ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ത്യയും കേരളവും. തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിച്ച് അവകാശവാദങ്ങളും ആരോപണങ്ങളും യഥേഷ്ടം ഉയരുമ്പോള്‍ പ്രതിസ്ഥാനത്ത് സുപ്രധാന സ്ഥാനം മാധ്യമങ്ങള്‍ക്കാണ്. താന്‍ അധികാരത്തില്‍ വന്നാല്‍ മാധ്യമ നേതാക്കളെ തുറങ്കിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേജ്രിവാള് പക്ഷേ അടുത്തനിമിഷം ആ പ്രസ്താവന നിഷേധിച്ചു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് നരേന്ദ്രമോദിയാണെന്നും മോദിതരംഗം സൃഷ്ടിക്കാനാണ് മാധ്യമശ്രമമെന്നും ആരോപിക്കുന്ന കേജ്രിവാള് ഇതിനായി മാധ്യമങ്ങള്‍ പണം വാങ്ങുന്നുവെന്നും ആരോപിച്ചു. മാധ്യമങ്ങള്‍ സത്യസന്ധമല്ലാത്തതിനാല് അവയെ ഒരു പാഠം പഠിപ്പിക്കലാണ് അദ്ദേഹത്തിന്റെ അജണ്ടയിലെ മുഖ്യവിഷയം. ഇന്ത്യന്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ നിഷ്പക്ഷ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. പക്ഷേ വിജയിക്കാനുള്ള ത്വരയില്‍ സ്ഥാനാര്‍ത്ഥികള്‍ എത്ര നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തുന്നത് എന്നതിന്റെ ഉദാഹരണം തന്നെയാണ് കേജ്രിവാള്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അലര്‍ജിയാണ്. പണ്ട് പെയ്ഡ് ന്യൂസ് എന്ന സംവിധാനം പ്രചാരണത്തിലായിരുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ പണം വാങ്ങി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി വാര്‍ത്ത കൊടുത്തിരുന്നുവെന്നത് സത്യമായിരിക്കാം. പക്ഷേ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കുന്നു. ഭരണഘടനയുടെ 324-ാം അനുഛേദം അനുസരിച്ച് ഇലക്ഷന് കമ്മീഷന്റെ അധികാരപരിധിയില്പ്പെട്ടതും നിയമവിധേയവുമാണിത്.
കേരളത്തിലെ പ്രതിഭാസം മാധ്യമ ആകര്‍ഷണം മാത്രമല്ല, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ മതനേതാക്കളുടെ പ്രീണനം ലക്ഷ്യമാക്കിയുള്ള തീര്‍ത്ഥാടനങ്ങളാണ്. ഇടുക്കി ബിഷപ്പും കണ്ണൂര്‍ ബിഷപ്പും തെരഞ്ഞെടുപ്പ് സ്വാധീനം ചെലുത്തുമെന്ന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിത്വംതന്നെ ചര്‍ച്ചാ വിഷയമായത് ഇടുക്കി ബിഷപ്പിന്റെ പ്രതികരണങ്ങളാണ്. ഇടുക്കി സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് ബിഷപ്ഫൗസില്നിന്നും കിട്ടിയ അസുഖകരമായ അനുഭവങ്ങള്‍ ഇതിനുദാഹരണമാണ്. മറ്റ് സമുദായ നേതാക്കളുടെ ആസ്ഥാനങ്ങളും സ്ഥാനാര്‍ത്ഥികളുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ ചെന്ന ഡീന്‍ കുര്യാക്കോസിന്റെ അനുഭവം അനുകൂല-പ്രതികൂല പ്രതികരണങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ബിഷപ്പിനെതിരായി എംഎല്‍എമാരായ വി.ടി.ബല്‍റാമിനും ടി.എന്‍.പ്രതാപനും നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരിക്കുകയാണ്. ബിഷപ്പിനെതിരായ വിമര്‍ശനം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് യുഡിഎഫ് രാഷ്ട്രീയ നേതൃത്വം ഭയപ്പെടുന്നത്. രാഷ്ട്രീയ നേതാക്കള്‍ എന്നും ലക്ഷ്യമിടുന്നത് ചാനലില്‍ മുഖംവരാനും പത്രങ്ങളില്‍ പേര് വരാനുമാണ്. പിണറായി വിജയന് പേറ്റന്റ് എടുത്ത നികൃഷ്ടജീവി പ്രയോഗം ബിഷപ്പിനെതിരെ ഒരു എംഎല്‍എ പ്രയോഗിച്ചതും രാഷ്ട്രീയ അപ്രീതി ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മതവും രാഷ്ട്രീയവും മാധ്യമങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വേളയില്‍.
യുഡിഎഫ് ക്രൈസ്തവ പ്രീണനത്തിലും പിന്തുണയിലുമാണ് നിലനില്‍പ്പെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. സഭാ നേതൃത്വം പിന്തുണച്ചാല്‍ വിശ്വാസികള്‍ വോട്ട് നല്കുമെന്നുള്ള അബദ്ധധാരണയിലാണ് യുഡിഎഫ് രാഷ്ട്രീയം. വിശ്വാസികള്‍ തങ്ങളുടെ നിര്ദ്ദേശമനുസരിക്കുമെന്ന മിഥ്യാ ധാരണ മതനേതാക്കളും വച്ചുപുലര്‍ത്തുന്നു.
തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും പിന്തുണ അനിവാര്യംതന്നെ. പക്ഷേ അത് നേടേണ്ടത് തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളുടെയും ജനസേവനത്തിന്റെയും അടിസ്ഥാനത്തിലാകണം. എംഎല്‍എ, എംപി ഫണ്ടുകള്‍ ജനോപകാരത്തിന് ഉപയോഗിക്കാത്ത നേതാക്കള്‍പോലും ജനപിന്തുണ നേടി തെരഞ്ഞെടുപ്പ് വേളയില്‍ വീട് വീടാനന്തരം കയറിയിറങ്ങുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ജനസേവനത്തിനല്ല സ്വന്തം സേവനത്തിനാണ് എന്നത് ജനങ്ങള്‍ തിരിച്ചറിയപ്പെട്ട സത്യാവസ്ഥ. കേജ്രിവാള് കേജ്രിവാള് ആയത് അല്ലെങ്കില്‍ ആക്കിയത് മാധ്യമങ്ങളാണ്. അണ്ണാ ഹസാരെയുടെ ലോക്പാല്‍ സമരത്തില്‍ സഹകരിച്ചതിന് കിട്ടിയ മാധ്യമ ശ്രദ്ധയാണ് കേജ്രിവാളിനെ മാധ്യമങ്ങളിലെ വ്യക്തിയാക്കിയത്. ഇപ്പോള്‍ താന്‍ അധികാരത്തില്‍ വന്നാല്‍ മാധ്യമപ്രവര്‍ത്തകരെ തുറുങ്കിലടയ്ക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഒരു രാഷ്ട്രീയ നേതാവിനോ മാന്യനായ വ്യക്തിക്കോ ചേര്‍ന്നതല്ല. മാധ്യമങ്ങള്‍ തന്നെ അനുകൂലിക്കുമ്പോള്‍ ശരിയും അല്ലെങ്കില്‍ തെറ്റുമെന്ന നിലപാട് നീതിരഹിതമാണ്. തെരഞ്ഞെടുപ്പ് രംഗം പ്രീണനങ്ങളില്‍നിന്നും വിമുക്തമായി സ്ഥാനാര്‍ത്ഥികളുടെ യോഗ്യത മാനദണ്ഡമാകുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ ജനാധിപത്യം പുലരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: