സുനന്ദ പുഷ്കര്‍ കാശ്മീരിന്റെ മകളായിരിക്കാം. എന്നാല്‍ അവര്‍ കേരളത്തിന്റെ മരുമകളായിരുന്നല്ലോ. ജനുവരി 17ന് സുനന്ദ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എല്ലാവരും സമ്മതിച്ചതാണ്. എന്നിട്ടും മരണത്തിന് ഉത്തരവാദികളാരെന്ന് കണ്ടെത്താന്‍ ഇതുവരെ ആരും ശ്രമിച്ചില്ല.
അന്വേഷണംപോലും മരവിച്ചിരിക്കുന്നു. പരാതിക്കാരില്ലെന്നാണ് പോലീസ് ന്യായം. ദുരൂഹമരണത്തില്‍ സര്‍ക്കാരാണ് സ്വമേധയാ കേസ്സെടുക്കേണ്ടത്. എന്റെ ഭാര്യ കൊല്ലപ്പെട്ടാല്‍ എനിക്ക് പരാതി ഇല്ലെന്ന് പറഞ്ഞാല്‍ കേസില്ലാതാകുമോ? ‘എന്റെ ദുഃഖത്തില്‍ പങ്കുചേരാത്തവര് എന്നെ ആക്ഷേപിക്കുന്നു’ എന്നാണ് സുനന്ദയുടെ ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ പ്രസ്താവിച്ചത്. ആ ദുഃഖത്തിനുത്തരവാദികളാരെന്ന് വ്യക്തമാകേണ്ടതില്ലേ. സുനന്ദയുടെ മകന് ശിവ്മേനോനും സഹോദരനും ശശിതരൂരിനെ സംശയിക്കുന്നില്ല എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. ഒരുപക്ഷേ അത് വാസ്തവമായിരിക്കാം അല്ലാതിരിക്കാം. അത് തെളിയിക്കേണ്ടത് വിശദമായ അന്വേഷണത്തിലൂടെയാണല്ലോ.
ശശി തരൂരിനെതിരെ കേസ്സെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ക്കെതിരെ കേസ്സെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. മരണത്തിനുത്തരവാദി ആരെന്ന് പറയാനും അല്ലെന്നുപറയാനും ഉത്തരവാദപ്പെട്ട അന്വേഷണ ഏജന്‍സിക്കേ സാധിക്കൂ.
സുനന്ദ പുഷ്കറിന്റെ മരണം അസ്വാഭാവികമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. താടിയില്‍ ഉള്‍പ്പെടെ 16 മുറിവുകളുണ്ട്. ശരീരത്തിന്റെ പല ഭാഗത്തുമാണത്. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയേ മരണകാരണം ഉറപ്പിക്കാന്‍ കഴിയൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. വിശ്രാ പരിശോധനാ റിപ്പോര്‍ട്ട് മാര്‍ച്ചില്‍ ലഭിക്കുമെന്നാണ് ജനുവരില്‍ പറഞ്ഞത്. മാര്‍ച്ച് തീരാറായി.
വിഷം ഉള്ളില്‍ ചെന്നിട്ടല്ല മരണമെന്ന് പറയാന്‍ കഴിയില്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കിയ ഡോ. സുധീര്‍ ഗുപ്ത മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. അന്വേഷണം പുരോഗമിക്കുന്ന വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നാണ് അന്ന് (ജനുവരി 18) ഡോക്ടര്‍മാര്‍ പറഞ്ഞത്. സുനന്ദ അവശയായിരുന്നുവെന്നും മാരകമായ രോഗങ്ങള്‍ അവര്‍ക്കുണ്ടായിരുന്നുവെന്നും മരണപ്പെട്ട ഉടന്‍ ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ദല്‍ഹിയിലേക്ക് തിരിക്കും മുന്‍പ് അവര്‍ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ വിദഗ്ദപരിശോധനയ്ക്ക് വിധേയമായതാണ്. എന്നാല്‍ കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഗുരുതരമായ രോഗമൊന്നും അവര്‍ക്കുള്ളതായി തെളിഞ്ഞില്ലെന്നു പറഞ്ഞത്. മാത്രമല്ല കിംസില്‍നിന്ന് ഇറങ്ങിയശേഷം അവര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്ശനത്തിനെത്തിയതുമാണ്. ലക്ഷദീപത്തിന് ദൃക്സാക്ഷിയുമായി.
മരിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പത്തെ സംഭവ പരമ്പരകള്‍ പ്രത്യേകിച്ച് ട്വിറ്റര്‍ വിവാദം വളരെ പ്രധാനപ്പെട്ടതാണ്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയാണ് അതിലെ കഥാപാത്രം. മെഹര്‍ തരാര്‍ എന്ന ആ വനിത ജനുവരി 17ന് സുനന്ദ മരിച്ചതിനുശേഷം പ്രതികരിച്ചിട്ടില്ല. മരിക്കുന്നതിന് മുമ്പ് മൂന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് സുനന്ദ അഭിമുഖം നല്കാന് തയ്യാറെടുത്തതായി അന്നുതന്നെ വാര്‍ത്തയുണ്ടായിരുന്നു. അതിനായി നളിനി സിംഗ്, ബര്‍ഖാദത്ത് എന്നീ മാധ്യമപ്രവര്‍ത്തകരെ അവര്‍ നേരിട്ട് വിളിച്ച് സംസാരിച്ചതായും വാര്‍ത്ത വന്നതാണ്. ഐപിഎല്‍ വാതുവെപ്പുമായി പുറംലോകം ഇതുവരെ അറിയാത്ത ചില കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തുമെന്ന സൂചന മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയതായും അന്ന് സൂചനയുണ്ടായിരുന്നു. സുനന്ദയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതായി ആദ്യവാര്‍ത്ത വന്നെങ്കിലും പിന്നീട് അതിനെകുറിച്ച് കേട്ടതേയില്ല. ഇതിനിടയില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായി എന്നതാകാം കാരണം.
ദല്‍ഹിയില്‍ അതിപ്രശസ്തമായ ലീലാ ഹോട്ടലില്‍ പേരുകേട്ട ഒരു വനിത ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് അന്വേഷിക്കാന്‍ ബാദ്ധ്യതയുള്ളത് കേന്ദ്രസര്‍ക്കാരിനാണ്. ദല്‍ഹി പോലീസ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. പോലീസ് അന്വേഷണം പെട്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് മാറ്റി. ക്രൈംബ്രാഞ്ചാകട്ടെ കൂടുതല്‍ അന്വേഷണത്തിന് സ്റ്റാഫില്ലെന്ന ന്യായം നിരത്തി അന്വേഷണ ഫയല്‍ തട്ടിന്പുറത്തിട്ടതായും കേള്‍ക്കുന്നു. ഇതിന് മറുപടി നല്‍കേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ്.
സുനന്ദ തന്റേടിയായ കേരളത്തിന്റെ മരുമകളായിരുന്നു. 2012- ഒക്ടോബര്‍ 29ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അത് കണ്ടതുമാണ്. ഭര്‍ത്താവിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസുകാരുടെ കൈക്രിയകളില്‍ അവര്‍ ക്ഷുഭിതയായി തിരിച്ചടിച്ചത് അഭിമാനത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. കരണക്കുറ്റി നോക്കി അടിപൊട്ടിച്ചശേഷമേ അവരുടെ ക്ഷോഭം അടങ്ങിയുള്ളൂ. അപമാനിക്കാന്‍ ശ്രമിച്ചവരെ ശബ്ദമുയര്‍ത്തി അകറ്റി മാറ്റാന്‍ അവര്‍ ഏറെ ശ്രമിച്ചതാണ്. അത് നിഷ്ഫലമായപ്പോഴാണ് അറ്റകൈ പ്രയോഗം നടത്തേണ്ടിവന്നത്. ഭര്‍ത്താവിന് ഡിസിസി സ്വീകരണമൊരുക്കിയിരുന്നു. അതില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ നിര്‍ബന്ധിച്ചെങ്കിലും അത് കൂസാതെ അവര്‍ വീട്ടിലേക്ക് പോയി. അപമാനിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവര്‍ ഉറച്ചുനിന്നതാണ്. അപമാനിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കെഎസ്യു ക്കാരന്റെ കുടുംബക്കാര് കരഞ്ഞുപറഞ്ഞതിനുശേഷമാണ് അവള് നിയമനടപടി സ്വീകരിക്കുന്നതില്‍ നിന്നും പിന്മാറിയത്. അതിനുമുന്‍പ് മന്ത്രിമാരും നേതാക്കളും സ്വീകരിച്ച അനുനയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ഐപിഎല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് സുനന്ദയുടെ പേരു കേള്‍ക്കുന്നത്. ഐപിഎല്ലിനുവേണ്ടി ഏറെ വിയര്‍പ്പൊഴുക്കിയ സുനന്ദയുടെ വിയര്‍പ്പിന്റെ വില ഏതാണ്ട് 65 കോടിയെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ സുനന്ദയുടെ ജീവന് കാല്‍കാശിന്റെ വിലപോലും ഇല്ലെന്നാണോ? ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ മരുമകളെങ്ങിനെ മരണപ്പെട്ടു എന്നറിയാനുള്ള ശ്രമവും ശ്രദ്ധയും നടത്തുമായിരുന്നില്ലെ? കൊലപാതകമോ? ആത്മഹത്യയോ? ഏതുമാകട്ടെ അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയില്ലെ? നീതിയും നിയമവും അപ്രസക്തമാക്കാന് കഴിവുള്ള ഏത് ശക്തിയാണ് ഈ ദുരൂഹ മരണത്തിന് പിന്നിലെന്ന് സംശയം സ്വാഭാവികം. സത്യം ഒരുനാള്‍ തെളിയാതിരിക്കുമോ?
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: