അമൃതത്വത്തില്‍ നിന്ന് നരകത്വത്തിലേക്ക് വീണുപോയ സഹോദരീ – സഹോദരി എന്ന് തന്നെ വിളിക്കട്ടെ – അതല്ലേ അമ്മ എന്നും ഇന്നും പഠിപ്പിക്കുന്നത്; വികാരാധീനരാകാതെ മനസ്സംയമനത്തോടെ ക്ഷമിക്കുക എന്നതല്ലേ അമ്മയുടെ അരുള്‍മൊഴി. അതുകൊണ്ട് നിങ്ങള്‍ നരകത്തിലാണെങ്കിലും ഇനിയും നിങ്ങളെ സഹോദരി എന്നുതന്നെ വിളിക്കുന്നു. അമ്മ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായതുകൊണ്ടല്ലേ നിങ്ങള്‍ ഇരുപത് വര്‍ഷക്കാലം അമ്മയുടെ കൂടെ ആശ്രമത്തില്‍ കഴിഞ്ഞത്. പാല് നല്കുന്ന കൈയ്ക്ക് തന്നെയല്ലെ നിങ്ങള്‍ കൊത്തിയത്. പക്ഷെ ആ കൈകളെ തളര്‍ത്താല്‍ കഴിയുമെന്ന് വിചാരിച്ച നിങ്ങള്‍ക്ക് തെറ്റിപ്പോയി. ഏത് നരകത്തെയും സ്വര്‍ഗ്ഗവും അമൃതവുമാക്കിമാറ്റുന്ന കാരുണ്യമല്ലേ അമ്മ. ഓര്‍ത്തുനോക്കു ഈ പാട്ടിന്റെ ഈരടികള്‍. നരകം പണിയാനുള്ള വെമ്പലിനിടയ്ക്കും ഒരു പക്ഷെ ഓര്‍മ്മയില്‍ പൊന്തി വന്നേക്കാം.
തസ്ക്കരനാകട്ടെ മുഷ്ക്കരനാകട്ടെ
തന്മുന്നിലമ്മയ്ക്കൊരുമക്കള്
ഈ ഈരടികള്‍ ഒരിക്കലെങ്കിലും ഓര്‍ത്തുനോക്കാന്‍ ശ്രമിക്കു. തസ്ക്കരവൃത്തി ആശ്രമത്തില്‍ വെച്ച് പലപ്പോഴും നിങ്ങള്‍ അനുവര്ത്തിച്ചില്ലേ. ഒരെണ്ണം മാത്രം ഇവിടെ എതിര്‍ത്ത് പറയട്ടെ. അമ്മയുടെ ഭാരതയാത്രയ്ക്കിടെയാണ് അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അധികമായത്. മൂത്രമൊഴിക്കാന്‍ പോലും ഒഴിവില്ലാത്ത തിരിക്കിലായിരുന്നല്ലോ അമ്മ. അതുകൊണ്ടുതന്നെയായിരിക്കാം മദ്രാസ്സില്വെച്ച് അമ്മയ്ക്ക് മൂത്രതടസ്സവും വേദനയുമായി വിഷമിക്കാന്‍ ഇടവന്നത്. മദ്രാസില്‍ നിന്ന് തിരിക്കുന്നതിന് മുമ്പുതന്നെ അമ്മയുടെ മൂത്രപരിശോധന നടത്താന്‍വേണ്ടി മൂത്രമെടുത്ത് കൊടുക്കുകയും ചെയ്തു. ആശ്രമത്തിലെത്തി പരിശോധനയുടെ ഫലമറിയാന്‍ ഞാന്‍ കാത്തിരിപ്പായി. അമ്മയാണെങ്കില്‍ കനത്ത വേദനയ്ക്കിടക്കും ജോലിത്തിരക്കില്‍ തന്നെ. അമ്മയ്ക്ക് പൂര്‍ണ്ണമായും ചികിത്സ ചെയ്യണമെങ്കില്‍ ആ പരിശോധനാഫലം കൂടിയേ തീരു എന്നുള്ളതുകൊണ്ട് ഞാന്‍ ഓരോ നിമിഷവും അതിനുവേണ്ടി കാത്തിരുന്നു കുഴഞ്ഞു. അങ്ങനെയിരിക്കെ ഒരുദിവസം അമ്മയുടെ മുറിയുടെ മുകളില്‍ നിങ്ങള്‍ താമസിച്ചിരുന്ന മുറിയില്‍ എന്തിനോവേണ്ടി വരാനിടയായത്. അപ്പോഴല്ലെ നിങ്ങള്‍ കട്ടെടുത്ത് ഒളിപ്പിച്ച് വെച്ചിരുന്ന ആ പരിശോധനാഫലം അമ്മ എങ്ങനെയോ എന്റെ കണ്ണില്‍ കാണിച്ചുതന്നത്. ആ കടലാസ് വലിച്ചെടുത്ത് ഞാന്‍ താഴോട്ട് ഓടി ഇറങ്ങി. അമ്മയ്ക്ക് വേണ്ട ചികിത്സ ഉടനെതന്നെ ചെയ്യുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചിട്ടും ഒരു കള്ളിയെപ്പോലെ നിങ്ങള്‍ കാണിച്ച കൂസലില്ലാ മനോഭാവം അന്നെന്നെ ഞെട്ടിച്ചു. ഇന്നും അതില്‍നിന്ന് പൂര്‍ണ്ണയായും മുക്തയായിട്ടില്ല. നിങ്ങള്‍ പണിതുയര്‍ത്തിയ നരകം കാണുമ്പോള്‍ ഞെട്ടല്‍ കൂടുന്നതേയുള്ളു. ഇങ്ങനെയുള്ള അടിച്ചമര്‍ത്തല്‍ മനോഭാവത്തെ അനുവര്ത്തിച്ചുകൊണ്ടല്ലേ നിങ്ങള്‍ ഇരുപത് വര്‍ഷം ആശ്രമത്തില്‍ താമസിച്ചത്. എല്ലാവരേയും അടിച്ചമര്‍ത്തി ആശ്രമത്തില്‍ നിന്നും പറപ്പിക്കാമെന്ന് നിങ്ങള്‍ വ്യാമോഹിച്ചിരിക്കാം. കൊത്തികൊത്തി മുറത്തില്‍ കയറി കൊത്തി എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നപോലെ ഈ അടിച്ചമര്‍ത്തല്‍ മനോഭാവത്തെ അമ്മയുടെ നേര്‍ക്കും തിരിച്ചുവിടുകയല്ലേ നിങ്ങള്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്? പക്ഷെ, അതിനിടയില്‍ ഞെരിഞ്ഞമരാന്‍ പോകുന്നത് നിങ്ങള്തന്നെയായിരിക്കും.
കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന നിങ്ങളുടെ മനോഭാവത്തിനിരയാകാത്തവര് ആശ്രമത്തില്‍ അധികം ആരും ഉണ്ടെന്ന് തോന്നുന്നില്ല. അതെവിടെയും പ്രയോഗിക്കാമെന്ന് നിങ്ങള്‍ വ്യാമോഹിച്ചു. അമ്മയുടെ നേര്‍ക്കും തിരിച്ചിട്ട് നോക്കി. ഫലമില്ലെന്ന് കണ്ടപ്പോള്‍ നിഷ്ക്കളങ്കരായ ചിലരെക്കൂടി പിടിയിലൊതുക്കി ആശ്രമം വിട്ടുപോവുകയായിരുന്നു. വിവേകപൂര്‍വ്വം ചിന്തിച്ചുനോക്കു. നരകത്തിനുപകരം നഷ്ടപ്പെട്ട അമൃതത്തെയും ആത്മാനുഭൂതിയേയും വീണ്ടെടുക്കാന്‍വേണ്ടി പ്രയത്നം ചെയ്തുകൊണ്ട് അമ്മയോട് പ്രാര്‍ത്ഥിക്കു. എന്ത് പ്രയത്നമാണ് ചെയ്യേണ്ടത്. അമ്മയോടും ലോകത്തോടും ഹൃദയപൂര്‍വ്വം മാപ്പപേക്ഷിക്കുകതന്നെ. ലക്ഷ്മിയും ആത്മപ്രാണയും ആശ്രമം വിട്ടുപോയി എന്നതല്ലേ നിങ്ങള്‍ നടത്തിയ സ്പഷ്ടമായ കുപ്രചാരണങ്ങളില്‍ ഒന്ന്. ഞങ്ങള്‍ രണ്ടുപേരും ആശ്രമത്തില്‍ തന്നെ അമ്മയുടെ മക്കളായി കഴിയുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ ഈ കള്ളം പറയാന്‍ കഴിഞ്ഞു. നിങ്ങളും നിങ്ങളുടെ അനുവര്‍ത്തികളും എല്ലാതെറ്റിനുംവേണ്ടി കരഞ്ഞ് അമ്മയോട് ക്ഷമ യാചനം ചെയ്യുക. അമ്മ കാരുണ്യം ചൊരിയട്ടെ.
സ്വാമിനി ആത്മപ്രാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: