍ ബന്ധമുണ്ടെന്നും ഐപിഎല്ലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഐഎസ്ഐ ശശി തരൂരിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമൊക്കെയുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെയാണ് സുനന്ദയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത്തരം വിവാദ വിഷയങ്ങളിലേക്കൊന്നും അന്വേഷണം എത്തിക്കാതെ വിഷാദത്തിനടിമയായ സുനന്ദ അമിതമായി ഗുളിക കഴിച്ചു മരിച്ചെന്ന പ്രചാരണം നടത്തുന്നവര്‍ക്ക് നിക്ഷിപ്ത താല്പര്യമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
സുനന്ദപുഷ്ക്കറിന് ഗുരുതരമായ അസുഖമായിരുന്നു എന്ന പ്രചാരണംപോലെ തന്നെയാണ് വിഷം ഉള്ളില്‍ ചെന്നല്ല മരണമെന്ന ആന്തരികാവയവ പരിശോധന റിപ്പപ്പോര്‍ട്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അറിയപ്പെടുന്ന ഒരു വനിത മരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം ഊര്‍ജ്ജിതമാക്കാത്തത് അതീവ ഗുരുതരമാണ്. അതും പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായ പാക് വനിതക്കെതിരെ ആരോപണം ഉന്നയിച്ച് ഒരാഴ്ചക്കകം. പാക് ഭീകരന്മാര് കേരളത്തില്‍ താവളമടിച്ച ദിവസങ്ങളിലാണ് സുനിത മരണപ്പെടുന്നതെന്നും പ്രധാനമാണ്. സാഹചര്യങ്ങളെല്ലാംവച്ച് നോക്കുമ്പോള്‍ ദല്‍ഹി പോലീസിന്റെ അന്വേഷണം മരണകാരണം കണ്ടെത്താനല്ല കാരണക്കാരെ രക്ഷിക്കാനാണെന്ന സംശയം ഉയര്‍ന്നു കഴിഞ്ഞു. കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചതായിരുന്നു. എന്നാല്‍ മൂന്നുനാലുദിവസം ഫയല്‍ കക്ഷത്തില്‍ വച്ച ശേഷം അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ഫയല്‍ മടക്കുകയായിരുന്നു. ദല്‍ഹി പോലീസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. കേന്ദ്രമന്ത്രിയുടെ ഭാര്യയാണ് മരണപ്പെട്ടത്. എന്നിട്ടും കേസ് ഗൗരവമായെടുക്കാത്തത് ദുരൂഹമാണ്. നിലവിലുള്ള നിയമപ്രകാരം കല്യാണം കഴിഞ്ഞ് എഴുവര്‍ഷത്തിനിടയില്‍ ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ഭര്‍ത്താവ് നിരപരാധിയെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ല. ഈ കേസില്‍ എന്തുകൊണ്ടിങ്ങനെ ? അതാണ് സിബിഐയുടെ സമഗ്രാന്വേഷണമാണ് വേണ്ടതെന്ന് പറയാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: