കമ്മ്യൂണിസ്റ്റ് ചരിത്രമുറങ്ങുന്ന ആലപ്പുഴ ജില്ലയിലെ സിപിഎം ഭരിക്കുന്ന മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ഇടതുപക്ഷ മന്ത്രിസഭ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സമ്പൂര്‍ണ്ണ തരിശുരഹിത നെല്‍വയല്‍ പഞ്ചായത്ത് പദ്ധതിക്ക് തികഞ്ഞ അവഗണന. 2010ല്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് കേരളത്തിലെ അദ്യത്തെ സമ്പൂര്‍ണ്ണ ഗ്രാമ പഞ്ചായത്തായി മണ്ണഞ്ചേരിയെ പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭര തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു ഇത്. പക്ഷേ പദ്ധതി കടലാസില്‍ മാത്രമാണെന്ന് കര്‍ഷകരില്‍ നിന്നും പരാതി ഉയര്‍ന്നിട്ടും പഞ്ചായത്ത് അധികൃതര്‍ ഗൗനിക്കുന്നില്ല.
ആദ്യ രണ്ടര വര്‍ഷം സിപിഐ ഭരിച്ച പഞ്ചായത്ത് ഇപ്പോള്‍ സിപിഎം ആണ് ഭരിക്കുന്നത്. മാറി മാറി ഭരിച്ച പഞ്ചായത്ത് പ്രസിഡന്റുമാരുടെ കെടുകാര്യസ്ഥതയാണ് പദ്ധതി നടപ്പാക്കാന്‍ തടസ്സമാകുന്നത് എന്നാണ് പരക്കെ ആക്ഷേപം. 34.52 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള സ്പെഷ്യല്‍ ഗ്രേഡ് വിഭാഗത്തിലാണ് മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്. ഏകദേശം 175 ഏക്കറോളം കരിനിലങ്ങളാണുള്ളത്. പെരുംതുരുത്ത് കരിയും, മണ്ണഞ്ചേരി തെക്കേകരിയും ആണ് ഇതില്‍ ഭൂരിഭാഗവും. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഇവിടെ നെല്‍കൃഷി ചെയ്തു വരുന്നുണ്ട്. എന്നാല്‍ ഈ കൃഷി ചൂണ്ടിക്കാണിച്ചാണ് വന്‍ തോതില്‍ നെല്‍കൃഷി നടക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ അവകാശപ്പെടുന്നതെന്നാണ് കര്‍ഷകരുടെ പരാതി. ബാക്കി വരുന്ന കരഭാഗങ്ങളില്‍ ഏകദേശം 450 ഏക്കറോളം നിലം ആലപ്പുഴ തണ്ണീര്‍മുക്കം റോഡിന് പടിഞ്ഞാറു വശത്തായി ചിതറിക്കിടക്കുന്നതായാണ് പഞ്ചായത്ത് രേഖകള്‍ കാണിക്കുന്നത്. എന്നാല്‍ ഈ പാടശേഖരങ്ങളിലൊന്നും തന്നെ നെല്‍കൃഷി നടക്കുന്നില്ല.
കര്‍ഷകരില്‍ നിന്നും ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നതാണ് പദ്ധതി. എന്നാല്‍ പദ്ധതിയുടെ ആദ്യവര്‍ഷം തൊഴിലുറപ്പ് പദ്ധതി ജോലിക്കാരുടെ സഹായത്തോടെ പാടമൊരുക്കലും വിത്ത് വിതക്കലും നടന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്വയം വിത്ത് വാങ്ങി വിതക്കാനാണ് പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശിച്ചതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷി ഭവനും തികഞ്ഞ ഉദാസീനതയാണ് പദ്ധതിയോട് കാണിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പല പാടങ്ങളും കുട്ടനാട് പാക്കേജില്‍ പെടുത്തി കല്ലുകെട്ട് തുടങ്ങിയ പണികള്‍ നടക്കുന്നതിനാല്‍ കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കൃഷി ഓഫിസര്‍ റെജിമോള്‍ ജന്മഭൂമിയോട് പറഞ്ഞു. മൂന്നു പാടശേഖരങ്ങള്‍ ഇത്തരത്തില്‍ തരിശായി കിടക്കുകയാണെന്നും കൃഷി ഓഫിസര്‍ സമ്മതിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം കൂടുതല്‍ പറയാന്‍ കഴിയില്ല എന്ന നിലപാടാണ് പിന്നീട് കൃഷി ഓഫീസര്‍ കൈക്കൊണ്ടത്.
സമ്പൂര്‍ണ്ണ തരിശ് രഹിത നെല്‍വയല്‍ പദ്ധതി തികഞ്ഞ പരാജയമാണെന്ന് പറയാതെ പറയുകയായിരുന്നു കൃഷി ഓഫീസര്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചീര, വാഴ തുടങ്ങിയ കൃഷികള്‍ നടക്കുന്നുണ്ട് എന്ന് മാത്രം. 2010ല്‍ പദ്ധതി വന്നതിനു ശേഷം ഇന്നു വരെ കൃഷിക്കായി ചെലവാക്കിയ കണക്കില്‍ പെരുന്തുരുത്ത് കരിയില്‍ സെന്‍ട്രല്‍ ചാല് വെട്ടാന്‍ വേണ്ടി രണ്ട് ലക്ഷം രൂപ അനുവദിച്ചതായി മാത്രമെ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമെയിലത്തിന് ജന്മഭൂമിയോട് പറയാന്‍ കഴിഞ്ഞുള്ളു. ചെരട്ടക്കാട്ട് കരിയില്‍ ഇനി നെല്‍കൃഷി തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും അതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ കൃത്യമായ കണക്ക് പറയാന്‍ കഴിയുന്നില്ല. 450ഏക്കറോളം വരുന്ന കരനിലങ്ങളുടെ കാര്യത്തിലും വ്യക്തമായ മറുപടി നല്കാന് പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയുന്നില്ല.
തൊട്ടടുത്തുള്ള കഞ്ഞിക്കുഴി പഞ്ചായത്തിന് പ്രത്യേക പദവികളൊന്നുമില്ലെങ്കിലും കൃഷിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴാണ് ഈ സ്ഥിതി. സമ്പൂര്‍ണ്ണ തരിശുരഹിത നെല്‍വയല്‍ പഞ്ചായത്ത പദവി കടലാസ്സിലൊതുക്കി പഞ്ചായത്തധികൃതരും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഈ വഞ്ചനക്കെതിരെ തെരഞ്ഞെടുപ്പില്‍ ജനവിധിയുണ്ടാകുമെന്നുമാണ് പ്രദേശവാസികളുടെ നിലപാട്.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: