‘പാക്കിസ്ഥാനിലേക്കുള്ള തീവണ്ടി’ എന്ന നോവല്‍ വിഭജനം മൂലം ദുരിതമനുഭവിച്ച ജനതയുടെ വിലാപത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. അതില്‍ കലാപത്തിന്റെ രക്തച്ചൊരിച്ചിലും ബന്ധങ്ങളുടെ തീവ്രതയും പ്രണയത്തിന്റെ സൗന്ദര്യവുമുണ്ട്. ഇന്ത്യാ-പാക് വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഖുഷ്വന്ത്സിങ്ങിന്റെ ത്രസിപ്പിക്കുന്ന നോവലാണ് ‘ട്രയിന്‍ ടു പാക്കിസ്ഥാന്’. പഞ്ചാബിന്റെ അതിര്‍ത്തിയിലുള്ള മനോമജ്റയെന്ന കുഗ്രാമത്തില്‍ 1947 ലെ വേനല്‍ക്കാലത്ത് അരങ്ങേറിയ ഹിന്ദു-മുസ്ലീം വര്‍ഗീയ ലഹളകളുടേയും രക്തച്ചൊരിച്ചിലുകളുടേയും പച്ചയായ ആവിഷ്കാരം. സിഖുയുവതിയായ നൂറാനും ജഗത്സിംഗ് എന്ന കൊള്ളക്കാരനായ യുവാവും തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. ഗ്രാമത്തിന്റെ സമാധാനത്തിനും സന്തോഷത്തിനും വിരാമമിട്ടുകൊണ്ട് പാക്കിസ്ഥാനില്‍ നിന്ന് ഒരു പ്രേതവണ്ടിയെത്തുന്നു. ഗ്രാമത്തില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നു. പ്രണയത്തിന്റെ ലോലഭാവങ്ങളും, കലാപത്തിന്റെയും വര്‍ഗീയതയുടേയും നേര്‍ക്കാഴ്ചകളും ഇഴചേര്‍ന്ന് ചിത്രീകരിക്കപ്പെട്ടിരുന്നു നോവലില്‍. വിദ്യാവിഹീനനായ ഒരു ഗ്രാമീണ കൊള്ളക്കാരന്റെ പരാക്രമങ്ങളും ഒപ്പം വിഭജനത്തിനിരയാകേണ്ടി വന്ന, വര്‍ഗീയ കലാപത്തിന്റെ തിക്താനുഭവങ്ങളനുഭവിച്ച ഒരു ജനതയുടെ ദുഃഖത്തിന്റെ കഥയുമാണ് ഖുഷ്വന്ത്സിങ് നോവലില്‍ പ്രതിപാദിക്കുന്നത്. പ്രണയത്തിനും കലാപത്തിനുമിടയിലൂടെയാണ് നോവലിന്റെ സഞ്ചാരം.
99-ാം വയസ്സിലെ മരണം അകാലത്തിലെ മരണമല്ല. പക്ഷേ, ഇപ്പോള്‍ ഖുഷ്വന്ത് സിങ് മരിച്ചു എന്ന അറിവ് പാക്കിസ്ഥാനിലേക്കുള്ള തീവണ്ടി എന്ന നോവലിലേക്ക് പുനര്‍വായനയുടെ വഴികള്‍ തുറക്കുകയും ഇന്ത്യാ വിഭജനത്തിന്റെ ദുരിത തീവ്രത അനുഭവിച്ച ജനതയുടെ ദുഃഖത്തിനൊപ്പം സഞ്ചരിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഖുഷ്വന്ത് സിങ് പത്രപ്രവര്‍ത്തകനായിരുന്നു. ഒപ്പം മികച്ച ഭാവനകളാല്‍ സമ്പന്നനായിരുന്ന കഥാകാരനും. വിഭജനത്തിന്റെ ഇരുണ്ട നാളുകളെകുറിച്ച് നേരില്‍ കണ്ടവന്റെ അനുഭവമായി, ഭാവനയോടെ അദ്ദേഹം എഴുതിയിട്ടുണ്ട്.
“ഒരുവശത്ത് മുസ്ലീങ്ങളും മറുവശത്ത് ഹിന്ദുക്കളും സിക്കുകാരും ചേര്‍ന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. പത്തു ദശലക്ഷത്തിലധികം ആളുകളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് വേരറുത്തു. അത്രതന്നെയാളുകളെ കശാപ്പു ചെയ്തു. നൂറ്റാണ്ടുകളായി വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്നവര്‍ ഒറ്റ രാത്രികൊണ്ട് ബദ്ധശത്രുക്കളായി…”
ലഹളക്കാലത്ത് ഖുഷ്വന്തിന്റെ കുടുംബം ലാഹോറിലായിരുന്നു. മുഹമ്മദലി ജിന്ന അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായിരുന്നെങ്കിലും കലാപത്തിന്റെ കെടുതികള്‍ അദ്ദേഹത്തിനും അനുഭവിക്കേണ്ടിവന്നു. പലായനം ചെയ്തവരുടെ കൂട്ടത്തില്‍ 1947 ആഗസ്റ്റ് 13ന് ഖുഷ്വന്തും ദല്‍ഹിലെത്തി. ഭാരത്മാതാ കീ ജയ് എന്നുരുവിട്ട് പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തു കൂടിയ ജനക്കൂട്ടത്തില്‍ ഖുഷ്വന്തുമുണ്ടായിരുന്നു. സുചേതന കൃപലാനി വന്ദേമാതരം പാടുന്ന ശബ്ദവും നെഹ്രുവിന്റെ ‘വിധിയുടെ ഭാഗധേയമാകുക’ എന്ന പ്രസംഗവും അവിടെ കേട്ടു. വിഭജനത്തിന്റെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളില്‍ നിന്നാണ് അദ്ദേഹം ‘പാക്കിസ്ഥാനിലേക്കുള്ള തീവണ്ടി’ എഴുതിയത്. മൂര്‍ച്ചയേറിയ ഹാസ്യത്തിലൂന്നിയതായിരുന്നു ഖുഷ്വന്ത്സിങ്ങിന്റെ സാഹിത്യമെങ്കിലും പാക്കിസ്ഥാനിലേക്കുള്ള തീവണ്ടി അതില്‍ നിന്നു വ്യത്യസ്തമാണ്.
1974 ല്‍ പദ്മഭൂഷന്‍ പുരസ്കാരം ഖുഷ്വന്തിന് നല്‍കിയെങ്കിലും പിന്നീടതദ്ദേഹം സര്‍ക്കാരിന് തിരകെ കൊടുത്തു. ഇന്ദിരാഗാന്ധിയുടെ ‘ഓപറേഷന് ബ്ലൂസ്റ്റാറി’ലും 1984 ലെ കലാപത്തിലും പ്രതിഷേധിച്ചായിരുന്നു അത്. കോണ്‍ഗ്രസ് നേതാക്കളുടെ സുഹൃത്തും കോണ്‍ഗ്രസിനോട് ആഭിമുഖ്യവും ഉള്ളയാളായിരുന്നെങ്കിലും സുവര്‍ണ ക്ഷേത്രം പട്ടാളം പിടിച്ചടക്കിയതിലും സിക്കുകാര്‍ക്കെതിരെ നടത്തിയ കലാപത്തിലും ഖുഷ്വന്തിന് അതീവ പ്രതിഷേധമുണ്ടായിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ എഴുത്തില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.
1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ ദല്‍ഹിയില്‍ നടത്തിയ കലാപവും അദ്ദേഹം നേരിട്ടു കണ്ടു. 1984 ഒക്ടേബര് 31ന് ദല്‍ഹി ഒരു രക്തസാക്ഷിത്വത്തിനു ദൃക്സാക്ഷിയായി. ദല്‍ഹിയില്‍ മാത്രം 3000 സിക്കുകാര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിനു വിലമതിക്കുന്ന അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു. ഗുദ്വാരകള്‍ കത്തിക്കുകയും കൂട്ടക്കൊലകള്‍ നിയന്ത്രണമില്ലാതെ തുടരുകയും ചെയ്തു. സര്‍ക്കാരും പോലീസും ജനങ്ങളും ഒന്നും ചെയ്യാതെ കയ്യുംകെട്ടി നിന്നപ്പോള്‍ കോണ്‍ഗ്രസുകാരുടെ വെട്ടും വെടിയുമേറ്റ് സിക്കുകാര്‍ ദല്‍ഹിയിലെ തെരുവുകളില്‍ മരിച്ചു വീണു. കൊച്ചു കുട്ടികളെ പോലും വെറുതെ വിട്ടില്ല. തലയില്‍ ആചാരത്തിന്റെ സിക്ക് കുടുമ വെച്ച കുഞ്ഞുങ്ങളെ വരെ വാളിനിരയാക്കിയ സംഭവം. ഇന്ത്യാവിഭജനത്തിന്റെ രൂക്ഷതയോളം പോന്ന ഏകപക്ഷീയമായ കൂട്ടക്കൊലയാണ് ദല്‍ഹില്‍ നടന്നതെന്ന് ഖുഷ്വന്ത് തുറന്നെഴുതി. ഒരു പത്രപ്രവര്‍ത്തകന്റെ ദൃക്സാക്ഷി വിവരണം.
കലാപം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന നരസിംഹറാവു തന്റെ ഓഫീസിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്ന് അദ്ദേഹം എഴുതി. പുതിയ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ട രാജീവ്ഗാന്ധി തന്റെ അമ്മയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ലോകനേതാക്കളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. എഴുത്തിലുടനീളം കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള പ്രതിഷേധം അദ്ദേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ഒരു പക്ഷേ, ഇന്ത്യാ വിഭജനത്തില്‍ അദ്ദേഹം അനുഭവിച്ച ദുഃഖത്തേക്കാളേറെ സിക്കുകാര്‍ക്കെതിരായി ഉണ്ടായ കലാപം ഖുഷ്വന്തിനെ ദുഃഖിപ്പിച്ചു.
ഹാസ്യത്തോടൊപ്പം ഖുഷ്വന്തിന്റെ എഴുത്ത് ‘രതി’ക്കും പ്രാധാന്യം നല്കി. ‘പ്രണയമാണോ രതിയാണോ പ്രധാനമെന്ന് നിങ്ങളെന്നോട് ചോദിച്ചാല്‍ ഞാന്‍ രതിയാണെന്ന് പറയും’. എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ‘പ്രണയം ഒരു ബാഹ്യശോഭ മാത്രമാണ്. മങ്ങിപ്പോകുന്ന ശോഭ. അതിന്റെ തിളക്കം വളരെ പെട്ടെന്ന് നഷ്ടപ്പെടും. പ്രണയത്തിന്റെ ഇടവേളകള്‍ നീണ്ടതും ഊര്‍ജ്ജം നശിപ്പിക്കുന്നതുമാണ്. കാരണം, അന്തിമ ഫലം വളരെയധികം ഉണ്ടാകില്ല. ഒരാളുമായി മാത്രമുള്ള രതി ഒരു പരിധികഴിഞ്ഞാല്‍ ദിനചര്യയായി മടുപ്പിക്കുന്നതാണെങ്കിലും തീര്‍ച്ചയായും പ്രാധാന്യമുള്ളതാണ്.’
സ്ത്രീ സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഖുഷ്വന്ത് സിങ് പ്രഗത്ഭനായിരുന്നു. അദ്ദേഹത്തിന്റെ സ്ത്രീ സുഹൃത്തുക്കളെ കുറിച്ച് സൗഹൃദങ്ങളില്‍ എപ്പോഴും പരാമര്‍ശിക്കപ്പെടും. ഓരോ കാലത്തും ഓരോ പ്രണയം സൂക്ഷിക്കുകയും അതാസ്വദിക്കുകയും ചെയ്തതും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഭോഗിക്കുമ്പോള്‍ രതി ജന്യരോഗങ്ങളെ കുറിച്ചു പോലും നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഖുഷ്വന്തിന്റെ മതം. മിക്കവാറും എല്ലാ രാജ്യത്തെയും സ്ത്രീകളുമായി താന്‍ ലൈംഗീകമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഖുഷ്വന്ത് തുറന്നു പറഞ്ഞത് വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഭോഗത്തെക്കുറിച്ചുള്ള മനോഭാവത്തില്‍ വ്യത്യസ്തതയുണ്ടെങ്കിലും ഏതു രാജ്യത്തെയും സ്ത്രീകള്‍ കിടക്കയില്‍ ഒരുപോലെയാണെന്ന് അദ്ദേഹം സാക്ഷ്യം പറഞ്ഞു.
രതി പ്രമേയമാക്കിയിട്ടുള്ള നിരവധി നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനെല്ലാം ഊര്‍ജ്ജവും ആവേശവുമായത് അദ്ദേഹത്തിന്റെ ഇത്തരം ബന്ധങ്ങളായിരുന്നു. എഴുതുമ്പോള്‍ എന്തും ആത്മാര്‍ത്ഥമായി എഴുതുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഹാസ്യം എഴുതുമ്പോള്‍ അതില്‍ മുഴുകുക. രതിയെഴുതുമ്പോഴും. ഖുഷ്വന്തിന്റെ ചില നോവലുകളെങ്കിലും രതിയുടെ കാഠിന്യം മൂലം മൂന്നാംകിട അശ്ലീലനോവലുകളാണെന്ന ‘വാഴ്ത്തിയ’ നിരൂപകരുണ്ട്. എന്നാല്‍ ആ നോവലുകളെല്ലാം ബസ്റ്റ് സെല്ലറായി വിറ്റുപോയെന്നാണ് ഖുഷ്വന്ത് പറഞ്ഞിട്ടുള്ളത്.
എഴുത്ത് വൈകിത്തുടങ്ങിയ ആളായിരുന്നു അദ്ദേഹം. നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ എഴുതുവാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം നിരാശപ്പെട്ടു. മരണത്തെ ഭയമുണ്ടായിരുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിലും മരണത്തെക്കുറിച്ചോര്‍ത്ത് അദ്ദേഹം ആകുലപ്പെട്ടു.
“തന്റെ സമകാലികരൊക്കെ മരിച്ചു. മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല. പക്ഷേ, അന്ധനായിപ്പോകുന്നതിനെയും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയെയും ഭയപ്പെടുന്നു. എനിക്ക് മരണം സംഭവിക്കുമ്പോള്‍ പതിയെ, വേദനയില്ലാതെ, ഉറങ്ങുമ്പോള്‍ സംഭവിക്കണമെന്നാണ് എന്റെ ആഗ്രഹം. അതുവരെ എല്ലാ ദിവസവും ഞാന്‍ എന്റെ ജോലി-എഴുത്തും വായനയും-ചെയ്തുകൊണ്ടേയിരിക്കും”
അങ്ങനെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അവസാനം വരെ വായിച്ചും എഴുതിയും. തന്റെ ചരമക്കുറിപ്പ് എഴുതിവയ്ക്കുകയും അത് കാലാകാലങ്ങളില്‍ പരിഷ്കരിക്കുകയും ചെയ്തയാളാണ് ഖുഷ്വന്ത്സിങ്. ഇരുപതാം വയസ്സില്‍ മരണക്കുറിപ്പ് ഒരു കഥയായി തന്നെ എഴുതി. മരണാനന്തരം എന്ന കഥാസമാഹാരത്തില്‍ അത് പ്രസിദ്ധീകരിച്ചു.
“സര്‍ദാര്‍ ഖുഷ് വന്ത് സിങ് നിര്യാതനായി. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിക്ക് സര്‍ദാര്‍ ഖുഖ്വന്ത് സിങ് മരണമടഞ്ഞ വിവരം ഞങ്ങള്‍ ഖേദത്തോടെ അറിയിക്കുന്നു. ചെറുപ്പക്കാരിയായ വിധവയെയും രണ്ട് ശിശുക്കളെയും ധാരാളം സുഹൃത്തുക്കളെയും ആരാധകരെയും അദ്ദേഹം ബാക്കിയാക്കി….” ചരമക്കുറിപ്പു പോലെയുള്ള ആ കഥ ഇങ്ങനെയായിരുന്നു….
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: