ന്യൂദല്‍ഹി: ചൈനയിലേക്കുള്ള യാത്രക്കിടെ കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന നിഗമനം ഇന്ത്യ നിഷേധിച്ചു. ഇന്ത്യയില്‍ ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണം നടത്താനാണ് വിമാനം റാഞ്ചിയതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദാണ് ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നതായി അറിയിച്ചത്.
വിമാനത്തിന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹത നീക്കേണ്ടത് അത്യാവശ്യമാണെന്നും വിശ്വസനീയമായ ഒരു നിഗമനത്തിലെത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഖുര്‍ഷിദ് പറഞ്ഞു. ജനങ്ങളുടെ ഭീഷണിയകറ്റാന്‍ അവര്‍ക്ക് വേണ്ടത് ഉത്തരങ്ങളാണ്. വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനാണെന്ന് യുഎസ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
വിമാനത്തിന്റെ യാത്രാഗതിയും ഇന്ധനതോതും നോക്കിയാല്‍ ഇന്ത്യയെ ലക്ഷ്യമാക്കിയാണ് വിമാനം നീങ്ങിയതെന്നും യുഎസ് മുന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി സ്ട്രോബ് ടാബോട്ട് പറഞ്ഞിരുന്നു. വിമാനം ആന്‍ഡമാന്‍ കടന്നുപോയതും ഈ സംശയത്തിന് ശക്തി നല്കുന്നു. വിമാനം റാഞ്ചിയതാണെങ്കില്‍ അവരുടെ ലക്ഷ്യം ഏതെങ്കിലും തന്ത്രപ്രധാന ഇന്ത്യന്‍ നഗരമാണെന്നുമാണ് ടാബോട്ട് ട്വിറ്ററില്‍ അറിയിച്ചത്. അതേസമയം, കാണാതായ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിലില്‍ ഇന്ത്യയുടെ പൂര്‍ണസഹകരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: