ഇരിങ്ങാലക്കുട: മേളകുലപതി തൃപ്പേക്കുളം അച്യുതമാരാര്‍ (93) അന്തരിച്ചു. സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും.
1921ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഊരകം അമ്മതിരുവടി ക്ഷേത്രത്തിനടുത്ത് തൃപ്പേക്കുളത്ത് മാരാത്ത് പാപ്പുമാരസ്യാരുടേയും, സീതാരാമന് എമ്പ്രാന്തിരിയുടേയും മകനായിട്ടാണ് അച്യുതമാരാര്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നെല്ലിക്കല്‍ നാരായണ പണിക്കരില്‍ നിന്നും തകിലും, അന്നമനട പരമേശ്വരമാരാരില് നിന്നും ചെണ്ട, തിമില, ഇടയ്ക്ക, എന്നിവ പഠിച്ച തൃപ്പേക്കുളം മേളത്തെ അത്യുന്നതവാദ്യ വിശേഷമാക്കി. ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, പെരുവനം, ആറാട്ടുപുഴ, ഊരകത്തമ്മ തിരുവടി എന്നീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും തൃശ്ശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിലും മേള പ്രമാണം വഹിച്ചിട്ടുണ്ട്. തിരുവമ്പാടിയുടെ മേളപ്രമാണിത്വം ഏറ്റെടുത്തതോടെ പാണ്ടിമേളത്തിലായി പ്രശസ്തി. 20തോളം സ്വര്‍ണ്ണപതക്കങ്ങള്‍ നല്കി കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ തൃപ്പേക്കുളത്തെ ആദരിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ പല്ലാവൂര്‍ പുരസ്ക്കാരം, കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, മേളചക്രവര്‍ത്തി പുരസ്ക്കാരം, വലയാധീശ്വരി പുരസ്ക്കാരം, കലാമണ്ഡലത്തിന്റെ മേളാചാര്യ പുരസ്ക്കാരം, 2004ല്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ വീരശൃംഖല, തുടങ്ങി 25ഓളം പുരസ്ക്കാരങ്ങളും അച്യുതമാരാരെ തേടി എത്തിയിട്ടുണ്ട്. ഭാര്യ; പരേതയായ പത്മാവതിയമ്മ. മക്കള്‍: രാധ(ഇന്ത്യന്‍ ബാങ്ക്. മുംബൈ), ഇന്ദിര, പരേതയായ ശ്യാമള, വേണുഗോപാല്‍, രാജലക്ഷ്മി. മരുമക്കള്‍: മോഹനന്(മലേഷ്യ), വിജയന്, ഗോപിനാഥന്, സുധ, ശങ്കരനാരായണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: