“സപ്തസമുദ്രങ്ങളുടെയും അടിയിലുള്ള ചളി മുഴുവന്‍ വാരിയെറിഞ്ഞാലും നിങ്ങള്‍ വിദേശികള്‍ ഹിന്ദുക്കള്‍ക്കെതിരെ നിരന്തരം വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്ന അപരാധങ്ങള്‍ക്ക് സമാനമായ മറുപടിയാവില്ല. ഞങ്ങള്‍ ഹിന്ദുക്കള്‍ നിങ്ങള്‍ക്കെതിരെ എന്തുതെറ്റ് ചെയ്തിട്ടാണ് ഈ ആരോപണങ്ങളെല്ലാം. ഹിന്ദു സൗമ്യനാണ്. ഹിന്ദുക്കള്‍ മാത്രമാണ് ഏറ്റവും ശക്തി പ്രാപിച്ചിരുന്ന കാലത്ത് പോലും ദേശാതിര്‍ത്തികള്‍ ലംഘിച്ച് സൈനികശക്തികൊണ്ട് മറ്റ് രാജ്യങ്ങളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലാത്തത്. പക്ഷേ ഹിന്ദുവിന്റെ സംസ്കാരം ദിഗന്തങ്ങളോളം വ്യാപിച്ചു. ഉദയസൂര്യന്റെ കിരണങ്ങളേറ്റു മന്ദം മന്ദം വികസിച്ച് വരുന്ന മഞ്ഞുതുള്ളികളാര്ന്ന പുഷ്പത്തിന്റെ സൗരഭ്യം മന്ദമാരുതനിലൂടെ വ്യാപിക്കുന്നത് പോലെയാണ് ഹിന്ദുസംസ്കാരം ലോകമെങ്ങും വ്യാപിച്ചത്. സൗമ്യനായ ഹിന്ദു എന്ന വിശേഷണം അവന്റെ ദൗര്‍ബല്യത്തെയല്ല കാണിക്കുന്നത്, വിശാലതയെയും ആത്മബലത്തെയുമാണ്. ലോകത്തിന്റെ മോചനത്തിനും ഏകതയ്ക്കും വേണ്ടിയുള്ള ഈശ്വരന്റെ ഉപകരണമാണ്.” ഏതാണ്ട് ഈ ഭാഷയിലാണ് ഹിന്ദുക്കള്‍ക്കെതിരെ ഹീനമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന വിദേശീയ മതപ്രചാരകന്മാരോട് സ്വാമി വിവേകാനന്ദന് പലപ്പോഴായി പ്രതികരിച്ചത്.
ചിക്കാഗോവിലെ സര്വ്വമതസമ്മേളനത്തില് ഒരൊറ്റപ്രസംഗം കൊണ്ട് ലോകത്തിലെ പ്രബുദ്ധവിഭാഗങ്ങളെ മുഴുവന്‍ സ്വാധീനിച്ച ഭാരതീയ ആദ്ധ്യാത്മകതയുടെ ഉജ്ജ്വലപ്രതീകമായ ആ യുവസന്ന്യാസിക്കെതിരെ എന്തെന്ത് അപവാദപ്രചരണങ്ങളാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയത്. തേജസ്വിയായ ആ നൈഷ്ഠികബ്രഹ്മചാരിയുടെ സ്വഭാവഹത്യ പോലും നടത്തുവാന്‍ അവര്‍ മടിച്ചില്ല. ഹിന്ദുക്കളെ ‘പാപികളെ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടിരുന്ന ക്രിസ്ത്യന്‍ പ്രചാരകന്മാരോട് സ്വാമിജി ശക്തിയായി പ്രതികരിച്ചു. “അമൃതപുത്രന്മാരെ നിങ്ങള്‍ പാപികളോ? നിങ്ങളെ പാപികളെന്നു വിളിക്കുന്നതാണ് പാപം”.
കനത്ത വിലകൊടുക്കേണ്ടി വന്നിട്ടും സ്വാമിജി നിര്‍ഭയനായി വെല്ലുവിളി സ്വീകരിച്ചു. സ്വാമിജിയെ ഏറ്റവുമേറെ ദുഃഖിപ്പിച്ചത് ഹിന്ദുധര്മ്മത്തിനെതിരായി പ്രത്യേകിച്ചും അതിന്റെ ആധികാരികവക്താവായ തനിക്കെതിരെ അപഖ്യാതി പ്രചരിപ്പിക്കുന്നതില്‍ ഇന്ത്യാക്കാരായ പലരും പങ്കാളികളായിരുന്നു എന്നതാണ്. “അവരെന്നെ പട്ടിണിക്കിട്ട് കൊല്ലുവാന്‍ പോലും ശ്രമിച്ചു. ആ ചെകുത്താന് മരിക്കാന്‍ പോകുകയാണ്. അവന് അവിടെ കിടന്നു മരിക്കട്ടെ.” എന്ന് പോലും പറഞ്ഞു നടക്കുന്നവരുണ്ടായിരുന്നു എന്ന് സ്വാമിജി തന്റെ മദിരാശിപ്രസംഗത്തില് തുറന്നുപറഞ്ഞിട്ടുണ്ട്.
കൊളോണിയലിസത്തിന്റെയും മതപ്രചാരണവ്യഗ്രതയുടെയും ശക്തി അത്തരം ഹീനമായ പ്രവൃത്തികള്‍ തുടര്‍ന്നും നടത്തിക്കൊണ്ടിരുന്നു. ‘മദര്‍ ഇന്ത്യ’ എന്ന പേരില്‍ ‘മിസ് മേയോ’ എന്ന ആംഗ്ലേയ വനിത എഴുതിവിട്ട പുസ്തകം ഭാരതീയസംസ്കാരത്തിനെതിരായ അപവാദപ്രചാരണങ്ങളുടെ കൂമ്പാരമായിരുന്നു.
ദുഃഖിതനായ മഹാത്മാഗാന്ധി അതിന് മറുപടി പറയാന്‍ തുനിഞ്ഞില്ല. അദ്ദേഹം ഇത്രമാത്രം പറഞ്ഞു. “ഇത് ഒരു അഴുക്കുചാല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടാണ്. അത് മറുപടി അര്‍ഹിക്കുന്നില്ല.” ഏതാണ്ടിതേ കാലത്ത് തന്നെ വില്യം ആര്‍ച്ചര്‍ എന്ന പണ്ഡിതനാണെന്നഭിമാനിക്കുന്ന പാശ്ചാത്യലേഖകന്‍ “ഈസ് ഇന്ത്യ സിവിലൈസ്ഡ്” എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം രചിച്ചു. ഗ്രന്ഥകര്‍ത്താവിന്റെ ശ്രമം ദുരുപദിഷ്ടമായിരുന്നെങ്കിലും അതിലെ ഓരോ ആരോപണത്തിനും വിശദവും വ്യക്തവും ഭാവാത്മകവുമായിരുന്ന ഉത്തരങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട്, “ഫൗണ്ടേഷന് ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍” എന്ന പേരില്‍ മഹായോഗി ശ്രീ അരവിന്ദന് ഒരു ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. ഭാരതീയസംസ്കാരത്തിന്റെ ഓരോ വശത്തെയും കുറിച്ചുള്ള ഏറ്റവും ആധികാരികവും ആധുനികവും അമൂല്യവുമായ പരാമര്‍ശ ഗ്രന്ഥമായി അത് ഇന്നും സത്യാന്വേഷകരുടെ ലോകത്തില്‍ നിലകൊള്ളുന്നു.
പക്ഷെ, ഇതുകൊണ്ടൊന്നും ഹിന്ദുക്കള്‍ക്കെതിരായ ആരോപണങ്ങള്‍ അവസാനിച്ചിട്ടില്ല. അത് നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കുന്നു. “സ്വന്തം കണ്ണിലെ പാടകൊണ്ട് അവര്‍ മറ്റുള്ളവരുടെ കണ്ണിലെ കടുക്മണിയെ പരിഹസിക്കുന്നു” എന്ന ക്രിസ്തുവചനം ഇന്നും അതേ പ്രസക്തി അര്‍ഹിക്കുന്നു.
ഒരുഭാഗത്ത് അധീശശക്തിയും മറുഭാഗത്ത് മതപരിവര്ത്തനവ്യഗ്രരായ ക്രൈസ്തവസഭയും സംയുക്തമായി ഹിന്ദുധര്‍മ്മത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്ത്, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമ്പത്തികസ്രോതസ്സായി ഭാരതത്തെ ക്രൈസ്തവത്കരിക്കാന്‍ അശ്രാന്തപരിശ്രമത്തിലേര്പ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷവും അത് തുടരുന്നു. അടുത്ത സഹസ്രവര്ഷങ്ങള് ഏഷ്യയെ ക്രൈസ്തവവത്കരിക്കാനുള്ള വര്‍ഷങ്ങളാണെന്ന് മാര്‍പ്പാപ്പ തന്നെ ഭാരതത്തില്‍ വന്ന് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ചത് മറക്കാറായിട്ടില്ലല്ലോ.
ഇതിനെക്കാളെത്രയോ ക്രൂരമായിരുന്നു ഇസ്ലാമികതീവ്രവാദികളുടെ കൈയ്യേറ്റങ്ങളും ആക്രമണങ്ങളും ക്ഷേത്രധ്വംസനങ്ങളും. ലക്ഷക്കണക്കിനാളുകള്‍ നിര്‍ദ്ദയമായി വധിക്കപ്പെട്ടത് ചരിത്രത്തിന്റെ ഏടുകളില്‍ അവര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മൈസൂര്‍ വ്യാഘ്രം എന്ന് വിശേഷിപ്പിക്കുന്ന ടിപ്പുവിന്റെ മലബാര്‍ ആക്രമണം അവശേഷിപ്പിച്ച ചരിത്രാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുടനീളം ഇന്നും കാണാന്‍ കഴിയും. ആ മതവിദ്വേഷത്തിന്റെ രാഷ്ട്രീരൂപമായിരുന്നു ഭാരതവിഭജനവും പാകിസ്ഥാന് രൂപീകരണവും. “അതുകൊണ്ടരിശം തീരാഞ്ഞിട്ട” ഭാരതത്തിന്റെ വിഭിന്നഭാഗങ്ങളില്‍ ഇന്നും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഹൈന്ദവമായ എല്ലാറ്റിനെയും നിഷേധിക്കാനും നശിപ്പിക്കുവാനും ലക്ഷ്യമിട്ട് തീവ്രവാദശക്തികള്‍ ജനാധിപത്യം നല്കുന്ന അവകാശങ്ങള്‍ ദുരുപയോഗപ്പെടുത്തി അത് സമര്‍ത്ഥമായി നിര്‍വ്വഹിക്കുന്നു. ഭരണകൂടത്തിന്റെ മര്മ്മസ്ഥാനങ്ങളില് പോലും അവര്‍ പിടിമുറുക്കുകയാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന് പ്രചരിക്കുമ്പോള്‍ പോലും ഇന്ന് ലോകത്തില്‍ ഏറ്റവുമേറെ കൂട്ടക്കൊലകള്‍ നടക്കുന്നതും ഷിയ- സുന്നി വ്യത്യാസത്തിന്റെ പേരില്‍ പരസ്പരം കൊന്നൊടുക്കുന്നതുമായ കാഴ്ചയാണ് നാം നിരന്തരം കണ്ടു കൊണ്ടിരിക്കുന്നത്.
ഇത്രയും പറയേണ്ടി വന്നത് കൊളോണിയല്‍ പാരമ്പര്യക്കാരും ഇസ്ലാമികഭീകരവാദികളം സംയുക്തമായി ഹിന്ദുപ്രസ്ഥാനങ്ങള്ക്കെതിരെ അഴിച്ചുവിടുന്ന നിന്ദ്യമായ ഗൂഢാലോചന കേരളത്തില്‍ തന്നെ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നതിനാലാണ്. ചരിത്രത്തിന്റെ ഇരുള്‍നിറഞ്ഞ പശ്ചാത്തലത്തില്‍ വായിച്ചാല്‍ മാത്രമേ മാതാ അമൃതാനന്ദമയി ദേവിക്കും മഠത്തിനുമെതിരെ അടുത്ത കാലത്തായി തുറന്നുവിട്ടിരിക്കുന്ന വേദനാജനകമായ പ്രചാരണപ്രളയത്തെ യഥാതഥമായി കാണാനാവൂ. സ്വാമി വിവേകാനന്ദന് ശേഷം ആഗോളതലത്തില്‍ ഭാരതീയ ആദ്ധ്യാത്മികതയുടെയും ഹിന്ദുധര്‍മ്മത്തിന്റെയും ഉജ്ജ്വലപ്രതീകമായി ഉദിച്ചുയര്ന്നിട്ടുള്ളത് മാതാ അമൃതാനന്ദമയി ദേവിയാണ്. അമ്മയുടെ ആദ്ധ്യാത്മികത പ്രസംഗത്തിലൊതുങ്ങുന്നതല്ല. ലോകവ്യാപകമായ സേവനപ്രവര്‍ത്തനങ്ങളിലൂടെ അമ്മയുടെ ശിഷ്യഗണങ്ങള്‍ ഹിന്ദുധര്‍മ്മത്തിന്റെ “ത്യാഗവും സേവയും” എന്ന മഹത്തായ ആദര്‍ശം ദിവസേന പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുകയാണ്. അത് കണ്ണില്കരടായോ ഭീഷണിയായോ വെല്ലുവിളിയായോ കാണുന്ന ശക്തികളാണ് ഈ പ്രചാരണങ്ങളഴിച്ചുവിടുന്നത്. ഏത് പുല്‍ത്തുരുമ്പും അവര്‍ക്കായുധമാണ്. ആശ്രമത്തിലന്തേവാസിയായി കഴിഞ്ഞിരുന്ന ഒരു സ്ത്രീ സ്വഭാവദൂഷ്യം മൂലം പുറത്താക്കപ്പെട്ടപ്പോള്‍ രോഷാകുലയായ അവര്‍ രചിച്ചുവിട്ട അസത്യജഡിലമായ ഒരു വാറോലയുടെ മറവിലാണ് ഇക്കൂട്ടരുടെ ചാനലുകളും വാര്‍ത്താമാധ്യമങ്ങളും ദുഷ്പ്രചാരണങ്ങളഴിച്ചുവിട്ടിട്ടുള്ളത്. അമ്മ തന്നെ വിശേഷിപ്പിച്ചത് പോലെ ഒരു തുറന്ന പുസ്തകം പോലെ സ്പഷ്ടമായ പകല്‍ പോലെ പരസ്യമായ ഒരു പരമാര്‍ത്ഥത്തെ അപപ്രചാരണങ്ങള്കൊണ്ട് മറയ്ക്കാനോ അട്ടിമറിക്കാനോ ശ്രമിക്കുന്നത് ഒരര്‍ത്ഥത്തില്‍ അപഹാസ്യമാണ്.
ഒരുഭാഗത്ത് അമ്മ ആത്മീയതയുടെ പ്രകാശമായ സേവനത്തിലൂടെ മാനവരാശിയെ കൂട്ടിയിണക്കുമ്പോള്‍ മറുവശത്ത് അമ്മ ഉജ്ജ്വലശക്തിയായി നിലകൊള്ളുന്നത് സ്ത്രീശാക്തീകരണത്തിന്റെയും മുന്നേറ്റത്തിന്റെയും രൂപത്തിലാണ്. സഹസ്രാവധി സ്ത്രീകളെ സേവനരംഗത്ത് ഇറക്കിവിട്ടിട്ടുള്ള അമ്മ മത്സരബുദ്ധി സൃഷ്ടിക്കാതെ തന്നെ സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ടെന്ന് നിശ്ശബ്ദമായി സ്ഥാപിച്ചെടുത്തുകഴിഞ്ഞു. മതനിയമങ്ങളിലൂടെ സ്ത്രീത്വാവകാശം നിഷേധിക്കുന്നവര്‍ക്ക്, മറകൂടാതെ പുറത്തിറങ്ങി നടക്കാന്‍ പോലും സ്ത്രീകളെ അനുവദിക്കാത്ത സംഘടിതശക്തികള്‍ക്ക് അമ്മ ഒരു വെല്ലുവിളിയാണ്. മാത്രമല്ല, നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും ഭക്തിവിശ്വാസങ്ങളോടെ ഒരുമിച്ച് ജീവിച്ച് നിരന്തരം സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന അമൃതാനന്ദമയിമഠം വിശുദ്ധമായ ആത്മീയജീവിതത്തിന്റെ സാമൂഹ്യരൂപമാണ്. സ്ത്രീപീഢനങ്ങളുടെ ദൈന്യവും ക്രൂരവുമായ അനുഭവപരമ്പരകള്‍ എന്നും കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന നമുക്ക് അമൃതാനന്ദമയിമഠം പവിത്രമായ തീര്‍ത്ഥാടനസ്ഥലമാണ്. “പുണ്യനരകം” എന്നതിനെ വിശേഷിപ്പിക്കുന്നതിനെക്കാള്‍ ഹീനമായ മനോവൃത്തി മേറ്റ്ന്താണുള്ളത്.?
ഏതായാലും ഒന്നുറപ്പായി വിശ്വസിക്കാം. സത്യത്തെ എന്നേയ്ക്കുമായി മറയ്ക്കാനാവില്ല.സൂര്യതേജസ്സിനെ കാര്‍മേഘപടലങ്ങള്‍ ഗ്രസിച്ചാലും അത് യാദൃശ്ചികമായിരിക്കും. അത് ആ തേജസ്സിനെ ബാധിക്കാന്‍ പോകുന്നില്ല. “സത്യമേവജയതേ” എന്നതാണ് ഉപനിഷദുക്തി. ഭാരതത്തിന്റെ ലക്ഷ്യവാക്യം. അതാണ് ഭാരതത്തെ ഇന്നോളം നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: