ഭഗവാന് വിഷ്ണുവിന്റെ വാസസ്ഥാനം എന്നാണ് ഹരിയാനയുടെ അര്‍ത്ഥം. കുരുക്ഷേത്ര യുദ്ധവും മൂന്ന് പാനിപ്പത്ത് യുദ്ധങ്ങളും കണ്ട ഭൂമി. എന്നാല്‍ ഹരിയാനയില്‍ ഇപ്പോള്‍ പ്രധാന യുദ്ധം മണ്ണിനു വേണ്ടിയാണ്. റിയല്‍ എസ്റ്റേറ്റുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹരിയാന സംസ്ഥാനം ഇന്ന് ഒരൊറ്റ പ്ലോട്ടാണ്. രാജ്യത്തെ മിസ്റ്റര്‍ മരുമകന് റോബര്‍ട്ട് വാദ്രയും ഡിഎല്‍എഫും ഭരിക്കുന്ന സംസ്ഥാനം.
സ്വതന്ത്ര ഇന്ത്യയില്‍ പഞ്ചാബ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഹരിയാന. ഭാഷാടിസ്ഥാനത്തില്‍ പഞ്ചാബിന്റെ കിഴക്കന്‍ പ്രദേശത്തെ വിഭജിച്ച് 1966 നവംബര്‍ 1ന് പുതിയ സംസ്ഥാനം രൂപീകരിച്ചു. കോണ്‍ഗ്രസ് നേതാവ് പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മയായിരുന്നു ആദ്യ മുഖ്യമന്ത്രി. എന്നാല്‍ അധികാരമേറ്റ് നാലര മാസത്തിനകം തന്നെ ഭരണമാറ്റമുണ്ടായി. വിശാല്‍ ഹരിയാന പാര്‍ട്ടിയുമായി റാവു ബിരേണ്ടര്‍ സിങ് ഏഴുമാസത്തോളം ഭരിച്ചെങ്കിലും സ്ഥിരത ഉണ്ടായില്ല. സംസ്ഥാന രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷിക പിറ്റേന്ന് രാഷ്ട്രപതിഭരണത്തിലേക്ക് പോയ കഥയാണ് ഹരിയാനയ്ക്കുള്ളത്.
എന്നാല്‍ 1968 മുതല്‍ പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി ഭന്സിലാലിന്റേയും ബനാര്‍സി ദാസ് ഗുപ്തയുടേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഹരിയാനയില്‍ ഭരണം നടത്തി. അടിയന്തിരാവസ്ഥയുടെ ജനരോഷത്തില്‍ ഹരിയാനയിലും ഭരണമാറ്റമുണ്ടായി. ചൗധരി ദേവി ലാലും ഭജന്‍ലാലും 1977-80 കാലത്ത് ഹരിയാനയിലെ ജനതാപാര്‍ട്ടി സര്‍ക്കാരിനെ ഭരിച്ചു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയ ഭജന്‍ലാല്‍ 80ല്‍ അഞ്ചുവര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാരിലും മുഖ്യമന്ത്രിയായി.
1987ല്‍ പഴയ ജനതാപാര്‍ട്ടി നേതാവ് ചൗധരി ദേവിലാല്‍ ജനതാദളിനെ നയിച്ച് വീണ്ടും ഹരിയാനയില്‍ അധികാരത്തിലെത്തി. എന്നാല്‍ 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ നാലുവര്‍ഷം കൊണ്ട് ദേവിലാല്‍,ബനാര്‍സി ദാസ് ഗുപ്ത, ഹുകാം സിങ്, ഓംപ്രകാശ് ചൗട്ടാല എന്നിവര്‍ മുഖ്യമന്ത്രിമാരായി. നാലുവര്‍ഷത്തിനിടെ മൂന്നുവട്ടമാണ് ചൗട്ടാല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജനതാദള്‍ ഭരണം തമ്മിലടിയുടെ പാരമ്യതയില്‍ അവസാനിച്ചപ്പോള്‍ 1991ല്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ഭജന്‍ലാലിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം തികച്ചു ഭരിക്കുകയും ചെയ്തു.
1996ല്‍ ഹരിയാന വികാസ് പാര്‍ട്ടിയുമായി എത്തിയ പഴയ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ബന്‍സിലാല്‍ മൂന്നുവര്‍ഷം കൂടി സംസ്ഥാനത്ത് ഭരണം നിര്‍വഹിച്ചു. ഇതിനിടെ ജനതാദളില്‍ നിന്നും വിട്ടുമാറിയ ഓംപ്രകാശ് ചൗട്ടാല രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 1999ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റുകളില്‍ 47 സീറ്റുകളും നേടി അധികാരത്തിലെത്തി. എന്നാല്‍ 2005ലെ തെരഞ്ഞെടുപ്പില്‍ ഭൂപീന്ദര്‍ സിങ് ഹൂഡയെന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ 67 സീറ്റുകള്‍ നേടി മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ ഹരിയാന പിടിച്ചടക്കിയ കോണ്‍ഗ്രസിന് പിന്നീട് സംസ്ഥാനം വിട്ടുകൊടുക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ 2009ല്‍ സീറ്റുകളുടെ എണ്ണം 40 ആയി കുറഞ്ഞെങ്കിലും സ്വതന്ത്രരുടേയും ഹരിയാന ജനഹിത് കോണ്‍ഗ്രസിന്റേയും പിന്തുണയോടെ ഹൂഡ ഭരണം നിലനിര്‍ത്തി. എങ്കിലും നിലവില്‍ ഹൂഡയ്ക്കും കോണ്‍ഗ്രസിനും ആശ്വസിക്കാനുള്ള വാര്‍ത്തകളൊന്നും ഹരിയാനയില്‍ നിന്നും കേള്‍ക്കുന്നില്ല.
1977ലെ തെരഞ്ഞെടുപ്പില്‍ മാത്രം സംസ്ഥാനത്ത് സ്വാധീനം പ്രകടിപ്പിച്ച ബിജെപി ഇത്തവണ പഴയ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ ഹരിയാന ജനഹിത് കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. ഹരിയാനയിലെ പത്ത് ലോക്സഭാ സീറ്റുകളില്‍ 8ഇടത്ത് ബിജെപിയും രണ്ടിടത്ത് ഹരിയാന ജനഹിത് കോണ്‍ഗ്രസും മത്സരിക്കുന്നു. ചൗട്ടാലയുടെ ഇന്ത്യന്‍നാഷണല്‍ ലോക്ദള്ളുമായി പാര്‍ട്ടി തെരഞ്ഞെടുപ്പ് ധാരണയുമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമെന്നറിയപ്പെടുന്ന ഹരിയാനയിലെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്ന കോടികളുടെ അഴിമതിക്കഥകള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി സമ്മാനിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: