തെരഞ്ഞെടുപ്പിന്റെ ചൂടും കാലാവസ്ഥയും അഹമഹമികയാ മുന്നേറുമ്പോള്‍ മറ്റൊരു ഭീതിദമായ സംഭവവികാസവും സജീവമാവുന്നു. സമൂഹത്തിന് എന്നും ഭീഷണിയായ ഗുണ്ടാവിളയാട്ടമാണത്. നാടന്‍ ഗുണ്ടകളും സൂപ്പര്‍ ഗുണ്ടകളും അരങ്ങ് വാണരുളുന്ന ഒരു സ്ഥിതിവിശേഷമാണിപ്പോഴുള്ളത്. സാധാരണക്കാരന് സ്വൈരവും സമാധാനവും നഷ്ടപ്പെടുന്നതു മാത്രമല്ല പ്രശ്നം. കുടുംബത്തിന് താങ്ങും തണലുമായി തീരേണ്ട നവയൗവനങ്ങള്പോലും ഗുണ്ടകളുടെ കത്തിമുനയില്‍ പിടഞ്ഞു വീഴുന്നു. സംഭ്രമജനകമായ ഈയവസ്ഥ സൃഷ്ടിക്കുന്ന അന്തരീക്ഷം സമൂഹത്തെ മൊത്തം അരക്ഷിതത്വത്തിലേക്ക് നയിക്കുമെന്ന് പ്രത്യേകിച്ച് ചൂണ്ടിക്കാട്ടേണ്ടതില്ല.
കഴിഞ്ഞദിവസം ഭരണസിരാകേന്ദ്രത്തിന് അടുത്തുതന്നെയാണ് ഗുണ്ടാവിളയാട്ടം ഉണ്ടായത്. ഇത് ഏറെ വേദനാജനകമാണ്. വിളക്കിന് താഴെ ഇരുട്ടാണെന്ന പഴമൊഴി അന്വര്‍ഥമാക്കുന്നതാണ് ഈദൃശസംഭവവികാസങ്ങള്. അനധികൃത മദ്യവില്പ്പനയെച്ചൊല്ലി ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയതിന്റെ പേരിലാണ് രാജേന്ദ്രകുമാര്‍ എന്നയാളെ മദ്യമാഫിയ അടിച്ച് കാലൊടിച്ചത്. അദ്ദേഹത്തിന്റെ വീട്ടിനടുത്ത് സ്ഥിരമായി നടക്കുന്ന മദ്യക്കച്ചവടം കുടുംബത്തിനും പരിസരവാസികള്‍ക്കും അലോസരം സൃഷ്ടിക്കുന്നതില്‍ മനംമടുത്താണ് എക്സൈസ് ഓഫീസിലും പോലീസിലും വിവരമറിയിച്ചത്. അതോടെ സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന് കരുതി.
എന്നാല്‍ ഭീകരമായ അനുഭവമാണ് പരാതിക്കാരനുണ്ടായത്. മദ്യവില്‍പ്പനയെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ പരാതിക്കാരന്റെ മുഴുവന്‍ വിവരങ്ങളും എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞിരുന്നു. വൈകാതെ മദ്യമാഫിയ മദ്യം പ്രസ്തുത സ്ഥലത്തുനിന്നും മാറ്റി. സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ സ്ഥലത്തെത്തിയ പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതില്‍ പ്രകോപിതരായ അവര്‍ നാട്ടുകാരെ വിരട്ടിയോടിച്ച് സ്ഥലംവിട്ടു. അതിനുശേഷമാണ് മദ്യമാഫിയരംഗത്തെത്തിയത്. ഒരുത്സവ വിളക്ക് കാണാന്‍ റോഡിലിറങ്ങിയ രാജേന്ദ്രകുമാറിനെ അക്രമികള്‍ ഇരുമ്പുവടികൊണ്ട് അടിച്ചു വീഴ്ത്തുകയാണുണ്ടായത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജേന്ദ്രകുമാറിന്റെ നില ഗുരുതരമാണ്.
മറ്റൊരു സംഭവത്തില്‍ പിരിവ് നല്‍കാത്തതിനായിരുന്നു ഗുണ്ടാ ആക്രമണം. മെറ്റല്‍ ക്രഷറില്‍നിന്ന് എംസാന്‍ഡ് കയറ്റിപ്പോവുന്ന ഏഴു ലോറികളാണ് അരുവിക്കരയില്‍ തകര്‍ക്കപ്പെട്ടത്. ലോറി ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും ഭയപ്പെടുത്തി ഓടിച്ചശേഷമായിരുന്നു അടിച്ചുപൊളിക്കല്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടയുടെ നേതൃത്വത്തില്‍ നേരത്തെ മെറ്റല്ക്രഷറിലെത്തി പിരിവു ചോദിച്ചിരുന്നു. മെറ്റല്‍ കയറ്റിപ്പോകുന്ന ലോറി ഒന്നിന് 150 രൂപ നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉടമകള്‍ അതിന് തയ്യാറായില്ല. തുടര്‍ന്നായിരുന്നു ആക്രമണം.
പല പേരില്‍ ഓരോ സ്ഥലത്തും ഗുണ്ടകള്‍ കുപ്രസിദ്ധിയാര്‍ജിച്ച് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ നിസ്സംഗരായി കഴിയുന്നു. ചിലയിടത്ത് പോലീസ് എക്സൈസ് വിഭാഗങ്ങള്‍ ഗുണ്ടകള്‍ക്ക് അരുനില്‍ക്കുകയും ചെയ്യുന്നു. മദ്യമാഫിയക്കെതിരെ പരാതി പറഞ്ഞയാളുടെ മുഴുവന്‍ വിവരങ്ങളും ഗുണ്ടകള്‍ക്ക് ചോര്‍ത്തി നല്കിയതുകൊണ്ടാണ് തിരുവനന്തപുരത്ത് രാജേന്ദ്രകുമാര്‍ ആക്രമിക്കപ്പെട്ടത്. തന്റെ പുരയിടത്തിനടുത്ത് വ്യാപകമായി മദ്യക്കച്ചവടം നടക്കുന്നുണ്ടെന്ന് എക്സൈസ് വകുപ്പിനെ അറിയിച്ചപ്പോള്‍ ‘ഇപ്പോള്‍ വരാന്‍ വണ്ടിയില്ലെന്ന’ മറുപടിയാണത്രെ കിട്ടിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ആരോടാണ് കടപ്പാടെന്ന് പകല്‍പോലെ വ്യക്തമാണ്. തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ആണ്ടിറങ്ങുന്ന സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത.
വോട്ടിനുവേണ്ടി നെട്ടോട്ടമോടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ച് ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കാനൊന്നും ഇപ്പോള്‍ സമയമുണ്ടാവില്ല. ഉദ്യോഗസ്ഥരുടെ കഥയും അങ്ങനെ തന്നെ. ചുരുക്കത്തില്‍ തികഞ്ഞ അരക്ഷിതത്വത്തിലേക്കാണ് പോക്ക്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കണമെന്ന ബോധ്യം ഭരണകൂടത്തിനും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിക്കും ഉണ്ടാവണം. സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഗുണ്ടകള്‍ക്കും സാമൂഹികദ്രോഹികള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം കിട്ടുന്ന സംവിധാനത്തില്‍ ഭരണത്തിന് എന്ത് പ്രസക്തിയാണുള്ളത്. ക്വട്ടേഷന്‍ അംഗങ്ങളെ കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ നിശ്ശബ്ദരാക്കാന്‍ ഉത്സാഹം കാണിക്കുന്നവര്‍ കൂടി ഇവിടെ ഉണ്ടെന്നറിയുമ്പോള്‍ ജനങ്ങള്‍ സമാധാനത്തിന് മേറ്റ്ന്തെങ്കിലും വഴിതേടി പോവില്ലേ? അതിന് അവസരം ഉണ്ടാകാത്തവിധമുള്ള ഇടപെടലും നടപടിയുമാണ് സമൂഹം ആഗ്രഹിക്കുന്നത്. ശാന്തിയും സമാധാനവുമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും ഫലമെന്ത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: