രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൂര്‍ സാക്ഷ്യപത്രമില്ലാതെ സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി യിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം തിരിച്ചറിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രചാരണത്തിന്റെ ഈ നവോപാധി തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ട്വിറ്ററില്‍ തന്റെ ഗവണ്മെന്റ് 50,000 ആളുകള്‍ക്ക് ജോലി നല്കുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടങ്ങിയിരിക്കുകയുമാണ്. സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ മഹിമ മാത്രമല്ല എതിര്‍കക്ഷിക്കെതിരെ അപവാദങ്ങളും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയയുടെ ശക്തമായ സ്വാധീനം തിരിച്ചറിയുന്ന തലമുറയാണിന്ന്. ആം ആദ്മി പാര്‍ട്ടിയും കേജ്രിവാളും രാഷ്ട്രീയ നക്ഷത്രങ്ങളായത് അണ്ണാഹസാരെയുടെ ലോക്പാലിന് വേണ്ടിയുള്ള നിരാഹാര സമരത്തില്‍ പങ്കെടുത്തതോടെയാണല്ലൊ. കേജ്രിവളിന്റെ രാഷ്ട്രീയ ശോഭയ്ക്കും കാരണമായത് സോഷ്യല്‍ മീഡിയ തന്നെയാണ്. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ തോല്‍പ്പിക്കാനും സോഷ്യല്‍ മീഡിയ കാമ്പയിന് സഹായകമായിരുന്നു. ദല്‍ഹി കൂട്ടബലാത്സംഗം ആഗോള പ്രതിരോധം ഉയര്‍ത്തിയതും ആ വാര്‍ത്ത ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിച്ചപ്പോഴാണ്. ഇന്ന് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാപരിക്കുന്നത് ശ്വാസോഛ്വാസം പോലെ ഒരു സാധാരണ കര്മമായിക്കഴിഞ്ഞിരിക്കുന്നു. നവമാധ്യമങ്ങളില്‍ക്കൂടി തന്നെയാണ് ദല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ കേജ്രിവാള് സീറ്റ് നേടിയത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിജയത്തിലും നവമാധ്യമങ്ങള്‍ പങ്കാളികളായിരുന്നല്ലൊ.
കേജ്രിവാളിന്റെ പ്രചാരണ യോഗങ്ങള്‍ എവിടെ ചേരുമെന്ന് പോലും ജനം അറിഞ്ഞത് ഉച്ചഭാഷിണി പ്രചാരണത്തില്‍ കൂടിയല്ല, സോഷ്യല്‍ മീഡിയയില്‍ക്കൂടിയാണ്. തെരഞ്ഞെടുപ്പുയര്‍ത്തുന്ന ശബ്ദമലിനീകരണത്തിന് സോഷ്യല്‍ മീഡിയ വിരാമമിട്ടു. സ്ഥാനാര്‍ത്ഥികള്‍ എപ്രകാരം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനും മാതൃകാ പെരുമാറ്റചട്ടം ഉറപ്പുവരുത്തണമെന്നുമാണ് കമ്മീഷന്റെ നിര്‍ദ്ദേശം. അതോടൊപ്പം കപട ജീവിതചരിത്രം സൈറ്റില്‍ നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതെല്ലാം സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സ്വീകരിച്ച നടപടികളാണ്. ഇതിന്റെ ലംഘനം കര്‍ശനമായ നടപടികള്‍ക്ക് കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം ‘പേയ്ഡ് ന്യൂസ്’ വിഭാഗത്തില്‍പ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരിക്കുന്നു. മറ്റൊരു പ്രധാന നടപടി സോഷ്യല്‍ മീഡിയ ഉപയോഗം തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പരസ്യം സോഷ്യല്‍ മീഡിയ സൈറ്റില്‍ പ്രദര്ശിക്കുന്നതിനുമുന്പ് മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിക്കുന്നു. വിക്കിപീഡിയ, ട്വിറ്റര്‍, യുട്യൂബ്, ഫേസ്ബുക്ക് എന്നിവയാണ് സോഷ്യല്‍ മീഡിയയായി കണക്കാക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടിനെപ്പറ്റിയും സത്യവാങ്മൂലം നല്‍കേണ്ടതാണ്. ജനപ്രാതിനിധ്യനിയമം നിര്‍ദ്ദേശിക്കുന്നത് തെരഞ്ഞെടുപ്പ് സംബന്ധമായ കണക്കുകള്‍ നോമിനേഷന് മുതല്‍ വിധിവരെ സൂക്ഷിച്ചുവച്ച് നല്‍കണമെന്നാണ്. നരേന്ദ്രമോദിയാണ് ആദ്യം നവമാധ്യമങ്ങളെ ഉപയോഗിച്ച രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന് മൂന്ന് ദശലക്ഷം ട്വിറ്റര്‍ ആരാധകരുണ്ട്. രാഹുല്‍ഗാന്ധി ഗൂഗിളിലൂടെയാണ് സംവദിക്കുന്നത്.
ഇടതുപാര്‍ട്ടികളും നവമാധ്യമ സാക്ഷരത നേടി അതിന്റെ ഉപയോഗം തുടങ്ങി. ആശയങ്ങളും അഭിപ്രായങ്ങളും പദ്ധതികളും എല്ലാം ട്വിറ്ററില്‍ക്കൂടി വരുമ്പോള്‍ രാജ്യവിസ്തൃതി ഒരു പ്രശ്നമല്ലാതായിരുന്നു. നവമാധ്യമ ഉപയോഗം പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും പ്രചാരണം എളുപ്പമാക്കും. ഇപ്പോള്‍ ബിജെപി എറണാകുളം സ്ഥാനാര്‍ത്ഥി മൊബെയില്‍ വഴി ലക്ഷങ്ങളുമായി സംവദിക്കുന്നു. ഇതുവഴി വികസന ലക്ഷ്യങ്ങള്‍ മൊബെയിലില്ക്കൂടെയും കമ്പ്യൂട്ടറില്‍ കൂടെയും ഉപയോക്താവിന് ലഭ്യമാകും. ഫ്ലക്സ് നിരോധനം നിരര്‍ത്ഥകമാക്കിയാണ് സോഷ്യല്‍ മീഡിയയിലേക്കുള്ള ഈ കടന്നുകയറ്റം. മാരകമായ ഫ്ലക്സുകള്‍ കേരളത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം ഇപ്പോള്‍ കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ഫ്ലെക്സ് മലിനീകരണത്തെപ്പറ്റി സാക്ഷര കേരളം അജ്ഞരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് എതിരാളികളെ നവമാധ്യമങ്ങളില്‍ക്കൂടി അപകീര്ത്തിപ്പെടുത്താതിരിക്കണം എന്നുകൂടിയാണ്.
അതേസമയം എതിരാളിയുടെ പ്രചാരണ രീതികള്‍ നിരീക്ഷിക്കാനും സ്ഥാനാര്‍ത്ഥികള്‍ക്ക് നവമാധ്യമങ്ങള്‍ സാധ്യത ഒരുക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പുതിയ ഇടപെടല്‍ അഭിപ്രായ സ്വാതന്ത്ര്യനിഷേധമാണെന്ന ആരോപണം ഉയരുന്നുണ്ട്. ജനാധിപത്യ വിശ്വാസികള്‍ കരുതുന്നത് എതിരാളികളെ അപകീര്‍ത്തിപ്പെടുത്തിയുള്ള പ്രചാരണം സംസ്ക്കാര ശൂന്യതയാണെന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നവമാധ്യമങ്ങളുടെ പരീക്ഷണവേദികൂടിയായ ഈ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ മാന്യമായ പ്രചാരണം നടത്താന്‍ പ്രേരിപ്പിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: