അമൃത്സര്‍: സോണിയയുടെ വിദേശ പൗരത്വം വീണ്ടും വിവാദ വിഷയമാകുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിവാദമായിരുന്ന ഈ വിഷയം പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ മാറ്റിവെച്ചപ്പോള്‍ കുത്തിപ്പൊക്കാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ.
അമൃത്സറിലെ ബിജെപി സ്ഥാനാര്‍ത്ഥി അരുണ്‍ ജെയ്റ്റ്ലിയെ പുറത്തുനിന്നു വന്നയാളെന്നു വിളിച്ച് ആക്ഷേപിച്ച് കയ്യടി നേടാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗാണ് കാരണക്കാരന്‍. തന്റെ എതിര് സ്ഥാനാര്‍ത്ഥി അരുണ്‍ ജെയ്റ്റ്ലി അമൃത്സര്ക്കാരനല്ലെന്നും അതിനാല്‍ തനിക്ക് വോട്ടുചെയ്യണമെന്നുമായിരുന്നു അമരീന്ദറിന്റെ ആരോപണം.
എന്നാല്‍ ഈ അവസരം പുറത്തുനിന്നു വന്നവര്ക്കെതിരേയുള്ളവരെക്കുറിച്ചുള്ള ചര്ച്ചക്കാണെങ്കില് അമരീന്ദര്‍ ആദ്യം വിദേശിയായ സ്വന്തം പാര്‍ട്ടി അദ്ധ്യക്ഷ സോണിയയുടെ കാര്യം പറയട്ടെ എന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ തിരിച്ചടി. ഇതോടെ സോണിയയുടെ വിദേശ പൗരത്വം വീണ്ടും തെരഞ്ഞെടുപ്പു ചര്‍ച്ചയാകുകയാണ്. കുറഞ്ഞത് പഞ്ചാബിലെങ്കിലും ഇതു ചൂടുള്ള വിഷയമാകും.
“പഞ്ചാബിനോടുള്ള എന്റെ കുടുംബപരമായ ബന്ധം മറന്നാണ് അമരീന്ദര്‍ എന്നെ പുറത്തുനിന്നു വന്നവന് എന്നും വ്യാജപ്പഞ്ചാബി എന്നും വിളിച്ചത്. ഖേദകരമെന്നു പറയാം പതിവുപോലെ തെരഞ്ഞെടുപ്പു പ്രചാരണത്തെ വ്യക്തിപരമാക്കി തരം താണതലത്തിലേക്കു നയിക്കാനാണ് സിംഗ് ശ്രമിക്കുന്നത്. അതേ നാണയത്തില്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുകയാണ്. പക്ഷേ മിണ്ടാതിരിക്കാനുമാകുന്നില്ല” എന്ന് സോണിയയുടെ വിദേശ പൗരത്വത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജെയ്റ്റ്ലി പ്രതികരിച്ചു.
പ്രതീക്ഷിക്കാത്ത തിരിച്ചടി കിട്ടിയ അമരീന്ദര്‍ അരുണ്‍ ജെയ്റ്റലിയുടെ വിമര്‍ശനത്തിനെ മാന്യതയില്ലായ്മയെന്നെല്ലാം പറഞ്ഞ് ഉരുണ്ടുകളിക്കാന്‍ ശ്രമിക്കുന്നെങ്കിലും ഫലിക്കുന്നില്ല. മാത്രമല്ല, പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍നിന്നും അമരീന്ദറിനു കണക്കിനു വിമര്‍ശനങ്ങളും കിട്ടിത്തുടങ്ങി.
സോണിയയുടെ വിദേശ പൗരത്വ പ്രശ്നം ദേശസ്നേഹ വികാരം ഏറെ മുറ്റി നില്ക്കുന്ന സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാകുമെന്നാണിപ്പോള് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: