ബഹുകക്ഷി ജനാധിപത്യ സമ്പ്രദായമാണ് ഭരണഘടന പ്രകാരം ഇന്ത്യയിലേതെങ്കിലും അടുത്തകാലംവരെ പ്രയോഗത്തില്‍ അതങ്ങനെ ആയിരുന്നില്ല. ഏകകക്ഷി മേധാവിത്വം (One Party dominance) ആയിരുന്നു 1990 കള്‍ വരെ ഇന്ത്യന്‍ ജനാധിപത്യത്തില്‍. 1950-കളുടെ ആരംഭം മുതല്‍ കോണ്‍ഗ്രസിന് ഇന്ത്യന്‍ മനസ് ബദല്‍ തേടിക്കൊണ്ടിരുന്നു. ആദ്യ നാല് പതിറ്റാണ്ടുകളില്‍ ആ ശ്രമം വിജയിക്കാതെ പോയതിന് ഏറെ കാരണങ്ങളുണ്ട്.
നെഹ്റുവിനെതിരായി കോണ്‍ഗ്രസിനകത്ത് കലാപക്കൊടി ഉയര്‍ത്തുകയും പിന്നീട് പുറത്തുവന്ന് ബദല്‍ രാഷ്ട്രീയസാധ്യതകള്‍ ആരായുകയും ചെയ്ത സി. രാജഗോപാലാചാരി, ആചാര്യ ജെ.ബി. കൃപലാനി തുടങ്ങിയവരായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ പ്രതിപക്ഷം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ബദല്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രത്യേകിച്ച് കേരളത്തിലും ബംഗാളിലും ശക്തിപ്രാപിച്ചത്. എന്നാല്‍ ഒരു ദേശീയ ബദല്‍ രാഷ്ട്രീയം സൃഷ്ടിക്കാനോ വളര്‍ത്തിക്കൊണ്ടുവരാനോ ഇവര്‍ക്ക് കഴിഞ്ഞില്ല.
1960-കളില്‍ രാംമനോഹര്‍ ലോഹ്യ, ജയ്പ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉണ്ടായ സോഷ്യലിസ്റ്റ് മുന്നേറ്റമാണ് മറ്റൊന്ന്. അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തോടെയാണ് ഈ മുന്നേറ്റം ദേശീയതലത്തില്‍ ശക്തിയാര്‍ജിക്കുന്നത്. 50-കളില്‍ ശ്യാമപ്രസാദ് മുഖര്‍ജിയും 60-കളില്‍ ദീനദയാല്‍ ഉപാധ്യായയും പിന്നീട് വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വംകൊടുത്ത ജനസംഘവും അടിയന്തരാവസ്ഥയോടെയാണ് ഒരു ബദല്‍ രാഷ്ട്രീയസാധ്യത എന്ന നിലയില്‍ സ്വീകരിക്കപ്പെടുന്നത്. കോണ്‍ഗ്രസ് അത്രമാത്രം ജനങ്ങളില്നിന്നകലുകയും വെറുക്കപ്പെടുകയും ചെയ്തിരുന്നു അക്കാലമായപ്പോഴേക്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ജനസംഘ-സോഷ്യലിസ്റ്റ് സഖ്യത്തിന് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിരോധത്തിനപ്പുറം ശക്തമായ ഒരു രാഷ്ട്രീയനയവും നിലപാടും സ്വീകരിക്കുന്നതില്‍ ഈ സഖ്യം പരാജയപ്പെട്ടു. ഈ അവസരം മുതലാക്കിയാണ് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും 1980-ല്‍ വീണ്ടും അധികാരത്തില്‍ വന്നത്. കഴിഞ്ഞകാല അനുഭവങ്ങളില്‍നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ ആ പാര്‍ട്ടി തയ്യാറായിരുന്നില്ല എന്നതിന് തെളിവായിരുന്നു ഇന്ദിരാ-രാജീവ് ഭരണം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 77-ലേതിന് സമാനമായ സഖ്യം വീണ്ടും ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ഇന്ത്യന്‍ സമൂഹം കോണ്‍ഗ്രസിന് പകരം മറ്റൊരു രാഷ്ട്രീയം തേടുകയായിരുന്നു ഇക്കാലയളവില്‍. പക്ഷേ ഈ സഖ്യം വീണ്ടും ജനങ്ങളെ നിരാശപ്പെടുത്തി. രാംമനോഹര്‍ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും ശിഷ്യന്മാരെന്നവകാശപ്പെട്ടവര് തങ്ങളുടെ കോണ്‍ഗ്രസ് വിരുദ്ധ-സോഷ്യലിസ്റ്റ് പാരമ്പര്യം അധികാരത്തിനും ചില്ലറനേട്ടങ്ങള്ക്കുമായി അടിയറവെച്ചു.
പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ പോലും മാറ്റിവെച്ച് കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലെത്തുകയാണ് 90-കള്‍ക്കുശേഷം സോഷ്യലിസ്റ്റ് പിന്തുടര്ച്ചക്കാര് ചെയ്തത്. ദേവിലാല്‍, ചന്ദ്രശേഖര്‍, മുലായംസിംഗ് യാദവ്, ലാലുപ്രസാദ് യാദവ്, ദേവഗൗഡ, രാംവിലാസ് പാസ്വാന്, വീരേന്ദ്രകുമാര്‍ തുടങ്ങിയ സോഷ്യലിസ്റ്റ് നേതൃനിര അധികാരത്തിനുവേണ്ടി കോണ്‍ഗ്രസിന് മുന്നില്‍ ദയനീയമായി കീഴടങ്ങി. ലോഹ്യയുടെയും ജെപിയുടെയും കാലം മുതല്‍ കാത്തുസൂക്ഷിച്ച ആദര്‍ശബോധം ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ പാടെ ഉപേക്ഷിച്ചു. കോണ്‍ഗ്രസിന്റെ അഴിമതിയും അവസരവാദ രാഷ്ട്രീയവും അനുകരിക്കാന്‍ അവര്‍ക്ക് മടിയില്ലായിരുന്നു. ജെപിയുടെ ശിഷ്യനായ ജോര്‍ജ് ഫെര്‍ണാണ്ടസ് മാത്രമാണ് കോണ്‍ഗ്രസ് വിരുദ്ധ നിലപാടില്‍ ഉറച്ചുനിന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യനായ നിതീഷ്കുമാറിന്റെ പുതിയ നിലപാട് നിരാശപ്പെടുത്തുന്നതാണ്.
ആദ്യ ലോക്സഭയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവുമധികം അംഗങ്ങളുണ്ടായിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു. എ.കെ. ഗോപാലനായിരുന്നു ലോക്സഭയിലെ ആദ്യ പ്രതിപക്ഷനേതാവ്. കോണ്‍ഗ്രസിന് ബദല്‍ എന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യവ്യാപകമായി ശക്തിപ്രാപിക്കുമെന്ന് പ്രവചിച്ചവരുണ്ട്. പക്ഷേ കോണ്‍ഗ്രസിന്റെ നിഴലിലൊതുങ്ങാനായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോഗം. സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും താല്പര്യങ്ങള്ക്ക് വഴങ്ങി പലപ്പോഴും കോണ്‍ഗ്രസിനെ ന്യായീകരിക്കേണ്ട ഗതികേടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായി. അടിയന്തരാവസ്ഥക്കാലത്തും മറ്റും ആ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടുകള്‍ ഇതിനുദാഹരണമാണ്. പിന്നീട് സിപിഎം ജന.സെക്രട്ടറിമാരായ സുര്‍ജിതും കാരാട്ടും കോണ്‍ഗ്രസിന് പരസ്യമായി പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തി. 1989 ല്‍ 85 സീറ്റുകളുമായി ദേശീയ രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജിച്ച ബിജെപി ജനസംഘത്തിന്റെ തുടര്‍ച്ചയായിരുന്നു. 1950-കളില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ കാലഘട്ടം മുതല്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ പാരമ്പര്യ-അഴിമതിവാഴ്ചക്കെതിരെ നിതാന്തമായ പോരാട്ടം നടത്തുന്നത് ജനസംഘ-ബിജെപി കക്ഷികള്‍ മാത്രമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ രാഷ്ട്രീയ പോരാട്ടമാണിത്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കെതിരെയും അന്തര്‍ദേശീയവും ദേശീയവും സാമ്പത്തികവുമായ ഭരണരംഗങ്ങളില്‍ ആ പാര്‍ട്ടി സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായ രാഷ്ട്രീയ സമരമാണ് ജനസംഘവും തുടര്‍ന്ന് ബിജെപിയും നടത്തിയിട്ടുള്ളത്. നെഹ്റുവിയന്‍ സ്കൂളില്‍നിന്നും ഭിന്നമായി ദേശീയ സ്വാശ്രയത്വം (ചമശ്ിമഹ ടലഹള ഞലഹശമിരല) എന്ന സങ്കല്‍പ്പമായിരുന്നു ഈ രാഷ്ട്രീയമുന്നേറ്റത്തിന്റെ കാതല്‍. സ്വദേശി സാമ്പത്തികനയം, ദേശീയബോധത്തിലൂന്നിയ രാഷ്ട്രീയം, മൂല്യാധിഷ്ഠിത രാഷ്ട്രീയം തുടങ്ങിയവയിലൂടെ കോണ്‍ഗ്രസിന് യഥാര്‍ത്ഥ ബദലായി ഈ രാഷ്ട്രീയ മുന്നേറ്റം മാറുകയായിരുന്നു. എതിരാളികളും വിമര്‍ശകരും പ്രചരിപ്പിക്കുന്നതുപോലെ വര്‍ഗ്ഗീയ കാര്‍ഡോ രാമജന്മഭൂമി പ്രശ്നമോ അല്ല ഇന്ത്യയില്‍ ബിജെപിയെ വളര്‍ത്തിയത്. ആ വളര്‍ച്ചക്ക് കാരണമായത് ഈ ബദല്‍രാഷ്ട്രീയത്തിന്റെ സാധ്യതകളായിരുന്നു. രാമജന്മഭൂമി ഒരു വലിയ സമരമായി മാറുന്നതിന് മുമ്പുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി വന്‍ശക്തിയായി വളര്‍ന്നിരുന്നു. രഥയാത്രകള്‍ക്ക് മുമ്പ്തന്നെ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ബദല്‍ ബിജെപി എന്ന നിലയിലേക്ക് ആ വളര്‍ച്ച എത്തിയിരുന്നു. നിശ്ചയമായും രാമജന്മഭൂമിസമരവും പ്രചരണവും ആ വളര്‍ച്ചക്ക് കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ടാകാം. പക്ഷേ വസ്തുത കോണ്‍ഗ്രസിന്റെ അഴിമതിക്കും സാമ്രാജ്യത്വ സാമ്പത്തിക നയങ്ങള്‍ക്കും ബദലായി ബിജെപിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെയും സ്വദേശി സാമ്പത്തികനയങ്ങളെയും ഇന്ത്യന്‍ മനസ് സ്വീകരിച്ചു എന്നുള്ളതാണ്. ഇതംഗീകരിക്കാന്‍ മടിക്കുന്നവരാണ് ഹിന്ദുത്വകാര്‍ഡ് ആണ് ബിജെപിയുടെ തുറുപ്പുചീട്ട് എന്ന് പ്രചരിപ്പിക്കുന്നത്. അതുവഴി യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ രാഷ്ട്രീയ ലൈനിനെ താഴ്ത്തിക്കെട്ടാനാണ് അവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് ബിജെപിയാണ്.കമ്യൂണിസ്റ്റുകളും പഴയ സോഷ്യലിസ്റ്റ് പിന്തുടര്ച്ചക്കാരും ഇന്ന് കോണ്‍ഗ്രസ് പാളയത്തിലാണ്.
സ്വതന്ത്ര ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദേശീയ ദുരന്തങ്ങളിലൊന്നാണ് കോണ്‍ഗ്രസിനെ നെഹ്റു കുടുംബം ഹൈജാക്ക് ചെയ്തത്. ഈ കുടുംബ-അഴിമതി വാഴ്ചയില്‍നിന്ന് പുറത്തുകടക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനസ് ആഗ്രഹിക്കുന്നു. അവരുടെ മുന്നിലുള്ള ഏക ബദല്‍ ബിജെപിയാണ്.
(അവസാനിച്ചു)
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: