തിരുവനന്തപുരം: വയനാട് ജില്ലയിലെ തോല്‍പ്പെട്ടി, മുത്തങ്ങ വനപ്രദേശത്ത് കാട്ടുതീ പടര്‍ന്നുപിടിച്ച സംഭവം അട്ടിമറിയെന്ന് സൂചന. കാട്ടുതീ പടര്ന്നുപിടിച്ചതിനുപിന്നില് മനുഷ്യര്‍ക്കു പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് സി.എസ്. യാലക്കി വനം മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി.
കാട്ടുതീ പടര്‍ന്ന സാഹചര്യത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സി.എസ് യാലക്കിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് വയനാട് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട മുത്തങ്ങ റേഞ്ചിലും തോല്‍പ്പെട്ടി റേഞ്ചിലും കാട്ടുതീ പടര്‍ന്നു പിടിച്ചത്. 300 ഹെക്ടര്‍ വനഭൂമിയാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. വയനാട് നോര്‍ത്ത് വനമേഖലയിലെ ബേഗൂര്‍ റേഞ്ചിലെ 200 ഹെക്ടര്‍ ഭൂമിയും വയനാട് വന്യജീവ് സങ്കേതത്തില്‍പ്പെടുന്ന തോല്‍പ്പെട്ടി റേഞ്ചിലെ 80 ഹെക്ടറും മുത്തങ്ങ റേഞ്ചിലസെ 10 ഹെക്ടറും തീപിടുത്തത്തില്‍ കത്തി നശിച്ചു.
കാട്ടുതീ നാലു പ്രദേശത്തും ഒരേ രീതിയില്‍ പടര്‍ന്നതാണ് സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന സൂചന നല്‍കിയത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ശക്തമായ പ്രക്ഷോഭം നടന്ന മേഖലയ്ക്ക സമീപമാണ് തീപിടിത്തമുണ്ടായിരുന്നത്.
റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ വനമേഖല കത്തിക്കുമെന്ന് പ്രക്ഷോഭവേദികളില്‍ പ്രസംഗിച്ച ചിലര്‍ പറയുകയും ചെയ്തിരുന്നു. വയനാട് കടുവാസങ്കേതമാകുന്നതിനെതിരെയും ശക്തമായ എതിര്‍പ്പ് ചില ഭാഗങ്ങളില്‍ നിന്നുമുയര്‍ന്നിരുന്നു. തീപിടിത്തമുണ്ടായതിനു സമീപമുള്ള സെറ്റില്‍മെറ്റ് കോളനികളില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകളുമുണ്ട്. ഇതെല്ലാമാണ് അട്ടിമറി സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
വനംവകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ 300 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചുവെന്നതും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ നല്കിയ വിവരമനുസരിച്ച് മനുഷ്യകരങ്ങള്‍ തീപിടിത്തത്തിനു കാരണമായെന്നും വ്യക്തമായിട്ടുണ്ട്.
ഉണങ്ങി നല്കുന്ന മുളങ്കാടുകള്‍ വെട്ടിമാറ്റാതിരുന്നതുമൂലം തീ വേഗത്തില്‍ പടര്‍ന്നുപിടിച്ചത് നിയന്ത്രിക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: