കാലയവനികയ്ക്കുള്ളില്‍ മറയുമ്പോഴും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖുഷ്വന്ത്സിംഗിന്റെ ചൂടും ചൂരുമുള്ള എഴുത്തോര്‍മ്മകള്‍ ബാക്കി. പേരിനൊപ്പം അനവധി വിശേഷണങ്ങളുള്ള ഖുഷ്വന്ത് വിവാദങ്ങളുടെ പുകച്ചൂട് പരത്തിയ എഴുത്തുകാരനാണ്. സര്‍ദാര്‍ജി തമാശകള്‍ക്കപ്പുറം വാള് വായ്ത്തലയോടുകൂടിയ നര്‍മ്മമായിരുന്നു ഈ തലപ്പാവുകാരന്റേത്.
കവി, നോവലിസ്റ്റ്, പത്രപ്രവര്ത്തകന്, കോളമിസ്റ്റ്, രാഷ്ട്രീയക്കാരന് എന്നിങ്ങനെ പ്രതിഭാ വിലാസങ്ങള്‍ സ്വന്തമാക്കിയ ഖുഷ്വന്ത്സിംഗ് തൊട്ടതിലെല്ലാം അസമമായ പേരുചാര്‍ത്തി. അപൂര്വനര്മത്തിന്റെ മുള്ളും മലരും ചേര്‍ത്തെഴുതിയ ഖുഷ്വന്തിന്റെ സാഹിത്യപേജുകള് വാരികകളിലും മാസികകളിലും വായനക്ക് ഇമ്പമായി. പൊള്ളുന്ന വൈവിധ്യസംഭവങ്ങള് അദ്ദേഹത്തിന്റെ പേനയില്‍നിന്നും കവിതയായും രാഷ്ട്രീയ നിരീക്ഷണമായും വാര്‍ന്നൊഴുകി. സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥനായിരിക്കുമ്പോള് പ്ലാനിംഗ് കമ്മീഷന്റെ ജേണലായ യോജനയിലൂടെ എഴുത്തിന്റെ ഹരിശ്രീ ഖുഷ്വന്ത്സിംഗ് കുറിച്ചു. പിന്നീടങ്ങോട്ട് പേനത്തുമ്പ് ചരിത്രമാക്കിയ അക്ഷരങ്ങളുടെ വന്‍പ്രവാഹം.
പഴയ തലമുറ വായനക്കമ്പത്തിന്റെ ഭൂതകാല ചെപ്പായി ഉള്ളിലേറ്റിയ ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ എഡിറ്ററായപ്പോള്‍ ഖുഷ്വന്തിലെ എഴുത്തുകാരന്റെ വലിപ്പമറിഞ്ഞു വായനക്കാര്‍. പിന്നീട് നാഷണല്‍ ഹെറാള്‍ഡിലും ഹിന്ദുസ്ഥാന്‍ ടൈംസിലും കൂടിയായി ആ അക്ഷരപ്രഭയുടെ സാന്നിധ്യം. ‘വിത്ത് മാലിസ് ടുവേഴ്സ് വണ്‍ ആന്റ് ആള്’ എന്ന പംക്തിയിലൂടെ അംഗീകാരത്തിന്റെ പ്രശസ്തി.
എഴുത്ത് വിമര്‍ശനത്തിന്റെയും നര്‍മ്മത്തിന്റെയും ‘കൂത്തു’കൂടിയായപ്പോള്‍ ഖുഷ്വന്തിന്റെ തൂലികക്ക് വിലയും നിലയുമേറി. സെക്സിനെക്കുറിച്ചെഴുതിയപ്പോള് വിവാദങ്ങളുടെ ചെന്ന്യായകംകൂടിയായി ആ എഴുത്ത്. നഗ്നതയ്ക്കുമേല്‍ നേര്‍ത്ത ചേലപോലും ചുറ്റാതെയുള്ള ഖുഷ്വന്തിന്റെ ചില തൂലികാവിശേഷങ്ങള്ക്ക് നീലയുടെ ഒളിനോട്ടമുണ്ടായിരുന്നുവെന്നതും നേര്.
പത്രപ്രവര്‍ത്തകന്റെയും രാഷ്ട്രീയക്കാരന്റെയും ദീര്‍ഘദൃഷ്ടിയുള്ളതാണ് ഖുഷ്വന്ത്സിംഗിന്റെ നോവലുകള്‍. വിഭജനത്തിന്റെ തീവ്രവേദനയും പ്രതിസന്ധിയും നിറഞ്ഞ ‘ട്രയിന്‍ ടു പാക്കിസ്ഥാന്’ ഇന്ത്യന്‍ ക്ലാസിക് എന്ന മുദ്ര കിട്ടിയ നോവലാണ്. ഇന്നത്തെ പാക്കിസ്ഥാനിലെ ഹഡാലിയില്‍ ഖുഷ്വന്ത് ജനിച്ചതുകൊണ്ടാവണം പാക്കിസ്ഥാനിലേക്കുള്ള ഈ നോവല്ട്രയിനിന് അനുഭവത്തിന്റെ പൊള്ളലും ചൂടുമുള്ളത്. ഐ ഷാല്‍ നോട്ട് ഹിയര്‍ ദ നൈറ്റിംഗേല്‍, ദല്‍ഹി- എ നോവല്‍ എന്നിവ കൂടാതെ 95-ാം വയസിലും ഖുഷ്വന്ത് എഴുതി ഒരു നോവല്‍- ദ സണ്‍സെറ്റ് ക്ലബ്.
ഉറുദു കവിതയോടും സിക്കുമതത്തോടും പ്രണയമായിരുന്നു ഖുഷ്വന്തിന്. സുവര്‍ണക്ഷേത്രം തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്, തനിക്ക് ലഭിച്ച പത്മഭൂഷണ്‍ അദ്ദേഹം തിരിച്ചുനല്‍കി. സിക്ക് സംസ്കാരത്തെപ്പറ്റിയും മതത്തെപ്പറ്റിയും തര്‍ജമകളുള്‍പ്പെടെ നിരവധി രചനകള്‍ അദ്ദേഹം നടത്തി. ട്രൂത്ത്, ലൗവ് ആന്റ് എ ലിറ്റില്‍ മാലിസ്’ എന്ന തന്റെ ആത്മകഥയിലും അപ്രിയസത്യങ്ങളുടെയും വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും മേമ്പൊടികള്‍ ഖുഷ്വന്ത്സിംഗ് ചേര്‍ത്തുവെച്ചു. മറ്റാരെക്കാളും തന്നിലെ എഴുത്തുകാരനെയും അതിലെ പത്രക്കാരനെയും സ്നേഹിച്ചതിനാലാവാം ഖുഷ്വന്ത്സിംഗ് വിവാദങ്ങളുടെ തോഴനായത്. അല്ലെങ്കില്‍ വിവാദങ്ങളിലൂടെ സംവദിച്ച സിനിക്കോ.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: