ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേല് കഴിഞ്ഞ നവംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു.
അന്തിമ വിജ്ഞാപനം ഇറങ്ങുന്നത് വരെയാണ് ഉത്തരവിന് സാധുത ഉണ്ടാവുകയെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന ആറു സംസ്ഥാനങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് മാത്രമായി എന്തുകൊണ്ടാണ് വിജ്ഞാപനം ഇറക്കിയതെന്ന് ജസ്റ്റീസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ട്രിബ്യൂണല്‍ ചോദിച്ചു. എന്നാല്‍ കേരളത്തിന് മാത്രമായി വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നായിരുന്നു ഇതിന് കേന്ദ്രം നല്കിയ മറുപടി.
റിപ്പോര്ട്ടിന്മേല് ആറു സംസ്ഥാനങ്ങളോടും നിലപാട് തേടിയിരുന്നു. എന്നാല്‍ കേരളം മാത്രമാണ് മറുപടി നല്‍കിയതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
പുതിയ കരട് വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍ ട്രിബ്യൂണലിന് ഈ കേസില്‍ ഏതു തരത്തിലാണ് ഇടപെടാന്‍ കഴിയുകയെന്നും സ്വതന്ത്രര്‍ കുമാര്‍ ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് മുന്‍കൂര്‍ അനുമതി തേടിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതേസമയം കരട് വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തില്‍ ഗോവ ഫൗണ്ടേഷന്റെ പരാതി നിലനില്‍ക്കില്ലെന്ന് കേരളം വാദിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. കേസ് 30ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: