പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെ ത്തിയിരിക്കുകയാണ്. ദേശീയപാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും നയിക്കുന്ന എന്‍ഡിഎ, യുപിഎ മുന്നണികള്‍ തമ്മിലാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന മത്സരം. മെയ് 16ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ സുശക്തവും സുതാര്യവുമായ ഭരണം രാജ്യത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ വോട്ടര്‍മാര്‍. പത്തുവര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കോട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഗുജറാത്തിന്റെ ജനകീയ മുഖ്യമന്ത്രിയായി തുടരുന്ന നരേന്ദ്രമോദിയാണ് ബിജെപിയെയും എന്‍ഡിഎയെയും ഈ തെരഞ്ഞെടുപ്പില്‍ നയിക്കുന്നത്. കാലേക്കൂട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോദിയെ ഉയര്‍ത്തിക്കാട്ടി പ്രചാരണത്തില്‍ ബിജെപി ഏറെ മുന്നേറിക്കഴിഞ്ഞു. യുപിഎയിലുണ്ടായിരുന്ന വിവിധ രാഷ്ട്രീയ കക്ഷികളും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും അതുപേക്ഷിച്ച് എന്‍ഡിഎ പാളയത്തില്‍ ചേക്കേറിയത് അതിന്റെ ഏറ്റവും നല്ല തെളിവാണ്. പരാജയഭീതി പൂണ്ട കോണ്‍ഗ്രസ്സാകട്ടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നു പോലും പ്രഖ്യാപിക്കാതെ തുടക്കത്തില്‍ തന്നെ ആയുധം വച്ച് കീഴടങ്ങിയിരിക്കുകയാണ്.
ദേശീയ രാഷ്ട്രീയത്തില്‍ നിന്നു വിഭിന്നമല്ല കേരളത്തിലെയും സ്ഥിതി. എന്നാല്‍ കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
ഇരുമുന്നണികള്‍ക്കുമൊപ്പം ബിജെപിയും ശക്തമായി രംഗത്തുണ്ട്. മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള ദേശീയ പാര്‍ട്ടി എന്നവകാശപ്പെടുന്ന സിപിഎം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ കേന്ദ്രത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന ആശയവുമായി മുന്നോട്ടു പോയിരുന്നു. പതിനൊന്ന് പാര്‍ട്ടികളെ കൂട്ടിക്കെട്ടി ബദലുണ്ടാക്കാനായിരുന്നു ശ്രമം. മൂന്നാം മുന്നണി എന്ന പരീക്ഷണം മുമ്പ് പല പ്രാവശ്യം പരാജയപ്പെട്ടതിനാല്‍ ഇക്കുറി ആ പേരുപേക്ഷിച്ച് ബദല്‍ എന്ന നാമം സ്വീകരിക്കുകയായിരുന്നു. മൂന്നാം ബദല്‍ ഇക്കുറി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും അതിന് നേതൃത്വം നല്കുന്നതാരെന്നു പോലും നിശ്ചയിക്കാനായില്ല. ചെറുതും വലുതുമായ പതിനൊന്നു പാര്‍ട്ടികളാണ് തുടക്കത്തില്‍ ഈ ബദലിലുണ്ടായിരുന്നത്. അതില്‍ പലതും പല വഴിക്കായി. കൂട്ടിക്കെട്ടിയ ഈ ബദലിന്റെ ബലം എത്രയുണ്ടെന്ന് സീറ്റു വിഭജനത്തില്‍ തന്നെ അറിയാനായി. തമിഴ്നാട്ടില്‍ എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ ജയലളിത ബദല്‍ നേതാക്കളുമായി യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി 40 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മിനെ വെട്ടിലാക്കി. സീറ്റിനായി കാരാട്ടും കൂട്ടരും ജയയുടെ പുറകെ നടന്നെങ്കിലും പുരട്ചി തലൈവി കനിഞ്ഞില്ല. ജയലളിത കയ്യൊഴിഞ്ഞ ഇടതുപാര്‍ട്ടികളോട് കരുണാനിധിയും ഡിഎംകെയും ഒട്ടുംതന്നെ കരുണകാണിച്ചില്ല. ആന്ധ്ര, ഒഡീഷ, ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും മൂന്നാം ബദല്‍ അലസിപ്പോയി.
മൂന്നാം ബദല്‍ ജനിക്കും മുമ്പ് നിര്‍ജീവമായെങ്കിലും സഖാക്കള്‍ മുന്നോട്ടുവച്ച കാല് പിന്നോട്ടില്ലെന്ന മട്ടിലാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലെങ്കിലും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തികയ്ക്കാനുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെങ്കിലും അവര്‍ പ്രകടന പത്രിക പുറത്തിറക്കി. കേരളം പോലുള്ള ചില സംസ്ഥാനങ്ങളിലെ പ്രാദേശിക വികാരങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആ പ്രകടന പത്രികയെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും. രാജ്യത്തിന്റെ ഭരണചക്രം തിരിക്കാന്‍ കഴിയുംവിധമുള്ള നയങ്ങളൊന്നും തന്നെ ആ പത്രികയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. രാജ്യം നേരിടുന്ന അഴിമതി, വിലക്കയറ്റം, ദേശസുരക്ഷ എന്നീ പ്രശ്നങ്ങളിലൊന്നുംതന്നെ സിപിഎമ്മിന് ഒന്നും പറയാനില്ല. പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും എന്‍ഡോസള്‍ഫാന്‍ പ്രശ്നവും ഉയര്‍ത്തിക്കാട്ടിയുള്ള പ്രകടന പത്രിക രാഷ്ട്രീയ നിരീക്ഷകരില്‍ മാത്രമല്ല സാധാരണ പൗരന്മാരില് പോലും ചിരിയുണര്‍ത്തുന്നതാണ്. രാജ്യത്ത് അലയടിക്കുന്ന കോണ്‍ഗ്രസ് വിരുദ്ധ ജനവികാരം എന്തെന്ന് തിരിച്ചറിയാതെയാണ് സിപിഎം പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയതെന്ന് എതിരാളികള്‍ ആരോപിച്ചാല്‍ അതില്‍ തെറ്റുപറയാനാകില്ല. എങ്കിലും ചില വാഗ്ദാനങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ട് ബംഗാള്‍ ഭരിച്ച പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരു തരത്തിലും കേന്ദ്രത്തിലെത്തില്ലെന്നുറപ്പുള്ളതെരഞ്ഞെടുപ്പിലെ അവരുടെ പ്രകടന പത്രിക വെറും പ്രകടനാത്മകം എന്നല്ലാതെന്തു പറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: