ചണ്ഡീഗഢ്: പഞ്ചാബികളെന്നാല്‍ നല്ല ആരോഗ്യവും ഉയരവും മീശയും താടിയും തലപ്പാവുമുള്ളവരാണ്. മസിലുറച്ച കൈകളും നെഞ്ചും തഴമ്പുള്ള കൈപ്പത്തികളും കയ്യിലെ വളയും…നമ്മുടെ മനസിലുള്ള പഞ്ചാബി രൂപമാണിത്.
പഞ്ചാബിയുടെ മസിലും വോട്ടും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഉണ്ടല്ലോ…ഇവിടെ ജനഹൃദയം കീഴടക്കണമെങ്കില്‍, വോട്ട് ലഭിക്കണമെങ്കില്‍ നല്ല മസിലുണ്ടാക്കാന്‍ ജനങ്ങളെ സഹായിക്കണം. അതായത് ജിം സ്ഥാപിക്കാന്‍ കാശെറിഞ്ഞാലേ പഞ്ചാബില്‍ വോട്ട് കിട്ടൂ. സിക്സ് പായ്ക്കും അടിവയറ്റില്‍ യോദ്ധാക്കളുടേതു പോലുള്ള കനത്ത മസിലുകളുമാണ് ഇവിടുത്തെ ഭൂരിപക്ഷം ചെറുപ്പക്കാരുടേയും സ്വപ്നം.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് എംപിമാരുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് നാട്ടിലൊട്ടാകെ ജിമ്മുകളുണ്ടാക്കാന് ചെലവിട്ടത് 45 കോടി രൂപയാണ്. ഹോഷിയാര്‍പ്പൂര്‍ എം.പിയും കേന്ദ്ര ആരോഗ്യ സഹമന്ത്രിയുമായ സന്തോഷ് ചൗധരി കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നിര്‍മ്മിച്ചത് 241 ജിമ്മുകളാണ്. ജാട്ടുകളുടെ പ്രീതി നേടാനാണ് 69 കാരിയായ മന്ത്രി ശ്രമിച്ചത്. ഓരോ ജിമ്മിനും അന്‍പതിനായിരം മുതല്‍ ഒരുലക്ഷം രൂപ വരെ ചെലവായി. പ്രാദേശിക വികസന ഫണ്ടിലേക്ക് ലഭിച്ച 19 കോടിയില്‍ രണ്ടരക്കോടിയും ജിമ്മുണ്ടാക്കാനാണ് ചെലവിട്ടത്.ഇക്കുറിയും ഇവര്‍ മല്‍സരിക്കുന്നുണ്ട്.
മസില്വികസനവും ഒരു പ്രാദേശിക വികസനമാണോയെന്ന് അറിയില്ല!!
രണ്ടാം സ്ഥാനത്ത്അകാലിദള് എം.പി രത്തന്‍സിംഗ് അജ്നാലയാണ്. 1.88 കോടി ചെലവിട്ട് കക്ഷി നിര്‍മ്മിച്ചത് 197 ജിമ്മുകളാണ്. ഇവയില്‍ നല്ലൊരു പങ്കും നിര്‍മ്മിച്ചത് 2012 കാലത്താണ്. ഇതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അകാലിദള്‍ ബിജെപി സഖ്യമാണ് ജയിച്ചത്.
അകാലി എം പി പരംജിത്ത് സിംഗ് കൗര്‍ ഗുല്‍ഷന്‍ 68 ജിമ്മുകളും ഷേര്‍ സിംഗ് ഗുബയ 64 ജിമ്മുകളും മണ്ഡലങ്ങളില്‍ സ്ഥാപിച്ചു. ഗുബയ സ്ത്രീകള്‍ക്കായും ജിം സ്ഥാപിച്ചു. സ്വന്തം മണ്ഡലത്തില്‍ ജിമ്മിനുവേണ്ടി കാശുമുടക്കാത്ത കുറച്ചു പേരേയുള്ളു. അമൃതസര്‍ എംപിയും ബിജെപി നേതാവുമായ നവജ്യോത്സിംഗ് സിദ്ധുവാണ് അവരില്‍ ഒരാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: