കോളിളക്കമുണ്ടാക്കിയ ടിപി വധക്കേസില്‍ പാര്‍ട്ടിക്കാരായ പ്രതികളെ ഉള്‍പ്പെടെ ശിക്ഷിച്ച കോടതിവിധിക്ക് വിരുദ്ധമായി സിപിഎം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ ശരിവെച്ചുകൊണ്ടും കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവയും ആര്‍എംപിയുടെ നേതാവുമായ കെ.കെ. രമയെ വിമര്‍ശിച്ചും രംഗത്തുവന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് കേരളത്തിന്റെ സാമൂഹ്യ മനഃസാക്ഷിക്കുനേര്‍ക്ക് കാര്‍ക്കിച്ച് തുപ്പിയിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടിയിലെ ബദ്ധശത്രുവുമായ പിണറായി വിജയനെ ‘കുറ്റവിമുക്തനാക്കിയ’ വിചാരണക്കോടതി വിധിയെ ശരിവയ്ക്കുകയും ചെയ്തതോടെ വിഎസ് എന്ന വ്യാജബിംബം മലയാളികളുടെ കണ്മുന്നില് തകര്‍ന്നുവീണിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍തന്നെ വലിയ നേതാവാണ് വിഎസ് എന്നും അദ്ദേഹം പാര്‍ട്ടിയുടെ അഭിന്ന ഭാഗമാണെന്നും മറിച്ചാരും കരുതേണ്ടതില്ലെന്നും പിണറായിയും പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കകത്തും പുറത്തുമായി വര്‍ഷങ്ങള്‍ നീണ്ട ഒരു ആഭാസനാടകത്തിനാണ് തിരശീല വീണിരിക്കുന്നത്.
ജനങ്ങളും പാര്‍ട്ടിയും നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളില്‍ വി.എസ്. അച്യുതാനന്ദനും പിണറായിയും തമ്മില്‍ നടത്തിയ പോര് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. 2006 ല്‍ വിഎസിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനും വളരെമുമ്പ് തുടക്കമിട്ട ഈ പോര് 2011 ലെ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷവും യാതൊരു മാറ്റവുമില്ലാതെ തുടര്‍ന്നു. ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന ടി.പി. ചന്ദ്രശേഖരന് എന്ന സഖാവിനെ കാട്ടാളന്മാര്‍ക്കുപോലും അറപ്പുതോന്നുന്ന വിധത്തില്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ വിഎസും പിണറായിയും വിരുദ്ധധ്രുവത്തിലായിരുന്നു. ടിപി വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പിണറായി മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വരെയുള്ളവര്‍ വീറോടെ വാദിച്ചുകൊണ്ടിരുന്നപ്പോള്‍ അരിയാഹാരം കഴിക്കുന്നവരാരും അത് വിശ്വസിക്കില്ലെന്നാണ് വിഎസ് പ്രതികരിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഒഞ്ചിയത്തെ ടിപിയുടെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം സിപിഎമ്മിന്റെ പരാജയം ഉറപ്പുവരുത്തുകയുണ്ടായി. ഇതേ വിഎസാണ് ഇപ്പോള്‍ രമയെ തള്ളിപ്പറഞ്ഞ് രക്തസാക്ഷിയുടെ കുഴിമാടത്തിന്റെ ഒത്തനടുവില്‍ കയറിനിന്ന് അരുതാത്തത് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയമായ നിലനില്‍പ്പുതന്നെ അപകടത്തിലായിരിക്കെ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎം നേതൃത്വത്തെ തുറിച്ചുനോക്കുകയാണ്. പാര്‍ട്ടി എന്ന് പറയുന്നത് കേരളത്തില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മൂന്നര പതിറ്റാണ്ടുകാലം ഭരണത്തിലിരുന്ന പശ്ചിമബംഗാളില്‍ ചെങ്കൊടി പിടിക്കുന്നവനെയൊക്കെ ജനങ്ങള്‍ ഒാടിച്ചിട്ടടിക്കുകയാണ്.ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരും മതമൗലികവാദികളും ഉള്‍പ്പെടുന്ന മുസ്ലിം വോട്ടുബാങ്കില്‍ പ്രതീക്ഷ വേണ്ടെന്ന് പതിറ്റാണ്ടുകള്‍ പാര്‍ട്ടി നേതാവായിരുന്ന അബ്ദുള്‍ റസാഖ് മൊല്ലയുടെ രാജിയോടെ വ്യക്തമായിരിക്കുന്നു. മമതയുടെ തട്ടകത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പ്പോലും ജയിച്ചുകയറാനാവുമെന്ന വിശ്വാസം സിപിഎമ്മിനില്ല. കൊച്ചു ത്രിപുരയിലെ മണിക് സര്‍ക്കാര്‍ ദാനമായി നല്കുന്ന രണ്ട് സീറ്റ് മാത്രമാണ് ഒരേയൊരു പ്രതീക്ഷ.
പാര്‍ട്ടി എന്നു പറയുന്നത് കേരളത്തില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനാവുന്ന ഒരു വിജയം ഇവിടെ ഉണ്ടായില്ലെങ്കില്‍ പശ്ചിമബംഗാളിലേതുപോലെ പാര്‍ട്ടി ഓഫീസുകള്‍പോലും സഖാക്കള്‍ക്ക് അന്യമാവുമെന്നും ഇത്രകാലവും പേറിനടന്ന ചോരചെങ്കൊടിക്ക് പഴുന്തുണിയുടെ വിലപോലും ഉണ്ടാവില്ലെന്നും പിണറായിമാര്‍ക്കറിയാം. മാര്‍ക്സിസം ലെനിനിസവും മഹത്തായ ധാര്‍മികമൂല്യങ്ങളൊന്നുമല്ല, മകന് അകപ്പെട്ടുകിടക്കുന്ന കേസുകളാണ് വിഎസിനെ ആശങ്കാകുലനാക്കുന്നതെന്ന് വ്യക്തമായിരിക്കുന്നു. അവശേഷിക്കുന്ന കാലം പാര്‍ട്ടിയില്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ പടിയടച്ച് പിണ്ഡംവെയ്ക്കപ്പെട്ട പാര്‍ട്ടിപദവികളില്‍ പുനഃപ്രതിഷ്ഠിക്കാമെന്നും മകന് അഴിയെണ്ണുന്ന അവസ്ഥ ഒഴിവാക്കാമെന്നും സിപിഎം നേതൃത്വം വിഎസിനെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ഇത് രണ്ടാമത്തെ തവണയാണ് വിഎസ് കേരളത്തിലെ ജനങ്ങളെ നഗ്നമായി വഞ്ചിക്കുന്നത്.
സ്ത്രീപീഡനക്കേസുകളില്‍പ്പെട്ട വിഐപികളെ കയ്യാമംവെച്ച് തെരുവിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ വിഎസ് മുഖ്യമന്ത്രിയായി തുടര്‍ന്ന കാലം മുഴുവന്‍ ഇരകളെനോക്കി പരിഹസിക്കുകയായിരുന്നു. ഇപ്പോഴിതാ ടി.പി. ചന്ദ്രശേഖരന്റെ ശരീരത്തില്‍ അമ്പത്തിരണ്ടാമത്തെ വെട്ടുവെട്ടി സിപിഎമ്മിനൊപ്പം ചേര്‍ന്നിരിക്കുന്നു. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് വിഎസ് നല്കുന്ന ക്യാപിറ്റല്‍ പണിഷ്മെന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: